സിപിഎമ്മിനെ മൂക്കിൽ വലിച്ചുകളയാമെന്ന് മോഹിച്ചവര്‍ക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് ജലീല്‍
ശബരിമല വിധിയില്‍ മുതലെടുപ്പ് നടത്താനൊരുങ്ങിയ കോണ്‍ഗ്രസിനേയും ബിജെപിയും ഞെട്ടിച്ചുകൊണ്ടാണ് തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റം കാഴ്ചവെച്ചത്. സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 20 സീറ്റുകളില്‍ 13 ഇടത്താണ് ഇടതുമുന്നണി വിജയിച്ച് കയറിയത്.
ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ നേട്ടം കൊയ്യാമെന്ന ബിജെപിയുടേയും കോണ്‍ഗ്രസിന്‍റേയും ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയില്‍ കടുത്ത പരിഹാസവുമായി എത്തിയിരിക്കുകയാണ് മന്ത്രി കെടി ജലീല്‍. എല്‍ഡിഎഫ് ജയം നവോത്ഥാന മൂല്യങ്ങളെ കേരളം നെഞ്ചോട് ചേർത്തു വെക്കുന്നുവെന്നതിന്റെ ഏറ്റവും അവസാനത്തെ പ്രഖ്യാപനമായേ കാണാനാകൂവെന്ന് ജലീല്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
സര്‍ക്കാര്‍
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയില്‍ പ്രതിസന്ധിയിലായത് പിണറായി സര്‍ക്കാരിനായിരുന്നു. ഭൂരിപക്ഷവികാരം വിധിക്കെതിരായതോടെ സര്‍ക്കാര്‍ തീര്‍ത്തും സമ്മര്‍ദ്ധത്തിലായിരുന്നു. എന്നാല്‍ വിധി ഏത് വിധേനയും നടപ്പാക്കുമെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകായിരുന്നു സര്‍ക്കാര്‍.
മുതലെടുപ്പ്
ഇതിനിടയിലാണ് രാഷ്ട്രീയ മുതലെടുപ്പുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയത്. വിധിയുടെ ഉത്തരവാദിത്തം മുഴുവന്‍ പിണറായി സര്‍ക്കാരിന് മേല്‍ കെട്ടിവെക്കാനുള്ള ശ്രമമായിരുന്നു സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റേത്. വിശ്വാസികളുടെ ഭാഗം കോടതിയില്‍ വിശദീകരിക്കാന്‍ സര്‍ക്കാരിന് ആയില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
വേരുറപ്പിക്കാന്‍
വിധിയുടെ മറവില്‍ വിശ്വാസികളെ സര്‍ക്കാരിനെതിരെ തിരിക്കാനായിരുന്നു ആര്‍എസ്എസ് ബിജെപി നേതൃത്വം ശ്രമിച്ചത്. ഇതുവഴി സംസ്ഥാനത്ത് വേരുറപ്പിക്കാമെന്നും ബിജെപി കണക്കുകൂട്ടി. എന്നാല്‍ എല്ലാം ശ്രമങ്ങളും അസ്ഥാനത്താക്കികൊണ്ടാണ് ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്.
വിജയിച്ച് കയറി
20 സീറ്റുകളില്‍ 13 ഇടത്താണ് എല്‍ഡിഎഫ് വിജയിച്ചത്. അഞ്ച് സീറ്റുകള്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കണ്ണൂര്‍ ജില്ലയില്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന നാലിടത്തും എല്‍.എഫ് തന്നെയാണ് വിജയിച്ചത്. ഇതോടെ വിധിയില്‍ ബിജെപിയേയും കോണ്‍ഗ്രസിനേയും കൊട്ടി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി കെടി ജലീല്‍. ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
അവസാനത്തെ പ്രഖ്യാപനം
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ 20 ൽ 13 ഉം നേടി LDF മുന്നേറ്റം. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടത്തിയ വിധിയുടെ മറവിൽ ഇടതുപക്ഷ സർക്കാറിനെതിരെ നിഷ്കളങ്കരായ ഹൈന്ദവ വിശ്വാസികളെ ഇളക്കിവിടാനുള്ള ശ്രമം BJP യും കോൺഗ്രസ്സും കൊണ്ടുപിടിച്ച് നടത്തുന്ന പശ്ചാതലത്തിൽ സംസ്ഥാനത്ത് നടന്ന 20 തദ്ദേശസ്ഥാപന വാർഡുകളിലേക്കും ഡിവിഷനുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പിൽ 13 ലും LDF വിജയിച്ചത് നവോത്ഥാന മൂല്യങ്ങളെ കേരളം നെഞ്ചോട് ചേർത്തു വെക്കുന്നുവെന്നതിന്റെ ഏറ്റവും അവസാനത്തെ പ്രഖ്യാപനമായേ കാണാനാകൂ.
തൃപ്തിപെടേണ്ടി വന്നു
മതവികാരം ആളിക്കത്തിച്ച് ലോംഗ് മാർച്ച് നടത്തുന്ന BJP ക്ക് കാലങ്ങളായി കോൺഗ്രസ്സ് കയ്യടക്കി വെച്ചിരുന്ന ഒരു സീറ്റ് മാത്രമാണ് നേടാനായത്. RSS സമരത്തിന് ആളെകൂട്ടിക്കൊടുക്കുന്ന കോൺഗ്രസ്സ് നേതൃത്വം നൽകുന്ന UDF ന് ആറു സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
മുന്നറിയിപ്പ്
ഇന്ത്യയിലെ ഉന്നത നീതിപീഠത്തിന്റെ വിധി മറയാക്കി CPM നേയും ഇടതുപക്ഷത്തേക്കും മൂക്കിൽ വലിച്ചു കളയാമെന്ന് വ്യാമോഹിച്ച രാഷ്ട്രീയ ഭിക്ഷാന്തേഹികൾക്കുള്ള ശക്തവും വ്യക്തവുമായ മുന്നറിയിപ്പു കൂടിയാണ് ഈ ജനവിധി.
അഭിവാദ്യങ്ങള്‍
ഇടതുപക്ഷത്തോടൊപ്പം നിൽക്കേണ്ട ഒരു ചരിത്ര സന്ധിയിൽ അതിന് ധൈര്യവും ആത്മാർത്ഥതയും കാണിച്ച എല്ലാ സമ്മതിദായകർക്കും ഹൃദ്യമായ അഭിവാദ്യങ്ങൾ.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം