നാലേമുക്കാൽ വർഷമായി പവർകട്ടും ലോഡ് ഷെഡ്ഡിംഗും ഇല്ലാത്ത കേരളം, ചരിത്ര നേട്ടമെന്ന് എംഎം മണി
തിരുവനന്തപുരം: ആദരണീയനായ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനു കീഴിൽ കേരളം വികസന കുതിപ്പിലാണ് എന്ന് വൈദ്യുതി മന്ത്രി എംഎം മണി. ''എല്ലാ മേഖലകളിലും വൻ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വൈദ്യുതി മേഖലയിലും സർക്കാർ ഇച്ഛാശക്തിയോടു കൂടിയുളള പ്രവർത്തനമാണ് നടത്തിയത്. സമ്പൂർണ്ണ വെെദ്യുതീകരണം നടപ്പാക്കിയതും, മുടങ്ങിക്കിടന്ന ഇടമൺ - കൊച്ചി പ്രസരണ ലൈൻ യാഥാർത്ഥ്യമാക്കിയതും, കഴിഞ്ഞ നാലേമുക്കാൽ വർഷമായി പവർകട്ടും ലോഡ് ഷെഡ്ഡിംഗും ഇല്ലാത്ത കേരളം സൃഷ്ടിച്ചതുമെല്ലാം ചരിത്ര നേട്ടങ്ങളാണ്'' എന്ന് മന്ത്രി അവകാശപ്പെട്ടു.
''കേരളത്തിന്റെ ഭാവി വൈദ്യുതി ആവശ്യം കൂടി കണ്ടുകൊണ്ട് കേരള സർക്കാർ നടത്തിയ ഫലപ്രദമായ ഇടപെടലുകളിലൂടെ യാഥാർത്ഥ്യമാവുന്ന മറ്റൊരു പദ്ധതിയാണ് അടുത്ത ദിവസം ഉദ്ഘാടനം ചെയ്യപ്പെടുന്ന പുഗലൂർ - തൃശ്ശൂർ HVDC ലൈൻ. കേരള സർക്കാരും കെ.എസ്.ഇ.ബി.യും സംയുക്തമായാണ് ഈ പദ്ധതിക്ക് പൂർണ്ണമായും പശ്ചാത്തല സൗകര്യം ഒരുക്കിയത്. ഈ പദ്ധതിക്കു വേണ്ടിയുള്ള സ്ഥലമെടുപ്പിലും മറ്റ് പ്രാദേശിക വിഷയങ്ങൾ കാരണവും വലിയ തടസ്സങ്ങൾ നേരിട്ടിരുന്നു''.
''മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉണ്ടായ ഫലപ്രദമായ ഇടപെടലുകളിലൂടെയാണ് പ്രശ്നങ്ങൾ പരിഹരിച്ച് പദ്ധതി നടപ്പാക്കാൻ സാധിച്ചത്. കൂടാതെ മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാൻ കെ.എസ്.ഇ.ബി. സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെയും നിയമിച്ചിരുന്നു. മുകളിലൂടെയുള്ള ലൈനും ഭൂഗർഭലൈനും കൂട്ടി യോജിപ്പിക്കുന്നതിനുള്ള ഇടത്താവളം നിർമ്മിക്കുന്നതിനായി വടക്കാഞ്ചേരിയിൽ കെഎസ്ഇബിയുടെ സ്ഥലവും, 2000 മെഗാവാട്ട് ശേഷിയുള്ള സബ്സ്റ്റേഷൻ നിർമ്മിക്കുന്നതിനായി മണ്ണുത്തിയിൽ സംസ്ഥാന സർക്കാരിന്റെ സ്ഥലവും വിട്ടുനൽകിയിരുന്നു.
പുഗലൂരിൽ നിന്നും പുതിയ ലൈൻ വഴി 2000 മെഗാവാട്ട് വൈദ്യുതി എത്തുന്നതോടെ ആഭ്യന്തര ഉല്ലാദനം ഉൾപ്പെടെ കേരളത്തിന്റെ മൊത്തം ഊർജ്ജ ശേഷി 6200 മെഗാവാട്ട് ആയി ഉയരും. സംസ്ഥാനത്തെ ശരാശരി വൈദ്യുതി ആവശ്യം ഏകദേശം 4000 മെഗാവാട്ട് ആണ്. ഇതോടെ അടുത്ത 25 വർഷം സംസ്ഥാനത്തിൻറെ വൈദ്യുതി ആവശ്യകത നിറവേറ്റാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്'' എന്നും മന്ത്രി എംഎം മണി വ്യക്തമാക്കി .