ഭരണഘടന വിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാൻ രാജിവെച്ചു
തിരുവനന്തപുരം; മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ രാജിവെച്ചു. വാർത്താസമ്മേളനത്തിലാണ് രാജി പ്രഖ്യാപനം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. രണ്ടാം പിണറായി സർക്കാരിലെ ആദ്യ രാജിയാണ് സജി ചെറിയാന്റേത്.
രാജി സ്വതന്ത്രമായ തീരുമാനമാണ്. മന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ താൻ വ്യക്തമാക്കുകയായിരുന്നു, രാജി പ്രഖ്യാപിച്ച് കൊണ്ടുള്ള വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മന്ത്രിയെന്ന നിലയിൽ തുടർന്നാൽ സ്വതന്ത്രമായ അന്വേഷണത്തിനു തടസം ഉണ്ടാകും. അതിനാലാണ് രാജി വയ്ക്കുന്നത്. താൻ ഭരണഘടനയോടും നീതി വ്യവസ്ഥയോടും എന്നും കൂറുപുലർത്തുന്ന വ്യക്തിയാണ്. പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചത് വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാരില്‍ അടിതെറ്റുന്ന ആദ്യ മന്ത്രി, ആദ്യത്തേതില്‍ രാജിവെച്ചത് ഇവര്‍
ഭരണഘടനയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന പൊതുപ്രവർത്തകനാണ് ഞാൻ. പ്രസംഗം സംബന്ധിച്ച വിവാദത്തിൽ നിയമസഭയിൽ താൻ നിലപാട് വ്യക്തമാക്കിയതാണ്. രാഷ്ട്രീയപരമായും നിയമപരമായുള്ള എല്ലാ മാർഗങ്ങളും ഉപയോഗിച്ചാണ് സിപിഎമ്മും ഇടതുപക്ഷവും രാജ്യത്തിന്റെ മതനിരപേക്ഷ ഫെഡറൽ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള പരിശ്രമം നടത്തുന്നത്. ഇതിനായി നമ്മുടെ ഭരണഘടന മൂല്യങ്ങൾ ശാക്തീകരിക്കപ്പെടണമെന്ന നിലപാടാണ് തനിക്കുള്ളത്, സജി ചെറിയാൻ പറഞ്ഞു.
ഭരണഘടന സംരക്ഷണം പ്രധാന രാഷ്ട്രീയ ഉത്തരവാദിത്തമായി ഏറ്റെടുത്തവരാണ് സി പി എം. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏഴര ദശാബ്ദകാലങ്ങളിൽ പലവട്ടവും ഭരണഘടനയിൽ വിഭാവനം ചെയ്തിട്ടുള്ള ജനാധിപത്യവും പൗര സ്വാതന്ത്ര്യവും മാത്രമല്ല സാമ്പത്തിക നീതിക്ക് വേണ്ടിയുള്ള ലക്ഷ്യങ്ങളും അട്ടിമറിക്കപ്പെട്ടതായി പല തവണ നമ്മൾ കണ്ടതാണ്. ഇതിനെയെല്ലാം ചെറുക്കാൻ അഭിമാനാർഹമായ ഇടപെടലുകളാണ് സിപിഎം നിർവ്വഹിച്ചിട്ടുള്ളത്. ഭരണ ഘടന ശാക്തീകരിക്കപ്പെടണമെന്ന അഭിപ്രായമാണ് വ്യക്തിപരമായുള്ളതെന്നും സജി ചെറിയാൻ പറഞ്ഞു.
അതേസമയം കടുത്ത സമ്മർദ്ദങ്ങൾക്ക് ഒടുവിലാണ് മന്ത്രി രാജിവെച്ചിരിക്കുന്നത് വ്യക്തമാണ്. കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണ് ഇക്കാര്യത്തിൽ നിർണായകമായത്. വിവാദ പ്രസംഗത്തിൽ രാജിവെയ്ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു തുടക്കം മുതൽ സജി ചെറിയാൻ.ഇന്ന് ചേര്‍ന്ന അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം രാജി സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് താനെന്തിന് രാജിവെയ്ക്കണം എന്നായിരുന്നു സജി ചെറിയാൻ ചോദിച്ചത്. തനിക്ക് സംഭവിച്ചത് നാക്ക് പിഴ മാത്രമാണെന്നാണ് ഇന്നത്തെ യോഗത്തിലും അദ്ദേഹം വിശദീകരിച്ചത്. വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെയാണ്. ഭരണഘടനയെന്നത് നാക്കുപിഴ ആണെന്നുമായിരുന്നു സജി ചെറിയാന്റെ പ്രതികരണം. സമാന പ്രതികരണമായിരുന്നു ഇന്നലെ നിയമസഭയിലും സജി ചെറിയാൻ നടത്തിയത്.
Recommended Video
സജി ചെറിയാനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സിപിഎം നേതൃത്വും കൈക്കൊണ്ടിരുന്നത്. നിലവിലെ സാഹചര്യത്തിൽ മന്ത്രി രാജിവെയ്ക്കേണ്ടതില്ലെന്നായിരുന്നു അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിൽ ഉയർന്ന പൊതുധാരണ. എന്നാൽ വിഷയം ദേശീയ തലത്തിൽ ഉൾപ്പെടെ വലിയ ചർച്ചയായ സാഹചര്യത്തിൽ മന്ത്രിക്ക് മേൽ നടപടിയെടുക്കാൻ കേന്ദ്രനേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഗത്യന്തരമില്ലാതെ സജി ചെറിയാൻ രാജിവെച്ചിരിക്കുന്നത്.