ഗവർണർക്ക് അഹങ്കാരം, കേരളം തലകുനിക്കില്ല; വിമർശിച്ച് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അഹങ്കാരമെന്ന് മന്ത്രി വി ശിവൻ കുട്ടി. ഗവർണറുടെ അഹങ്കാരത്തിന് മുന്നിൽ കേരളം തലകുനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സംസ്ഥാനത്തിന്റെ വികസന പ്രവർത്തനത്തെ തകർക്കാൻ ശ്രമിക്കുന്ന ആളൊട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നും മന്ത്രി ചോദിച്ചു.
പ്രശസ്ത ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ എന്ന് വിളിച്ചാണ് ഗവർണർ അധിക്ഷേപിച്ചതെന്ന് മന്ത്രി പറഞ്ഞു. സുപ്രീം കോടതി മുൻ ജഡ്ജി രോഹിൻടൻ നരിമാനും അദ്ദേഹത്തിന്റെ അച്ഛൻ ഫാലി എസ് നരിമാനുമെതിരെ ഗവർണർ അധിക്ഷേപം ചൊരിഞ്ഞത് നാം കണ്ടു.
കേരളത്തിന്റെ മുഖ്യമന്ത്രിയോട് കൈക്കൊള്ളുന്ന സമീപനം കണ്ടാൽ ഏതെങ്കിലും ഒരു മലയാളിക്ക് ഗവർണറോട് മിണ്ടാൻ കഴിയുമോ എന്നും ശിവൻ കുട്ടി ചോദിച്ചു. ഗവർണറുടെ കുറേ നാളുകളായുള്ള സമീപനങ്ങളെ പാടെ മറന്നു കൊണ്ട് ഗവർണറോട് ഇടപഴകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
റിപ്പബ്ലിക്ക് ദിനം പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെ പുകഴ്ത്താൻ മാത്രമാണ് ഗവർണർ കൂടുതൽ സമയം ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ നേട്ടങ്ങളെ കുറിച്ച് വളരെ കുറച്ചാണ് ഗവർണർ പറഞ്ഞത്. രാജ്ഭവൻ പ്രവർത്തിക്കുന്നത് ആർ എസ് എസ് നിർദ്ദേശ പ്രകരാമാണ് എന്ന് സംശയടിച്ചാൽ തെറ്റില്ലെന്നും ശിവൻ കുട്ടി പറഞ്ഞു.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിൽ ഗവർണറും മുഖ്യമന്ത്രിയും ഒരുമിച്ച് പങ്കെടുത്തുവെങ്കിലും അകൽച്ച പ്രകടമായിരുന്നു. റിപ്പബ്ലിക്ക് ദിനാഘോഷ വേദയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ചും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞുമായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസംഗം.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാഹ്യ ഇടപെടലുകൾ മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടലുകൾ ഇല്ലാത്ത സ്വതന്ത്ര്യ സ്ഥാപനങ്ങൾ കേരളത്തിന് വേണമെന്നും ഗവർണർ പറഞ്ഞിരുന്നു. കേരളം ആരോഗ്യകരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണം. വിയോജിപ്പുകൾ ആക്രമണങ്ങളിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണ്.
അധികാരത്തിനായുള്ള മത്സരങ്ങൾ ഭരണ നിർവഹണത്തെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അടുത്താണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇരുന്നതെങ്കിലും ഇരുവരും മുഖത്ത് നോക്കിയില്ല. ഇന്നലെ നിയമസഭയിലും ഇരുവരും മിണ്ടിയില്ല.
അതേ സമയം നയ പ്രഖ്യാന പ്രസംഗം മുഴുവൻ വായിക്കാതെ നിയമസഭയിൽ നിന്ന് മടങ്ങിയ ഗവർണറിന്റെ നടപടിയെ സി പി എം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. ഗവർണറുടേത് നിലവിട്ടനിലയാണെന്ന് അദ്ദേഹം ആരോപിച്ചു












Click it and Unblock the Notifications