ഛത്തീസ്‌ഗഢിൽ ന്യൂനപക്ഷമായ ക്രിസ്ത്യൻ സമൂഹത്തെ സംഘപരിവാർ കൊല്ലാകൊല ചെയ്യുന്നു; ആനാവൂർ
പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസ് സഹായത്തിനില്ലെന്നും ആനാവൂർ ആരോപിക്കുന്നു

തിരുവനന്തപുരം: ഛത്തീസ്‌ഗഢിൽ വളരെ ന്യൂനപക്ഷമായ ക്രിസ്ത്യൻ സമൂഹത്തെ സംഘപരിവാർ കൊല്ലാകൊല ചെയ്യുകയാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം ആനാവൂർ നാഗപ്പന്‍. ആക്രമണങ്ങളും സാമൂഹ്യ ബഹിഷ്കരണവും നിത്യസംഭവങ്ങളാണ്. നിരവധി പള്ളികളും ക്രിസ്ത്യൻ മതവിശ്വാസികളും പുരോഹിതന്മാരും ആക്രമിക്കപ്പെട്ടു. 1500 ലേറെ വിശ്വാസികൾ വീടും നാടും വിട്ട് പോയി. ഏറ്റവും അവസാനം വന്ന വാർത്ത അങ്ങേയറ്റം ക്രൂരമായതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ക്രിസ്ത്യൻ മതവിശ്വാസിയായ ഒരു ആദിവാസിയുടെ മാതാവ് മരിച്ച് പോയി. ശ്മശാനത്തിൽ അവരുടെ ശവസംസ്ക്കാരം നടത്തുന്നത് സംഘപരിവാറുകാരനായ ഗ്രാമമുഖ്യൻ തടഞ്ഞു. ഗത്യന്തരമില്ലാതെ സ്വന്തം വീട്ട് വളപ്പിൽ അമ്മയുടെ മൃതദേഹം ആ മകൻ സംസ്കരിച്ചു. ആർഎസ്എസുകാർ സംഘടിതമായി എത്തി ശവക്കുഴിയിൽ നിന്ന് മൃതദേഹം കുഴിച്ചെടുത്ത് മറ്റെവിടേക്കെങ്കിലും കൊണ്ട് പൊയ്‌ക്കോളണം എന്ന് ആക്രോശിച്ചു. അതിന് തയ്യാറാകാതിരുന്ന ആ മകനെ ആക്രമിച്ചു , ജീവൻ രക്ഷിക്കാൻ അദ്ദേഹം കുടുംബത്തോടെ നാട് വിട്ടു. സംഘപരിവാറുകാർ സംസ്കരിച്ച ആ മൃതദേഹം കുഴിച്ചെടുത്ത് എങ്ങോട്ടോ കൊണ്ട് പോയി.
എവിടെയാണെന്നു ആർക്കും അറിയില്ല. മകനും കുടുംബവും എവിടെയാണെന്നും ആർക്കും അറിയില്ല. അവർ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല. ഛത്തീസ്‌ഗഢിലെ കോൺഗ്രസ്സ് സർക്കാർ തിരിഞ്ഞ് നോക്കിയില്ല എന്ന് മാത്രമല്ല പോലീസ് കാഴ്ചക്കാരായി നിന്നല്ലാതെ ഒരു സഹായവും ചെയ്തില്ല. മന്ത്രിമാരോ കോൺഗ്രസ്സ് നേതാക്കളോ ആരും അവിടേയ്ക്ക് തിരിഞ്ഞ് നോക്കിയില്ലെന്നും സി പി എം നേതാവ് ആരോപിക്കുന്നു.
ഇവിടെ കോൺഗ്രസ്സും ബിജെപിയും ഒന്നാവുകയാണ്. ഛത്തീസ്‌ഗഢിലെ ക്രൂരത അറിഞ്ഞ് ഈ പാവങ്ങളെ നേരിൽ കാണാൻ എത്തിയ സിപിഐ എം പി ബി അംഗം : ബൃന്ദ കാരാട്ടിന് മുന്നിൽആ പാവം മനുഷ്യർ അവരുടെ ആവലാതികളുടെ കെട്ടഴിച്ച് തോരാത്ത കണ്ണീരിന്റെ കഥ പറഞ്ഞു. അവരെ സഖാവ് ആശ്വസിപ്പിച്ചു. ഛത്തീസ്‌ഗഢിലെ സിപിഐ എം സംസ്ഥാന സെക്രട്ടറിയും ബൃന്ദയോടൊപ്പം ഉണ്ടായിരുന്നു. ഈ കൊടുംക്രൂരതയ്ക്ക് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ആവശ്യപെട്ട് ബൃന്ദ ഛത്തീസ്‌ഗഢിലെ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
കേരളത്തിൽ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി മോഡി സർക്കാരിനെ ന്യായീകരിക്കുന്നു. ഞാൻ ആർഎസ്എസിനെ സഹായിച്ചിട്ടുണ്ടെന്നും ഞാൻ മാത്രമല്ല നെഹ്രുവും സംഘപരിവാറിനെ സഹായിച്ചിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പരസ്യമായി പ്രഖ്യാപിക്കുന്നു. കോൺഗ്രസ്സിന് ഇതൊന്നും ഒരു പ്രശ്നമായി പോലും കാണാൻ കഴിയുന്നില്ല. ഒരിക്കലും അവസാനിക്കാത്ത പാർട്ടി പുനഃസംഘടനയുടെ പേരിൽ സ്ഥാനമാനങ്ങൾ ഉറപ്പിക്കാൻ നേതാക്കളും അനുചരന്മാരും നെട്ടോട്ടമോടുകയാണ്. ഇവരാണത്രെ സംഘപരിവാർ ഭീഷണിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ പോകുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.












Click it and Unblock the Notifications