ഒളിവില്‍ കഴിയാന്‍ എംഎല്‍എ ഹോസ്റ്റല്‍; വിവാദം നിയമസഭാ സെക്രട്ടറി അന്വേഷിക്കും
തിരുവനന്തപുരം: ബ്ലാക്ക് മെയിലിംഗ് കേസ് പ്രതി ജയചന്ദ്രന്‍ എംഎല്‍എ ഹോസ്റ്റലില്‍ ഒളിവില്‍ കഴിയാനുണ്ടായ സാഹചര്യത്തെക്കുറിച്ച് നിയമസഭാ സെക്രട്ടറി അന്വേഷിക്കുമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. ഇതു സംബന്ധിച്ച വിവാദം ചര്‍ച്ചചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് തേടിക്കൊണ്ടിരിക്കുന്ന കുറ്റവാളി എംഎല്‍എ ഹോസ്റ്റലിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത് എന്നത് വിവാദമായിരുന്നു. ഏതൊരാള്‍ക്കും എംഎല്‍എ ഹോസ്റ്റലില്‍ കഴിയാവുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതേ തുടര്‍ന്ന് മേലില്‍ എംഎല്‍എ ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് കര്‍ശന നിയമവ്യവസ്ഥകള്‍ ബാധകമാക്കാന്‍ യോഗം തീരുമാനത്തിലെത്തിയതായി കാര്‍ത്തികേയന്‍ അറിയിച്ചു.
എംഎല്‍എ ഹോസ്റ്റലിന്റെ ഗേറ്റ് എപ്പോഴും അടച്ചിടും, ഗേറ്റ് കാവല്‍ ശക്തമാക്കും, ഹോസ്റ്റലില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും, മുന്‍ എംഎല്‍എ മാര്‍ക്കുള്ള ആനുകൂല്യം അവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മാത്രമേ ലഭിക്കുകയുള്ളൂ, ഒരേ വ്യക്തിക്ക് ഒരേസമയം ഒന്നില്‍ കൂടുതല്‍ മുറി അനുവദിക്കില്ല, രാത്രി പത്തുമണിക്കുശേഷം സന്ദര്‍ശകരെ വിലക്കും തുടങ്ങി 17 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍വകക്ഷി യോഗത്തില്‍ അംഗീകരിച്ചു.
ജയചന്ദ്രനെ പിടികൂടിയത് എംഎല്‍എ ഹോസ്റ്റലില്‍ നിന്നല്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി ജി കാര്‍ത്തികേയന്‍ പറഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാറശ്ശാലയില്‍ നിന്നാണ് ജയചന്ദ്രനെ പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ പോലീസിനോട് ചോദിച്ചാല്‍ അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ എംഎല്‍എ ശരചന്ദ്ര പ്രസാദിന്റെ പേരിലെടുത്ത മുറിയിലായിരുന്നു പ്രതി ജയചന്ദ്രന്‍ 16 ദിവസത്തോളം ഒളിവില്‍ കഴിഞ്ഞിരുന്നത്.