എംഎം അക്ബറിനെതിരേ കുരുക്ക് മുറുക്കി പോലീസ്; ജാമ്യം ലഭിച്ചില്ല, ഏഴാം പ്രതി, തെളിവെടുപ്പ്
അറസ്റ്റ് നടന്നതിന് പിന്നാലെ അക്ബറിന്റെ ജന്മനാടായ മലപ്പുറത്തെ പരപ്പനങ്ങാടിയില്‍ വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്ന പാഠപുസ്തകം പഠിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ മതപ്രഭാഷകന്‍ എംഎം അക്ബറിന് ജാമ്യമില്ല. അദ്ദേഹത്തെ ഏഴാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പരാതിക്കാരനായാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അക്ബറിന്റെ അറസ്റ്റിനെതിരേ വിവിധ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇദ്ദേഹത്തെ ഏഴ് ദിവസം കസ്റ്റഡിയില്‍ വിട്ടുതരണമെന്നാണ് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്...

സംഭവം ഇങ്ങനെ
ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്നാണ് ദോഹയിലേക്കുള്ള യാത്രക്കിടെ അക്ബറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് കേരളത്തിന് കൈമാറിയത്. തുടര്‍ന്ന് ഞായറാഴ്ച അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിശദമായി ചോദ്യം ചെയ്തു.

ഏഴ് ദിവസം വേണം
തിങ്കളാഴ്ച ഉച്ചയ്ക്കാണ് അക്ബറിനെ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ഇദ്ദേഹത്തെ ഏഴ് ദിവസം കസ്റ്റഡിയില്‍ വിട്ടുതരണമെന്നും ജാമ്യം അനുവദിക്കരുതെന്നും പോലീസ് ആവശ്യപ്പെട്ടു.

തെളിവെടുപ്പ് നടത്തണം
എന്നാല്‍ ഏഴ് ദിവസം വിട്ടുകൊടുക്കാന്‍ കോടതി തയ്യാറായില്ല. അഞ്ചു ദിവസം കസ്റ്റഡിയില്‍ വയ്ക്കാന്‍ അനുവദിച്ചു. അക്ബറിനെ അന്വേഷണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോകേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ ബോധിപ്പിച്ചു.

ഏഴാം പ്രതി
അക്ബര്‍ ചെയര്‍മാനായുള്ള പീസ് സ്‌കൂളിലെ പാഠപുസ്തകത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠഭാഗങ്ങളുണ്ടെന്നാണ് കേസ്. ഇതില്‍ ഏഴാം പ്രതിയാണ് അക്ബര്‍. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതിനെതിരേ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

വിവാദ ഭാഗം ഇതാണ്
നിങ്ങളുടെ സഹപാഠി മതപരിവര്‍ത്തനത്തിന് തയ്യാറായാല്‍ എന്തു ഉപദേശമാണ് നിങ്ങള്‍ നല്‍കുക എന്ന ചോദ്യമാണ് വിവാദമായത്. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസരാണ് പരാതിക്കാരന്‍.

രണ്ടാം ക്ലാസിലെ പുസ്തകം
പീസ് സ്‌കൂളിലെ രണ്ടാംക്ലാസിലുള്ള പാഠ പുസ്തകത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഭാഗങ്ങള്‍ ഉണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ അക്ബറിനെ ചോദ്യം ചെയ്തിരുന്നെങ്കിലും വിട്ടയക്കുകയായിരുന്നു.

അക്ബര്‍ പറയുന്നത്
വിവാദ ഭാഗം താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്ന് അക്ബര്‍ പോലീസിന് മൊഴി നല്‍കി. പാഠപുസ്തകം തിരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചത് താന്‍ തന്നെയാണെന്നും അക്ബര്‍ വ്യക്തമാക്കി. വിവാദ ഭാഗം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും അക്ബര്‍ പറഞ്ഞു.

കേന്ദ്രനയം ഇടതുസര്‍ക്കാരിനും
അതേസമയം, അക്ബറിന്റെ കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ നയം തന്നെയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും പുലര്‍ത്തുന്നത് എന്നാണ് മുസ്ലിം സംഘടനാ നേതാക്കളുടെ ആരോപണം. മുസ്ലിം നേതാക്കളെ ഇല്ലാതാക്കാനും അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനും വേണ്ടിയാണ് പ്രമുഖരെ അറസ്റ്റ് ചെയ്യുന്നതെന്നും നേതാക്കള്‍ ആശങ്കപ്പെടുന്നു.

വന്‍ പ്രചാരണം
ഓസ്ട്രേലിയയില്‍ നിന്നും ഖത്തറിലേക്കു പോകുന്ന വഴി ഹൈദരബാദ് വിമാനത്താവളത്തില്‍ വച്ചാണ് ഞായറാഴ്ച പുലര്‍ച്ചെ എംഎം അക്ബറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന ഉടനെ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഹൈദരാബാദ് പോലീസ് പിന്നീട് കേരളാ പോലീസിന് അദ്ദേഹത്തെ കൈമാറി.

ചോദ്യം ചെയ്യല്‍
കൊച്ചിയിലെത്തിച്ച എംഎം അക്ബറിനെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അക്ബറിനെതിരേ കേസെടുത്തിരിക്കുന്നത്. അറസ്റ്റ് നീതീകരിക്കാന്‍ സാധിക്കില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു. യൂത്ത് ലീഗ് നേതാവിന്റെ അഭിപ്രായം തന്നെയാണ് മുസ്ലിം ലീഗിനുള്ളതെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.

പ്രബോധകരെ വേട്ടയാടുന്നു
ഇസ്ലാമിക പ്രബോധകരെ വേട്ടയാടുക എന്ന അജണ്ടയുടെ ഭാഗമായിട്ടാണ് അക്ബറിന്റെ അറസ്റ്റ് നടന്നിട്ടുള്ളതെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യയക്ഷന്‍ നാസറുദ്ദീന്‍ എളമരം അഭിപ്രായപ്പെട്ടു. ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെ തീവ്രവാദ മുദ്ര ചാര്‍ത്തി അറസ്റ്റ് ചെയ്യുന്നത് യഥാര്‍ഥ തീവ്രവാദികള്‍ക്ക് പ്രോല്‍സാഹനമാകുമെന്ന് കേരള മുസ്ലിം സംയുക്ത വേദി സംസ്ഥാന അധ്യക്ഷന്‍ പാച്ചല്ലൂര്‍ അബ്ദുസ്സലാം മൗലവി പറഞ്ഞു.

പ്രതിഷേധ പ്രകടനങ്ങള്‍
അറസ്റ്റ് നടന്നതിന് പിന്നാലെ അക്ബറിന്റെ ജന്മനാടായ മലപ്പുറത്തെ പരപ്പനങ്ങാടിയില്‍ വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. മുസ്ലീം ലീഗ്, യൂത്ത് ലീഗ് നേതാക്കള്‍, മുജാഹിദ്, ജമാഅത്തെ ഇസ്ലാമിയുടെ പോഷക സംഘടനകള്‍, പോപ്പുലര്‍ ഫ്രണ്ട്, തെക്കന്‍ കേരളത്തിലെ വിവിധ മുസ്ലിം സംഘടനകള്‍ എന്നിവരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.












Click it and Unblock the Notifications