എംഎം അക്ബറിന്റെ അറസ്റ്റ്; വ്യാപക പ്രതിഷേധം, മുസ്ലിംസംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്ത്
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് ചില സംഘടനാ നേതാക്കള്‍ സൂചന നല്കി.
Recommended Video
പ്രമുഖ ഇസ്ലാമിക പണ്ഡിതനും പീസ് എജ്യുക്കേഷന്‍ ഫൗണ്ടേഷന് ചെയര്‍മാനുമായ എംഎം അക്ബറിന്റെ അറസ്റ്റിനെതിരേ പ്രതിഷേധം വ്യാപിക്കുന്നു. വിവിധ മുസ്ലിം സംഘടനകള്‍ അദ്ദേഹത്തെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിന്റെ നയം തന്നെയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും പുലര്‍ത്തുന്നത് എന്നാണ് നേതാക്കളുടെ ആരോപണം. മുസ്ലിം നേതാക്കളെ ഇല്ലാതാക്കാനും അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനും വേണ്ടിയാണ് പ്രമുഖരെ അറസ്റ്റ് ചെയ്യുന്നതെന്നും നേതാക്കള്‍ ആശങ്കപ്പെടുന്നു. എംഎം അക്ബറിന്റെ അറസ്റ്റ് വാര്‍ത്ത പുറത്തുവന്ന ഉടനെ അദ്ദേഹത്തിന്റെ ജന്മനാട്ടില് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് നേതാക്കളും പ്രതിഷേധവുമായി വന്നത്...
വ്യാപകമായി പ്രചരണം
ഓസ്ട്രേലിയയില്‍ നിന്നും ഖത്തറിലേക്കു പോകുന്ന വഴി ഹൈദരബാദ് വിമാനത്താവളത്തില്‍ വച്ചാണ് ഞായറാഴ്ച പുലര്‍ച്ചെ എംഎം അക്ബറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന ഉടനെ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.
കൊച്ചിയില്‍ ചോദ്യം ചെയ്യല്‍
ഹൈദരാബാദ് പോലീസ് പിന്നീട് കേരളാ പോലീസിന് അദ്ദേഹത്തെ കൈമാറി. കൊച്ചിയിലെത്തിച്ച എംഎം അക്ബറിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അക്ബറിനെതിരേ കേസെടുത്തിരിക്കുന്നത്.
മുസ്ലിം യൂത്ത് ലീഗ്
അറസ്റ്റ് നീതീകരിക്കാന്‍ സാധിക്കില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു. ന്യൂനപക്ഷ വിരുദ്ധ നിലപാടെടുക്കുന്ന കാര്യത്തില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഒരേ പാതിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പഠിച്ച ശേഷം
യൂത്ത് ലീഗ് നേതാവിന്റെ അഭിപ്രായം തന്നെയാണ് മുസ്ലിം ലീഗിനുള്ളതെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. കേസുകള്‍ പഠിച്ച ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കുമെന്നും മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു.
പോപുലര്‍ ഫ്രണ്ട് പ്രസിഡന്റ്
ഇസ്ലാമിക പ്രബോധകരെ വേട്ടയാടുക എന്ന അജണ്ടയുടെ ഭാഗമായിട്ടാണ് അക്ബറിന്റെ അറസ്റ്റ് നടന്നിട്ടുള്ളതെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യയക്ഷന്‍ നാസറുദ്ദീന്‍ എളമരം അഭിപ്രായപ്പെട്ടു. അക്ബറിനെതിരായ കേസ് ഒഴിവാക്കാനുള്ള ഔചിത്യം സര്ക്കാന് കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ഥ തീവ്രവാദികള്‍ക്ക്
ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെ തീവ്രവാദ മുദ്ര ചാര്‍ത്തി അറസ്റ്റ് ചെയ്യുന്നത് യഥാര്‍ഥ തീവ്രവാദികള്‍ക്ക് പ്രോല്‍സാഹനമാകുമെന്ന് കേരള മുസ്ലിം സംയുക്ത വേദി സംസ്ഥാന അധ്യക്ഷന്‍ പാച്ചല്ലൂര്‍ അബ്ദുസ്സലാം മൗലവി പറഞ്ഞു. അക്ബറിനെതിരായ നടപടി പൗരാവകാശ നിഷേധമാണെന്നും സംഘടന അഭിപ്രായപ്പെട്ടു.
ജന്മനാട്ടില് പ്രതിഷേധം
അറസ്റ്റ് നടന്നതിന് പിന്നാലെ അക്ബറിന്റെ ജന്മനാടായ മലപ്പുറത്തെ പരപ്പനങ്ങാടിയില്‍ വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. മുസ്ലീം ലീഗ്, യൂത്ത് ലീഗ് നേതാക്കള്‍, മുജാഹിദ്, ജമാഅത്തെ ഇസ്ലാമിയുടെ പോഷക സംഘടനകള്‍, പോപ്പുലര്‍ ഫ്രണ്ട്, തെക്കന്‍ കേരളത്തിലെ വിവിധ മുസ്ലിം സംഘടനകള്‍ എന്നിവരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.
രണ്ടാംക്ലാസിലെ പാഠഭാഗം
പീസ് സ്കൂളിലെ രണ്ടാംക്ലാസിലുള്ള പാഠ പുസ്തകത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഭാഗങ്ങള്‍ ഉണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ചെയര്മാന് അക്ബറിനെ ചോദ്യം ചെയ്തിരുന്നെങ്കിലും വിട്ടയക്കുകയായിരുന്നു.
അക്ബര്‍ പറയുന്നത്
ഞായറാഴ്ച ഹൈദരാബാദ് പോലീസ് കേരളാ പോലീസിന് കൈമാറിയ അദ്ദേഹത്തെ കൊച്ചിയില്‍ വിശദമായി ചോദ്യം ചെയ്തു. വിവാദ ഭാഗം താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്ന് അക്ബര്‍ മൊഴി നല്കി. പാഠപുസ്തകം തിരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചത് താന്‍ തന്നെയാണെന്നും അക്ബര്‍ വ്യക്തമാക്കി.
പ്രതിഷേധം ശക്തമാക്കുമെന്ന് നേതാക്കള്‍
വിവാദ ഭാഗം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും അക്ബര്‍ വ്യക്തമാക്കി. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് ചില സംഘടനാ നേതാക്കള്‍ സൂചന നല്കി.
ശ്രീദേവിയുടെ അന്ത്യനിമിഷങ്ങള്‍ ഇങ്ങനെ... ബോധമില്ലാതെ കിടന്നത് ബാത്ത്ടബ്ബില്‍!! നിറയെ വെള്ളം
നിയമസഭയിൽ നാടകീയരംഗങ്ങൾ! കൂക്കിവിളിച്ച് പ്രതിപക്ഷം, താക്കീത് നൽകി സ്പീക്കർ; അന്തസ്സിന് ചേർന്നതല്ല...
നീരവ് മോദി പറ്റിച്ച തുക പോയത് തന്നെ... നീരവിന്റെ വായ്പകള്‍ കിട്ടാക്കടമാക്കി!!