"ചാനൽ ജഡ്ജിമാരുടെ" സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ, പരിഹസിച്ച് മന്ത്രി എംഎം മണി
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതിക്കൊപ്പമുളള ഫോട്ടോ പുറത്ത് വന്നതിന് പിറകേ മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണം ആണ് നടക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെയും ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിപ്പിക്കപ്പെട്ടിരുന്നു.
സ്വപ്‌ന സുരേഷിനൊപ്പം മുഖ്യമന്ത്രി ഔദ്യോഗിക പരിപാടികളിലും സ്പീക്കര്‍ കട ഉദ്ഘാടനത്തിനും പങ്കെടുത്ത ചിത്രങ്ങളാണ് പ്രചരിപ്പിച്ചിരുന്നത്. ഇതിനുളള മറുപടി എന്ന നിലയ്ക്കാണ് ഇടത് അനുകൂലികള്‍ അയ്യപ്പദാസിന് നേര്‍ക്ക് വ്യാപകമായ സൈബര്‍ ആക്രമണം അഴിച്ച് വിട്ടിരിക്കുന്നത്. മാസ്റ്റർ വിഷൻ ഇൻറർനാഷനലിന്റെ സഫലമീ യാത്ര എന്ന ടെലിവിഷൻ പരിപാടിയുടെ ഒരാഘോഷ വേളയിൽ അതിഥിയായി 2018 ഫെബ്രുവരി 19ന് ദുബായിൽ വച്ച് പങ്കെടുത്തപ്പോഴുളളതാണ് ഇപ്പോൾ പ്രചരിക്കുന്ന ചിത്രമെന്ന് അയ്യപ്പദാസ് വ്യക്തമാക്കിയിട്ടുണ്ട്.

Recommended Video
മന്ത്രി എംഎം മണിയും പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം: '' തങ്ങൾക്കിഷ്ടമില്ലാത്ത നിരപരാധികളായ വ്യക്തികളുടെ പേരിൽപ്പോലും വ്യാജ വാർത്തകളും വ്യാജ മുഖങ്ങളും തയ്യാറാക്കുകയാണ് ചില കുത്തക മാദ്ധ്യമങ്ങളുടെ പണി. തുടർന്ന് ആ വ്യക്തികളെ ആഴ്ചകളോളം "വട്ടത്തി"ലാക്കി ടെലിവിഷൻ ചാനലുകളിൽ കാണിച്ച് അപമാനിക്കുന്നു. പിന്നീട്, "ചാനൽ ജഡ്ജിമാർ" തങ്ങളുടെ ഇംഗിതത്തിനൊത്ത് തുള്ളുന്ന "നിഷ്പക്ഷരെ" ഉൾപ്പെടുത്തി മുൻകൂട്ടി തയ്യാറാക്കിയ അജണ്ട "ചർച്ച" എന്ന പേരിൽ അവതരിപ്പിച്ച് അവരെ കുറ്റവാളിയായി ചിത്രീകരിച്ച് "മുതലാളി ധർമ്മം" നടപ്പിലാക്കിക്കൊടുക്കുന്നു.
യജമാനന്മാരെ സുഖിപ്പിക്കാൻ ദാസപണി നടത്തുന്ന ഇത്തരം ചില ചാനൽ ജഡ്ജിമാരുടെ വ്യാജനല്ലാത്ത "യഥാർത്ഥ മുഖങ്ങൾ" ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. "യഥാർത്ഥ മുഖങ്ങൾ" വട്ടത്തിലും കാണിക്കുന്നില്ല, വട്ടം ഇല്ലാതെയും കാണിക്കുന്നില്ല. അത്തരം മുഖങ്ങൾ പരിപാടിക്കിടയിൽ എടുത്ത വെറുമൊരു ചിത്രം മാത്രമായി ന്യായീകരിക്കാൻ ശ്രമിക്കുന്നു. ഇതുപോലൊരു ചിത്രത്തിൽ "ചാനൽ ജഡ്ജിമാരുടെ" സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ എന്തായിരിക്കുമായിരുന്നു ഇവരുടെ കോലാഹലങ്ങൾ. ഇല്ലാത്ത കാര്യത്തിനു പോലും മറ്റുള്ളവരെ "വട്ടത്തി"ലാക്കി കാണിച്ചുകൊണ്ടിരിക്കുന്ന ഇക്കൂട്ടരെയും ഇപ്പോൾ "വട്ടത്തി"ലാക്കി കാണിക്കുകയല്ലേ ചെയ്യേണ്ടത്. സ്വയം കുഴിച്ച കുഴിയിലാണ് ഇവർ വീണിരിക്കുന്നത്.












Click it and Unblock the Notifications