ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് പണവും സ്വർണ്ണവും കൈക്കലാക്കി: മോഡലിന്റെ വെളിപ്പെടുത്തൽ
കൊച്ചി: സിനിമാ നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവം പുറത്തുവന്നതോടെയാണ് ഈ സംഘം ഉൾപ്പെട്ട കുടുതൽ കുറ്റകൃത്യങ്ങൾ പുറത്തുവരുന്നത്. ഒരു മോഡലാണ് ഇപ്പോൾ ഇതേ സംഘത്തിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. താനുൾപ്പെടെയുള്ള ആറ് പേരിൽ നിന്ന് ഇതേ സംഘം പണവും സ്വർണ്ണവും കൈക്കലാക്കിയെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. മറ്റൊരു നടിയും ഇതേ സംഘത്തിനെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടു
സിനിമാ നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി മോഡൽ രംഗത്ത്. തന്നെ ഹോട്ടൽ മുറിയിൽ കെട്ടിയിട്ടെന്ന് വെളിപ്പെടുത്തിയ യുവതി തനിക്കൊപ്പം ഉണ്ടായിരുന്ന അഞ്ച് പെൺകുട്ടികളിൽ നിന്നും സംഘം പണവും സ്വർണ്ണവും തട്ടിയെടുത്തെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ നാല് പേർ പോലീസ് പിടിയിലായതോടെയാണ് മോഡലും പ്രതികൾക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുള്ളത്.

മോഡലിംഗിന് എന്ന പേരിൽ
വിളിച്ചത് മോഡലിംഗിന് എന്ന് പറഞ്ഞ് വിളിപ്പിച്ച ശേഷം മാർവാടികളുടെ മുമ്പിൽ വെച്ച് ഭാര്യയും ഭർത്താവുമായി അഭിനയിക്കാൻ സംഘം ആവശ്യപ്പെട്ടുവെന്നും മോഡൽ വെളിപ്പെടുത്തി. മാർവാടികൾ നൽകുന്ന രേഖകളും സാധനങ്ങളും ഈ സംഘത്തിൽപ്പെട്ട ഒരാളുടെ വീട്ടിലെത്തിക്കാനും ഇവർ ആവശ്യപ്പെട്ടിരുന്നു. വീട്ടിലെത്തിച്ചാൽ പണം ലഭിക്കുമെന്നും സംഘം അറിയിച്ചു. മോഡലിംഗ് സുഹൃത്തുക്കൾ വഴിയാണ് ഇയാൾ തട്ടിപ്പിനിരയായ മോഡലുമായി ബന്ധം സ്ഥാപിക്കുന്നത്.
Recommended Video

ഭീഷണി മുഴക്കി
ഈ സംഘത്തിൽ നിന്ന് രക്ഷപ്പെട്ടുപോയാൽ വെറുതെ വിടില്ലെന്നും കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. പാലക്കാട്ടും തൃശൂരിലുമെത്തിച്ച് ഹോട്ടൽ മുറികളിൽ പൂട്ടിയിട്ടെന്നും മോഡലായ യുവതി വെളിപ്പെടുത്തി. ഹോട്ടൽ മുറികളിൽ വെച്ചാണ് പെൺകുട്ടികളുടെ സ്വർണവും പണവും കൈവശപ്പെടുത്തിയത്. രേഖകൾ ശരിയാക്കുന്നതിനായി പണം ആവശ്യമായി വന്നുവെന്ന് പറഞ്ഞതാണ് പെൺകുട്ടികളിൽ നിന്ന് പണം തട്ടിയെടുത്തത്.

പണം നൽകാമെന്ന് പറഞ്ഞു
വാങ്ങിയ പണം തിരികെ നൽകുമെന്നും സംഘം ഉറപ്പുനൽകിയിരുന്നു. അഞ്ച് പെൺകുട്ടികളിൽ നിന്നായി നാല് ലക്ഷം രൂപയും തന്റെ കയ്യിൽ നിന്ന് രണ്ടര പവന്റെ സ്വർണ്ണവും കൈവശപ്പെടുത്തിയതായി യുവതി വെളിപ്പെടുത്തി. ഇവരിൽ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറാൻ തുടങ്ങിയെന്നും ഇവർ പറയുന്നു. ഇവരിൽ നിന്ന് പണം തട്ടുന്നതിന് വേണ്ടി സംഘം കെട്ടിച്ചമച്ച കഥകളായിരുന്നു ബാക്കിയുള്ളതെല്ലാമെന്ന് പിന്നീടാണ് മോഡൽ ഉൾപ്പെടെയുള്ളവർ തിരിച്ചറിയുന്നത്.

പ്രതികൾക്ക് സ്വർണ്ണക്കടത്തുമായി ബന്ധം
സിനിമ നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഘത്തിന് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയമുയർന്നിരുന്നു. തങ്ങൾക്ക് വിദേശത്ത് സ്വർണ്ണക്കടയുണ്ടെന്ന് ഇവർ ഷംനയുടെ വീട്ടിലെത്തിയപ്പോൾ പറയുകയും ചെയ്തിരുന്നു. ഇതും ഇവർക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്നതിനുള്ള സൂചനകളായാണ് കണക്കാക്കപ്പെടുന്നത്. മോഡൽ ഉൾപ്പെടെയുള്ള പെൺകുട്ടികളോട് ചില സാധനം എത്തിക്കണം എന്നാണ് പറഞ്ഞിരുന്നത്. ഇത് സ്വർണ്ണം ആണെന്ന് ഒരു ഘട്ടത്തിലും വെളിപ്പെടുത്തിയിരുന്നില്ല.

അന്വേഷണത്തിന് പ്രത്യേക സംഘം
ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണം സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്കാണ് അന്വേഷണത്തിന്റെ ചുമതല. കേസിൽ അറസ്റ്റിലായ പ്രതികൾക്ക് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതോടെ ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. മരട് പോലീസാണ് കേസിലെ നാല് പ്രതികളെയും ചൊവ്വാഴ്ച വൈകിട്ടോടെ അറസ്റ്റ് ചെയ്യുന്നത്.

നടിയും മോഡലും ഇരകൾ?
ഷംന കാസിമിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച സംഘം നേരത്തെ നടിയെയും മോഡലിനെയും തട്ടിപ്പ് പണം കൈക്കലാക്കിയെന്ന് വിവരം. ഒരാളിൽ നിന്ന് 10000 രൂപയും രണ്ടാമത്തെയാളിൽ നിന്ന് സ്വർണ്ണമാലയും കൈക്കലാക്കിയതായി പോലീസിനും വിവരം ലഭിച്ചിട്ടുണ്ട്. ഷംന കാസിമിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതികളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് തട്ടിപ്പിനിരയാവർ പ്രതികൾക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്.

കൊല്ലുമെന്നും ഭീഷണി
ഷംനയിൽ നിന്ന് പണം ആവശ്യപ്പെട്ട സംഘം തുക നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്നും ഫോട്ടോയും വീഡിയോയും ദുരുപയോഗം ചെയ്യുമെന്നും ഭീഷണി മുഴക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വീഡിയോ ഷെയർ ചെയ്ത് അപമാനിക്കുമെന്നും നടിയുടെ കരിയർ നശിപ്പിക്കുമെന്നുമായിരുന്നു ഈ സംഘത്തിന്റെ ഭീഷണി. ഒരു ലക്ഷം രൂപയും സംഘം നടിയുടെ കുടുംബത്തിൽ നിന്ന് ആവശ്യപ്പെട്ടിരുന്നു. വിവാഹ ആലോചനയുമായെത്തിയ സംഘം വീടും പരിസരവും ചിത്രീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ നടി ഇവർക്ക് പണം നൽകാൻ തയ്യാറായില്ല. വിവാഹാലോചനയുമായെത്തിയ സംഘം ഭീഷണി മുഴക്കാൻ തുടങ്ങിയതോടെയാണ് ഷംനയുടെ അമ്മ മരട് പോലീസിൽ പരാതി നൽകുന്നത്. ഇതോടെയാണ് ഈ സംഘത്തിലെ നാല് പേർ അറസ്റ്റിലാവുന്നതും തട്ടിപ്പുകൾ പുറംലോകം അറിയുന്നതും.












Click it and Unblock the Notifications