വിളിച്ചത് ഫോണില്‍ മാത്രം; പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ക്ഷണിച്ചില്ലെന്ന് രണ്ട് സഭകള്‍
കൊച്ചി: കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയില്‍ കല്ലുകടി. പ്രധനമന്ത്രിമായുള്ള കൂടിക്കാഴ്ചയ്ക്ക് പ്രധാനപ്പെട്ട സഭാ അധ്യക്ഷന്മാർക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചില്ലെന്ന് ആക്ഷേപം. സീറോ മലബാർ സഭ, മാർത്തോമ സഭ അധ്യക്ഷന്മാർക്കാണ് ഇതുവരെ ഔദ്യോഗിക ക്ഷണം ലഭിക്കാത്തത്. അനൌദ്യോഗിക ക്ഷണം മാത്രമാണ് ലഭിച്ചതെന്നാണ് സീറോ മലബാർ സഭ, മാർത്തോമാ സഭാ നേതൃത്വം അറിയിക്കുന്നത്.
അതേസമയം, പ്രധാനമന്ത്രിമായുള്ള കൂടിക്കാഴ്ചയ്ക്ക് ബി ജെ പി ഇടപെട്ട് ആരേയും ക്ഷണിച്ചിട്ടില്ലെന്നാണ് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിക്കുന്നത്. മലങ്കര മാർത്തോമ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്തയെ സംഘാടകർ നേരിട്ട് ഫോണില്‍ വിളിക്കുകയായിരുന്നു. എന്നാൽ ഫോണിലൂടെ ക്ഷണിച്ചപ്പോൾ തന്നെ ചെന്നൈയിൽ നേരത്തെ മുൻകൂട്ടി നിശ്ചയിച്ച പിരിപാടി ഉള്ളതിനാൽ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു.

ഫോണിലൂടെയല്ലാത്തെ പ്രധാനമന്ത്രിയുടെ ഓഫീസീല്‍ നിന്ന് ഔദ്യോഗികമായി ക്ഷണിക്കുകയായിരുന്നെങ്കില്‍ റ്റൊരു പ്രതിനിധിയെ അയക്കുമായിരുന്നുവെന്നും മാർത്തോമാ സഭ പറയുന്നു. സിറോ മലബാർ സഭയും സമാനമായ നിലപാടാണ് മുന്നോട്ട് വെക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ക്ഷണം ലഭിച്ചാൽ മാത്രമേ പങ്കെടുക്കുകയുള്ളൂവെന്ന് സഭ ഭാരവാഹികളും അറിയിക്കുന്നു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയാണെങ്കിലും ബി ജെ പി നേതൃത്വം ഇടപെട്ട് തന്നെയാണ് മതമേലധ്യക്ഷന്മാരെ ക്ഷണിച്ചത്. സമീപകാലത്ത് കേരളത്തില്‍ നടത്തി വരുന്ന രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി കൂടിയായിരുന്നു ഈ നീക്കം. രണ്ട് സഭകളുടെ പ്രതിനിധികള്‍ ഒഴികെ ബാക്കിയെല്ലാ സഭാ അധ്യക്ഷന്മാരും പങ്കെടുക്കുമെന്നും അസൗകര്യം മൂലമാണ് രണ്ട് സഭാ അധ്യക്ഷന്മാർ പങ്കെടുക്കാത്തതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ സുരേന്ദ്രന്‍ പറഞ്ഞതിന് വിപരീതമായ കാര്യമാണ് വി മുരളധീരന്‍ പറയുന്നത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച പാർട്ടി പരിപാടി അല്ല. ബി ജെ പി ആരേയും ഇത്തരത്തില്‍ ക്ഷണിച്ചിട്ടില്ല. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് താത്പര്യം പറഞ്ഞ സഭാ അധ്യക്ഷന്മാർക്ക് പ്രധാനമന്ത്രി സമയം നൽകുകയായിരുന്നുവെന്നും വി മുരളീധരന്‍ കൂട്ടിച്ചേർക്കുന്നു.
രാത്രി ഏഴരയ്ക്ക് കൊച്ചിയിലെ താജ് ഹോട്ടലില്‍ വെച്ചാണ് പ്രധാനമന്ത്രി ക്രൈസ്തവ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്.
സിറോ മലബാര്‍ സഭാ തലവനും മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, യാക്കോബായസഭ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രിഗോറിയോസ്, മലങ്കര കത്തോലിക്ക സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കബാവ, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കബാവ, വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ക്‌നാനായ കത്തോലിക്ക കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ഇന്ത്യന്‍ പരമാധ്യക്ഷന്‍ മാര്‍ ഔഗിന്‍ കുരിയാക്കോസ് മെത്രാപ്പൊലീത്ത തുടങ്ങിയവർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്.












Click it and Unblock the Notifications