യുവാക്കളുമായി സംവദിക്കാൻ പ്രധാനമന്ത്രി 25 ന് കേരളത്തിലേക്ക്; അനിൽ ആൻറണിയും വേദി പങ്കിടും, നടൻ യഷും എത്തും
കൊച്ചി: കേരളത്തിൽ യുവാക്കളുമായി സംവദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. ഏപ്രിൽ 25 ന് കൊച്ചിയിൽ വെച്ചാണ് പരിപാടി. കഴിഞ്ഞ ദിവസം ബി ജെ പിയിൽ ചേർന്ന കോൺഗ്രസ് മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും മോദിക്കൊപ്പം വേദി പങ്കിടും.
'യുവം' എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബി ജെ പിയോട് താത്പര്യമുള്ള യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, കന്നഡ താരം യാഷ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

അതേസമയം മോദിയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് അനിലിനെ ബി ജെ പിയിൽ എത്തിക്കാനുള്ള നീക്കം നടന്ന റിപ്പോർട്ടുകൾക്കിടെയാണ് മോദിക്കൊപ്പം അനിലിനും ബി ജെ പി വേദിയൊരുക്കിയിരിക്കുന്നത്. പരിപാടിയിൽ മറ്റ് പാർട്ടികളിൽ നിന്നും ബി ജെ പിയിലേക്ക് കുടൂതൽ പേർ എത്തുമോയെന്നും വ്യക്തമല്ല.
അനിൽ ആന്റണിക്ക് പിന്നാലെ കൂടുതൽ പേർ ബി ജെ പിയിൽ എത്തുമെന്നാണ് പാർട്ടി നേതൃത്വം അവകാശപ്പെടുന്നത്. അതിൽ പ്രമുഖരും ഉണ്ടെന്നും നേതാക്കൾ പറയുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് കൂടുതൽ പേരെ മറ്റ് പാർട്ടികളിൽ നിന്ന് എത്തിച്ച് കളം നിറയാനുള്ള ശ്രമങ്ങളിലാണ് ബി ജെ പിയെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ അനിൽ ആന്റണിയുടെ ബി ജെ പിയിലെ റോൾ എന്തായിരിക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ദേശീയ തലത്തിലായിരിക്കും അനിൽ ആന്റണിക്ക് ചുമതല നൽകിയേക്കുകയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം അനിലിനെ കേരളത്തിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.
മധ്യകേരളത്തിൽ, പ്രത്യേകിച്ച് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് സ്വാധീനമുള്ള ഏതെങ്കിലും സീറ്റുകളിൽ അനിലിനെ മത്സരിപ്പിച്ച് നേട്ടം കൊ്യ്യാനാകും ബി ജെ പിയുടെ നീക്കങ്ങൾ. ചാലക്കുടിയോ തിരുവനന്തപുരത്തോ അനിലിനെ പരിഗണിക്കാനുള്ള ആലോചനകൾ ബി ജെ പിയിൽ നടക്കുന്നുണ്ടെന്ന തരത്തിലുള്ള വിവരങ്ങളും ഉണ്ട്.
അനിൽ ആന്റണി ബി ജെ പിയിലേക്ക് പോയത് പാർട്ടിക്ക് തിരിച്ചടിയല്ലെന്നാണ് കോൺഗ്രസ് നേതൃത്വം അനിലിന്റെ ബി ജെ പി പ്രവേശനത്തോട് പ്രതികരിച്ചത്. എന്നാൽ മുതിർന്ന നേതാവ് കൂടിയായ എ കെ ആൻറണിയുടെ മകൻ എന്ന നിലയിൽ അനിലിന്റെ വരവ് ബി ജെ പിക്ക് ഊർജമാണെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ വിലയിരുത്തൽ.












Click it and Unblock the Notifications