മൊഫിയയുടെ ആത്മഹത്യ: സിഐ സുധീറിന് സസ്പെൻഷൻ, വകുപ്പുതല അന്വേഷണം നടത്തും
കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ നടപടി. സിഐ സുധീറിന് എതിരെ വകുപ്പുതല അന്വേഷണം നടത്തും. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മൊഫിയയുടെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ ഫോണില്‍ ഉറപ്പ് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് സിഐക്ക് എതിരെയുളള നടപടി.
സിനിമാ ലോകത്തെ അമ്പരപ്പിച്ച ആ സർപ്രൈസ്, ദിലീപിനും കാവ്യയ്ക്കും സ്പെഷ്യൽ ഡേ- ചിത്രങ്ങൾ
കൊച്ചി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ ആണ് വകുപ്പുതല അന്വേഷണം നടത്തുക. മൊഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ സിഐ സുധീറിനെതിരെ പരാമര്‍ശമുണ്ടായിരുന്നു. സിഐക്ക് എതിരെ നടപടിയെടുക്കണം എന്നാണ് മൊഫിയ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയത്. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പായി മൊഫിയ ആലുവ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയിരുന്നു. മൊഫിയയുടെ ഭര്‍ത്താവ് സുഹൈലിനേയും വീട്ടുകാരേയും പോലീസ് ഇവിടേക്ക് വിളിച്ച് വരുത്തിയിരുന്നു.

ഇവിടെ വെച്ച് മൊഫിയയെ സിഐ സുധീര്‍ അധിക്ഷേപിച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ മൊഫിയ തൂങ്ങി മരിക്കുകയായിരുന്നു. പോലീസ് സ്‌റ്റേഷനില്‍ വെച്ച് മൊഫിയ ഭര്‍ത്താവ് സുഹൈലിന്റെ മുഖത്ത് അടിച്ചുവെന്നും അതില്‍ ഇടപെടുക മാത്രമാണ് സിഐ ചെയ്തത് എന്നുമാണ് പോലീസ് ഭാഷ്യം. പോലീസ് മാന്യമായി ഇടപെട്ടിരുന്നുവെങ്കില്‍ മൊഫിയ ഇപ്പോള്‍ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് കുടുംബം പറയുന്നു. സിഐക്കെതിരെ നടപടി ആവശ്യം ശക്തമായതോടെ അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി.
Recommended Video
സിഐയെ സസ്‌പെന്‍ഡ് ചെയ്യണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ മൂന്ന് ദിവസമായി സമരത്തിലായിരുന്നു. സിഐയെ സസ്‌പെന്‍ഡ് ചെയ്തതോടെ കോണ്‍ഗ്രസ് സമരം അവസാനിപ്പിച്ചു. ബെന്നി ബെഹനാൻ എംപി, എംഎൽഎമാരായ റോജി എം ജോൺ, അൻവർ സാദത്ത് എന്നിവരാണ് സമരം ചെയ്തിരുന്നത്. സര്‍ക്കാര്‍ മുട്ടുമടക്കിയെന്നും സിഐക്ക് എതിരെയുളള നടപടി കോണ്‍ഗ്രസ് സമരത്തിന്റെ വിജയമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. അതേസമയം സിഐക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് മൊഫിയയുടെ അച്ഛന്‍ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ മന്ത്രി പി രാജീവ് മൊഫിയയുടെ വീട്ടില്‍ എത്തിയിരുന്നു. ഇവിടെ വെച്ചാണ് മുഖ്യമന്ത്രിയുമായി മൊഫിയയുടെ മാതാപിതാക്കള്‍ ഫോണില്‍ സംസാരിച്ചത്. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി മൊഫിയയുടെ പിതാവ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. കുറ്റക്കാരെ സർക്കാർ സംരക്ഷിക്കില്ലെന്നും മൊഫിയയ്ക്ക് നീതി ഉറപ്പാക്കുമെന്നും മന്ത്രി പി രാജീവും വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications