അമ്മയിലെ ആഭ്യന്തര പ്രശ്നം രൂക്ഷം... സിദ്ദിഖിനെ വര്‍ക്കിംഗ് പ്രസിഡന്റാക്കാന്‍ ദിലീപ് പക്ഷം!!
കൊച്ചി: ദിലീപ് രാജിക്കത്ത് നല്‍കിയെങ്കിലും അമ്മയില്‍ അദ്ദേഹത്തിന് പിന്തുണ വര്‍ധിക്കുന്നതായി അംഗങ്ങള്‍. ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യത്തില്‍ ഭൂരിഭാഗം അംഗങ്ങളും ഉറച്ചുനില്‍ക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ മോഹന്‍ലാലില്‍ നിന്നുള്ള എതിര്‍പ്പുകള്‍ ഇതിനെ തടയുകയാണ്. സിദ്ദിഖിന്റെ വാര്‍ത്താസമ്മേളനം പോലും മോഹന്‍ലാലിന്റെ പൂര്‍ണ സമ്മതത്തോടെയല്ലെന്നാണ് മനസ്സിലാവുന്നത്. കെപിഎസി ലളിത രംഗത്തിറക്കിയതും മറ്റൊരു ലക്ഷ്യത്തോടെയാണ്.
മോഹന്‍ലാലിനെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മോഹന്‍ലാലിന് ഇക്കാര്യത്തിലുള്ള എതിര്‍പ്പാണ് ജഗദീഷിന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്. ദിലീപിനെ ചെറിയ രീതിയില്‍ അനുകൂലിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ മോഹന്‍ലാലിന് താല്പര്യമില്ല. എന്നാല്‍ സിദ്ദിഖിന്റെ മേല്‍നോട്ടത്തില്‍ ഇതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. സിദ്ദിഖ് പ്രസിഡന്റായാല്‍ പിന്നെ ദിലീപ് അമ്മയിലെ ഭരണം പിടിക്കുന്നതിനും തുല്യമാകും.
അമ്മയില്‍ ഭിന്നത രൂക്ഷം
അമ്മയില്‍ ഭിന്നതരൂക്ഷമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സംഘടനയില്‍ ദിലീപ് അനുകൂല കക്ഷികളും മോഹന്‍ലാല്‍ പക്ഷവും തമ്മിലാണ് അഭിപ്രായ ഭിന്നത പുറത്തുവന്നിരിക്കുന്നത്. ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തെ മോഹന്‍ലാല്‍ വിമര്‍ശന സ്വഭാവത്തോടെയാണ് എടുത്തത്. എന്നാല്‍ ഇത് മറുപക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്. സംഘടനയില്‍ നിന്ന് ദിലീപ് രാജിവെച്ച കാര്യം പുറത്തുവിടാതിരുന്നതും ഡബ്ല്യുസിസി അംഗങ്ങളെ മോഹന്‍ലാല്‍ ചര്‍ച്ചയ്ക്ക് വിളിച്ചതുമാണ് ഇപ്പോഴത്തെ ഭിന്നതയ്ക് കാരണം.
ജഗദീഷിന്റെ പത്രക്കുറിപ്പ്
ജഗദീഷിന്റെ വാര്‍ത്താക്കുറിപ്പില്‍ ഒരിടത്തും ദിലീപിന്റെ രാജിക്കാര്യം പറയുന്നേയില്ലായിരുന്നു. ഇത് സിദ്ദിഖിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതാണ് മോഹന്‍ലാലിനോട് ആലോചിക്കുക പോലും ചെയ്യാതെ മാധ്യമങ്ങളെ കാണാനുള്ള കാരണം. ഇത് മോഹന്‍ലാലിനോടുള്ള ഭിന്നത തുറന്നുപറയുന്നതിന് തുല്യമാണ്. ജഗദീഷ് പറയുന്നതല്ല, അമ്മയുടെ സെക്രട്ടറിയായ താന്‍ പറയുന്നതാണ് ഔദ്യോഗികമായി അമ്മയുടെ നിലപാടെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.
ദിലീപിനെ വലിച്ചിഴയ്ക്കുന്നു
ദിലീപ് രാജിവെച്ച വിവരം പുറത്ത് പറയാതിരുന്നതിനാലാണ് ഡബ്ല്യുസിസി വീണ്ടും പത്രസമ്മേളനം നടത്തിയതെന്നും ഇതിലേക്ക് ദിലീപിനെ വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും സിദ്ദിഖ് അടക്കമുള്ള ദിലീപ് അനുകൂലികള്‍ പറയുന്നു. മോഹന്‍ലാലിന് ഡബ്ല്യുസിസിയോടുള്ള അനുകൂല നിലപാടിനോട് ദിലീപ് പക്ഷത്തിന് കടുത്ത എതിര്‍പ്പാണുള്ളത്. രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം.
കളി മോഹന്‍ലാലിനെതിരെ....
നടിമാരെ പുറത്താക്കുന്നതിന് മുമ്പ് അമ്മയുടെ നേതൃത്വം പിടിച്ചെടുക്കാനാണ് ദിലീപ് പക്ഷത്തിന്റെ തീരുമാനം. ഇതിന് മുമ്പ് മോഹന്‍ലാലിനെ പുറത്താക്കാനാണ് നീക്കം. തുടര്‍ന്ന് സിദ്ദിഖിനെ വര്‍ക്കിംഗ് പ്രസിഡന്റാക്കാനാണ് ദിലീപ് പക്ഷത്തിന്റെ നീക്കം. ഇതുവഴി മമ്മൂട്ടി പക്ഷത്തിന്റെ പിന്തുണയും നേടാനാവും. സിദ്ദിഖുമായി വ്യക്തി ബന്ധം സൂക്ഷിക്കുന്നവരാണ് മമ്മൂട്ടി പക്ഷം. ഇതെല്ലാം ദിലീപ് അറിഞ്ഞു കൊണ്ടാണ് നടക്കുന്നത്.
അമ്മയുടെ ഷോയ്ക്ക് ശേഷം
അമ്മ നടക്കുന്ന പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരത്തിനായുള്ള ഷോയ്ക്ക് ശേഷം പ്രസിഡന്റ് സ്ഥാനം രാജിവെക്കാമെന്ന് മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്. മോഹന്‍ലാലിന് പുറമേ എക്സിക്യൂട്ടീവ് അംഗങ്ങളായ ജയസൂര്യ, ആസിഫ് അലി, സുധീര്‍ കരമന, എന്നിവര്‍ക്കും ഡബ്ല്യുസിസിയെ പിണക്കുന്ന നിലപാട് എടുക്കേണ്ട എന്നാണ് നിലപാട്. അടിയന്തര ജനറല്‍ ബോഡി വിളിക്കാം എന്നും ഇവര്‍ നിര്‍ദേശം വെച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തെ വെല്ലുന്നതായിരുന്നു സിദ്ദിഖിന്റെ പ്രസ് മീറ്റ്.
കലഹം പുറത്തറിഞ്ഞു
സിദ്ദിഖ് മാധ്യമങ്ങളെ കണ്ടതോടെ മോഹന്‍ലാല്‍ പക്ഷത്തിന്റെ നീക്കങ്ങളാണ് പൊളിഞ്ഞത്. എക്സിക്യൂട്ടീവ് യോഗം നടക്കില്ലെന്ന് ഇതോടെ ഉറപ്പായി. എന്നാല്‍ മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമാണ് പത്രക്കുറിപ്പ് ഇറക്കിയതെന്നും അമ്മയില്‍ നിന്ന് രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂവെന്ന് മോഹന്‍ലാല്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണെന്നും ജഗദീഷ് പറഞ്ഞതോടെ അമ്മയിലെ കലഹം പരസ്യമായിരിക്കുകയാണ്.
വാര്‍ത്താസമ്മേളനത്തിന്റെ ലക്ഷ്യം
സിദ്ദിഖിന്റെ വാര്‍ത്താസമ്മേളനത്തില്‍ നടിമാര്‍ മോഹന്‍ലാലിനെയാണ് ലക്ഷ്യം വെച്ചത് എന്ന് വരുത്തി തീര്‍ക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ യഥാര്‍ത്ഥത്തില്‍ ഉന്നയിച്ചത് ദിലീപ് ലോബിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചായിരുന്നു. കെപിഎസി ലളിതയെ ഒപ്പം കൂട്ടിയത് സര്‍ക്കാരിനെയും സിപിഎമ്മിനെയും ഒപ്പം നിര്‍ത്താമെന്ന പ്രതീക്ഷയിലാണ്. കെപിഎസി ലളിതയെ ഒപ്പം നിര്‍ത്തുന്ന സിപിഎമ്മിന്റെ താല്പര്യങ്ങളെയാണ് ഇവര്‍ ചൂഷണം ചെയ്യുന്നത്. എന്നാല്‍ മോഹന്‍ലാല്‍ രാജിവെച്ചാല്‍ ഈ നീക്കങ്ങളൊക്കെ ദിലീപിന് തന്നെ തിരിച്ചടിയാവുമെന്ന് സൂചനയുണ്ട്.
മാപ്പ് പറയാൻ ചെയ്ത തെറ്റ് എന്താണ്? സിദ്ദിഖ് പറഞ്ഞത് അസഹനീയം, അമ്മയ്ക്ക് മറുപടി നൽകി പാർവ്വതി
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് തിരിച്ചടി... അജിത് ജോഗിയുടെ ഭാര്യ കോണ്‍ഗ്രസ് വിടുന്നു?