പാർവ്വതിക്കും ഡബ്ല്യൂസിസിക്കും മോഹൻലാലിന്റെ മറുപടി! പാർവ്വതി പറഞ്ഞത് വിശ്വസിക്കേണ്ട കാര്യമില്ല
കൊച്ചി: താരസംഘടനയായ എഎംഎംഎയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്തിയതിന് പിന്നാലെ തന്നെ മോഹൻലാൽ വിവാദങ്ങളിൽ മുങ്ങിക്കുളിച്ചു. ദിലീപിനെ തിരിച്ചെടുക്കാൻ കൂട്ട് നിന്നതിന്റെ പേരിലാണ് ലാൽ വിമർശിക്കപ്പെട്ടത്. എഎംഎംഎ പ്രസിഡണ്ടായ ശേഷമുള്ള മോഹൻലാലിന്റെ ആദ്യത്തെ വാർത്താ സമ്മേളനവും വിവാദത്തിൽ മുങ്ങിയിരിക്കുകയാണ്.
കുറ്റാരോപിതനായ ദിലീപിനെ പുറത്താക്കിയോ എന്ന ചോദ്യത്തിന് പോലും കൃത്യമായ ഉത്തരമില്ലാതെ ആയിരുന്നു മോഹൻലാലിന്റെ വാർത്താ സമ്മേളനം. തിരിച്ച് വരുന്നില്ലെന്ന് ദിലീപ് കത്ത് നൽകിയത് കൊണ്ട് അദ്ദേഹം പുറത്താണ് എന്നായിരുന്നു ചോദ്യങ്ങൾക്കുള്ള ലാലിന്റെ മറുപടി. ദിലീപിനെ തലോടുന്നതിനൊപ്പം വിമൻ ഇൻ സിനിമ കലക്ടീവിനേയും പാർവ്വതിയേയും തല്ലാൻ മോഹൻലാൽ മറന്നില്ല.

നേതൃത്വത്തിലേക്ക് സ്ത്രീകൾ വരുന്നില്ല
അമ്മയുടെ നേതൃസ്ഥാനങ്ങളിൽ സ്ത്രീകളില്ലാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് മോഹൻലാലിന്റെ മറുപടി ഇങ്ങനെയാണ്: എഎംഎംഎയുടെ പ്രസിഡണ്ട് സ്ഥാനത്തേക്കോ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കോ സ്ത്രീകളെ വിളിച്ചാല്‍ അവര്‍ വരാന്‍ തയ്യാറല്ലെന്നാണ് പറയാറുള്ളത്. ഡബ്ല്യൂസിസി എന്ന് പറയുന്ന സംഘടനയില്‍ ഉള്ളവര്‍ അമ്മയിലും അംഗങ്ങളാണ്. അവര്‍ക്ക് മത്സരിക്കാമായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. അപ്പോഴാണ് പാര്‍വ്വതി അടക്കമുള്ളവരെ മത്സരിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചുവെന്ന ആരോപണം മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിച്ചത്.

പാർവ്വതിയെ പിന്തിരിപ്പിച്ചില്ല
പാര്‍വ്വതി മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചുവെന്നല്ലേ പറഞ്ഞുള്ളൂ. തങ്ങള്‍ക്ക് അക്കാര്യം അറിയില്ല. പാര്‍വ്വതിക്ക് അമ്മ യോഗത്തിലേക്ക് വന്ന് അക്കാര്യം പറയാമായിരുന്നു. തനിക്ക് ഇന്ന തസ്തികയിലേക്ക് വരണമെന്ന കാര്യം പാര്‍വ്വതിക്ക് ധൈര്യപൂര്‍വ്വം പറയാമായിരുന്നു. അമ്മയിലെ സ്ഥാനങ്ങള്‍ ആരും പിടിച്ച് വാങ്ങിച്ചതല്ലെന്നും മോഹൻലാൽ വ്യക്തമാക്കി.

പാർവ്വതിക്ക് ഇനിയും വരാം
താന്‍ പോലും അത്തരമൊരു സന്ദര്‍ഭത്തില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് സമ്മതം മൂളിയതാണ്. ആര്‍ക്ക് വേണമെങ്കിലും ആ സ്ഥാനത്തേക്ക് വരാം. നോമിഷേന്‍ കൊടുക്കുന്നതില്‍ നിന്നും തടഞ്ഞു എന്നല്ലാതെ ആര് തടഞ്ഞു എന്ന് പാര്‍വ്വതി പറഞ്ഞിട്ടില്ല. തടഞ്ഞു എന്ന് പറഞ്ഞത് വിശ്വസിക്കേണ്ട കാര്യമില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

യോഗത്തിൽ വന്ന് പറയണമായിരുന്നു
അങ്ങനെയുണ്ടെങ്കില്‍ പാര്‍വ്വതിക്ക് ജനറല്‍ ബോഡി യോഗത്തില്‍ വന്ന് പറയാമായിരുന്നു. താന്‍ ഇത്തരത്തില്‍ നോമിനേഷന്‍ കൊടുത്തുവെന്ന കാര്യം. എഎംഎംഎയിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഉണ്ണി ശിവപാല്‍ എന്ന നടന്‍ മത്സരിക്കാനായി മുന്നോട്ട് വന്നിരുന്നു. ആ സാഹചര്യത്തില്‍ ഒരാള്‍ മാറിക്കൊടുത്ത് അദ്ദേഹത്തോട് വന്നോളൂ എന്ന് പറഞ്ഞവരാണ് അമ്മയിലുള്ളവരെന്നും ലാല്‍ പറഞ്ഞു.

പാർവ്വതിയെ വിളിക്കാൻ തയ്യാർ
തെരഞ്ഞെടുപ്പ് എന്ന തരത്തിലൊരു മത്സരം വേണ്ടെന്ന് കരുതിയായിരുന്നു അത്. പാര്‍വ്വതി അന്ന് അക്കാര്യം പറഞ്ഞിരുന്നുവെങ്കില്‍ പരിഗണിക്കുമായിരുന്നു. ഇപ്പോഴും പാര്‍വ്വതിക്ക് വരാം. ഏതെങ്കിലും തസ്തിക ഉണ്ടെങ്കില്‍ പാര്‍വ്വതിയെ വിളിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും കൊച്ചിയില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ മോഹന്‍ലാല്‍ വ്യക്തമാക്കി.

ഡബ്ല്യൂസിസിക്ക് കൊട്ട്
അവള്‍ക്കൊപ്പമാണെന്ന് പറയുമ്പോള്‍ തന്നെ ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കും എന്ന് പറഞ്ഞ മോഹന്‍ലാലിന്റെ ഇരട്ടത്താപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. അതുപോലെ തന്നെ പ്രത്യക്ഷത്തില്‍ വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ ആവശ്യങ്ങളേയും നിലപാടുകളേയും തള്ളിക്കളയുന്ന സമീപനം കൂടിയായിരുന്നു വാര്‍ത്താ സമ്മേളനത്തിലുടനീളം എഎംഎംഎ പ്രസിഡണ്ടിന്റെത്.

പുരുഷ മേധാവിത്വമില്ല
എഎംഎംഎയില്‍ പുരുഷ മേധാവിത്വമുണ്ടെന്ന ഡബ്ല്യൂസിസിയുടെ ആരോപണം മോഹന്‍ലാല്‍ തള്ളിക്കളഞ്ഞു. താരസംഘടനയില്‍ പുരുഷ മേധാവിത്വം ഇല്ല. വളരെ സുതാര്യമായ സംഘടനയാണ് തങ്ങളുടേതെന്നും വ്യക്തിപരമായ കാര്യങ്ങള്‍ പോലും പങ്കുവെയ്ക്കുന്ന ഇടമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇന്ത്യയില്‍ തന്നെ ഇത്തരമൊരു സംഘടന അപൂര്‍വ്വമാണെന്നും എഎംഎംഎയെ പുകഴ്ത്തി മോഹന്‍ലാല്‍ പറഞ്ഞു.

സംഘടനയ്ക്ക് എതിരെ ആരോപണം
ദേശീയ മാധ്യമത്തിലെഴുതിയ ലേഖനത്തിലാണ് കഴിഞ്ഞ ദിവസവും നടിമാരായ പാര്‍വ്വതിയും പത്മപ്രിയയും താരസംഘടനയിലെ തെരഞ്ഞെടുപ്പ് പ്രകൃയ സുതാര്യമല്ലെന്ന് ആരോപിച്ചത്. പാര്‍വ്വതി അടക്കമുള്ളവരെ മത്സരിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചുവെന്നും ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. തങ്ങള്‍ക്ക് എതിരഭിപ്രായം പറയാന്‍ തക്കമുള്ള ജനാധിപത്യം അമ്മയില്‍ ഇല്ലെന്ന് നടി രമ്യാ നമ്പീശനും ആരോപണം ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications