മോൻസൻ കേസ്; കെ സുധാകരന് ആശ്വാസം, അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
തിരുവനന്തപുരം: മോന്‍സൻ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. സുധാകരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹർജിയിലാണ് നടപടി. ഹർജി പരിഗണിക്കുന്നത് 21 ലേക്ക് മാറ്റി. അതുവരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
ഹർജി പരിഗണിക്കവേ സുധാകരനെ അറസ്റ്റ് ചെയ്യുമോയെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. എന്നാൽ സാഹചര്യത്തിന് അനുസരിച്ച് മാത്രമേ അക്കാര്യം പറയാൻ സാധിക്കൂവെന്നായിരുന്നു സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. ഇതോടെ അറസ്റ്റ് തടഞ്ഞ കോടതി ഹർജി 21 ലേക്ക് മാറ്റുകയായിരുന്നു.

കേസിൽ ഈ മാസം 14 ന് ചോദ്യം ചെയ്യലിന് ഹാജാരാകണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ക്രൈംബ്രാഞ്ച് സുധാകരന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അസൗകര്യം ഉണ്ടെന്ന് കാണിച്ച് അദ്ദേഹം ഹാജരായിരുന്നില്ല. തുടർന്ന് 23 ന് ഹാജരാകാൻ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി. ഈ സാഹചര്യത്തിലായിരുന്നു മുൻകൂർ ജാമ്യ ഹർജിയുമായി സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്. വിവാദത്തിലേക്ക് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും തന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് കേസെന്നുമായിരുന്നു ഹർജിയിൽ സുധാകരൻ ചൂണ്ടിക്കാട്ടിയത്. അന്വേഷണവുമായി സഹകരിക്കുമെന്നും പോലീസ് ആവശ്യപ്പെടുമ്പോൾ ഹാജാരാകുമെന്നും സുധാകരൻ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
വ്യാജ പുരാവസ്തുക്കൾ ഉപയോഗിച്ച് മോൻസൻ മാവുങ്കൽ നടത്തിയ തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാണ് കെ സുധാകരന്‍. വഞ്ചനാ കുറ്റം അടക്കമുള്ള വകുപ്പുകള്‍ ആണ് ക്രൈംബ്രാഞ്ച് സുധാകരനെതിരെ ചുമത്തിയിട്ടുള്ളത്. സുധാകരനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
മോന്‍സന് പണം കൈമാറാനെത്തിയ ഘട്ടത്തില്‍ സുധാകരന്‍ മോൻസന്റെ കൂടെയുണ്ടായിരുന്നെന്നായിരുന്നു പരാതിക്കാരുടെ ആരോപണം. മോൻസന്റെ വീട്ടിൽ വെച്ച് സുധാകരന്റെ ഉറപ്പിൻമേൽ 25 ലക്ഷം കൈമാറിയെന്നും ഇതിൽ 10 ലക്ഷം സുധാകരൻ വാങ്ങിയെന്നും പരാതിക്കാർ ആരോപിച്ചിരുന്നു.കെ സുധാകരന്‍ മോന്‍സന്‍ മാവുങ്കലിന്റെ പക്കല്‍ നിന്ന് പണം വാങ്ങുന്നത് കണ്ടെന്ന് മോന്‍സന്റെ ഡ്രൈവറായ അജിത്തും കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ മോൻസൻ മാവുങ്കലിന്റെ തട്ടിപ്പിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് കെ സുധാകരൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. മോൺസന്റെ ഒരു ഇടപാടിലും നേരിട്ടോ അല്ലാതെയോ തനിക്ക് ബന്ധമില്ല. രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് തന്നെ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നതെന്നും സുധാകരൻ പറഞ്ഞിരുന്നു.












Click it and Unblock the Notifications