കെ സുധാകരൻ മുതൽ മോഹൻലാലിനും ടൊവിനോയ്ക്കുമൊപ്പം, ചിത്രങ്ങൾ പുറത്ത്, മോൻസണ് ഉന്നത ബന്ധങ്ങൾ
കൊച്ചി: കോടികളുടെ തട്ടിപ്പ് നടത്തി പിടിയിലായ മോന്‍സണ്‍ മാവുങ്കലിന്റെ ഉന്നത ബന്ധങ്ങള്‍ പുറത്ത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുളള രാഷ്ട്രീയ പ്രമുഖര്‍ക്കും നടന്‍ മോഹന്‍ലാല്‍ മുതല്‍ ടൊവിനോ തോമസ് വരെയുളള സെലിബ്രിറ്റികള്‍ക്ക് ഒപ്പവും ഉളള മോന്‍സണ്‍ മാവുങ്കലിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിക്കുന്നത്.
കോടികള്‍ വിലമതിക്കുന്ന പുരാവസ്തു വില്‍പ്പനക്കാരനാണ് എന്നവകാശപ്പെട്ട് പലരില്‍ നിന്നുമായി മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി കെ സുധാകരനും രംഗത്ത് വന്നിട്ടുണ്ട്.

കെ സുധാകരന്‍, മുന്‍ ചീഫ് സെക്രട്ടറിയായ ജിജി തോംസണ്‍, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് അടക്കമുളളവര്‍ക്കൊപ്പമുളള മോന്‍സണ്‍ മാവുങ്കലിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കെ സുധാകരന്റെ സാന്നിധ്യത്തില്‍ മോന്‍സണ്‍ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയെന്ന് പരാതിക്കാര്‍ ക്രൈം ബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മോന്‍സണ്‍ന്റെ കലൂരിലുളള വീട്ടില്‍ വെച്ചാണ് പണം കൈമാറിയത് എന്നാണ് പറയുന്നത്.

അതേസമയം പണമിടപാടില്‍ ഇടനിലക്കാരനായിരുന്നു എന്നുളള ആരോപണം കെ സുധാകരന്‍ നിഷേധിച്ചു. മോന്‍സണ്‍ മാവുങ്കലിനെ പരിചയമുണ്ടെന്നും അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ടെന്നും കെ സുധാകരന്‍ സമ്മതിച്ചു. എന്നാല്‍ മറ്റുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കെ സുധാകരന്‍ വ്യക്തമാക്കി. ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെ കറുത്ത ശക്തി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണെന്നും കെ സുധാകരന്‍ ആരോപിച്ചു.

പ്രവാസി മലയാളി ഫെഡറേഷന്റെ രക്ഷാധികാരി എന്ന നിലയ്ക്കാണ് മോന്‍സണ്‍ മാവുങ്കലിനെ പരിചയം എന്നാണ് ജിജി തോംസണ്‍ പ്രതികരിച്ചിരിക്കുന്നത്. താനും മോന്‍സണും പ്രവാസി മലയാളി ഫെഡറേഷന്റെ രക്ഷാധികാരികളാണ്. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി കണ്ടിട്ടുണ്ട്. വീട്ടിലെ പുരാവസ്തു ശേഖരം കാണാന്‍ ക്ഷണിച്ചത് പ്രകാരം ഭാര്യയ്ക്ക് ഒപ്പമാണ് പോയത് എന്നും ജിജി തോംസണ്‍ പറഞ്ഞു.

നേരത്തെ മോന്‍സണിന്റെ ചില കേസുകള്‍ വാദിച്ചത് വഴിയാണ് പരിചയം എന്നാണ് ലാലി വിന്‍സെന്റ് പറയുന്നത്. ചില കേസുകളില്‍ മോന്‍സണിന് വേണ്ടി ഹാജരായിട്ടുണ്ട്. ഒരിക്കല്‍ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വിളിച്ചിരുന്നു. അന്ന് കെ സുധാകരനും ജിജി തോംസണും അദ്ദേഹത്തിന്റെ ഭാര്യയും അടക്കമുളളവര്‍ ഉണ്ടായിരുന്നുവെന്നും ലാലി വിന്‍സെന്റ് പറഞ്ഞു. നടന്മാരായ മോഹന്‍ലാല്‍, ബാല, ടൊവിനോ തോമസ്, നടിമാരായ നവ്യ നായര്‍, മമ്ത മോഹന്‍ദാസ് അടക്കമുളളവര്‍ക്കൊപ്പമുളള മോന്‍സണിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

മുന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അടക്കമുളളവര്‍ മോന്‍സണിന്റെ മ്യൂസിയം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. 2020ല്‍ ആണ് മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് ഇഡിക്ക് ബെഹ്‌റ കത്ത് നല്‍കിയത്. മ്യൂസിയം സന്ദര്‍ശനത്തിന് ശേഷമായിരുന്നു ഇത്. എന്നാല്‍ ഒന്നര വര്‍ഷത്തിന് ശേഷമാണ് മോന്‍സണ്‍ മാവുങ്കലിന് എതിരെ നടപടിയുണ്ടാകുന്നത്.
Recommended Video

മുഖ്യമന്ത്രിയുടെ ഓഫീസ് കൃത്യമായി ഇടപെട്ടത് കൊണ്ടാണ് മോന്‍സണിന്റെ അറസ്റ്റ് ഉണ്ടായത് എന്ന് പരാതിക്കാരന്‍ ഷമീര്‍ പറയുന്നു. ഉന്നതരുമായുളള ബന്ധം മുതലാക്കിയാണ് മോന്‍സണ്‍ കോടികളുടെ തട്ടിപ്പ് നടത്തിയത്. മുന്‍ ഡിഐജി സുരേന്ദ്രന്‍ അടക്കമുളള പ്രമുഖര്‍ക്ക് എതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. മോശയുടെ അംശ വടി, ടിപ്പു സുല്‍ത്താന്റെ സിംഹാസനം അടക്കമുളള അപൂര്‍വ്വ പുരാവസ്തുക്കള്‍ തന്റെ പക്കലുണ്ടെന്നാണ് മോന്‍സണ്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് എറണാകുളം ക്രൈം ബ്രാഞ്ച് മോൻസൺ മാവുങ്കലിനെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications