വോട്ട് ചേര്‍ച്ചയില്‍ കെ സുരേന്ദ്രന്‍ കുടുങ്ങും? അല്‍ഫോന്‍സ് കണ്ണന്താനം മുതല്‍ പരാതിക്കാര്‍ ഒരുപാട്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ബിജെപി ആണ്. ആകെ ഉണ്ടായിരുന്ന സീറ്റ് നഷ്ടപ്പെട്ടു എന്നത് മാത്രമല്ല, വോട്ട് വിഹിതത്തില്‍ വലിയ കുറവാണ് ഉണ്ടായത്.
വോട്ട് വിഹിതത്തിലെ കുറവ് കേരളത്തിലെ ബിജെപി നേതൃത്വത്തിന് തലവേദനയാകും എന്ന് ഉറപ്പായിരിക്കുകയാണ്. പല മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികള്‍ തന്നെ ഇത് സംബന്ധിച്ച് പരാതികള്‍ ഉന്നയിച്ച് തുടങ്ങി. ദേശീയ നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അല്‍ഫോന്‍സ് കണ്ണന്താനവും പരാതി ഉയര്‍ത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍...
അല്‍ഫോന്‍സ് കണ്ണന്താനം
ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നായ കാഞ്ഞിരപ്പള്ളിയില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥിയാണ് മുന്‍ കേന്ദ്ര മന്ത്രി കൂടിയായ അല്‍ഫോന്‍സ് കണ്ണന്താനം. ഇവിടെ ഇദ്ദേഹത്തിന് ലഭിച്ചത് 29157 വോട്ടുകളാണ്. ആകെ 21.17 ശതമാനം മാത്രം. ഇത് ബിജെപിയെ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന ഒന്നാണ്.
കഴിഞ്ഞ തവണ
കഴിഞ്ഞ തവണ വിഎന്‍ മനോജ് ആയിരുന്നു ഇവിടത്തെ ബിജെപി സ്ഥാനാര്‍ത്ഥി. 31,411 വോട്ടുകളാണ് മനോജ് നേടിയത്. മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 22.98 ശതമാനം വോട്ടുകള്‍. അല്‍ഫോന്‍സ് കണ്ണന്താനത്തെ പോലെ ഒരു മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയും മത്സരിച്ചപ്പോള്‍ വോട്ട് എങ്ങനെ കുറഞ്ഞു എന്നാണ് ചോദ്യം.
ദേശീയ നേതൃത്വത്തിന് പരാതി
അല്‍ഫോന്‍സ് കണ്ണന്താനം ഇക്കാര്യം ദേശീയ നേതൃത്വത്തിന് മുന്നില്‍ പരാതിയായി ഉന്നയിച്ചിട്ടുണ്ട് എന്നാണ് വിവരം. അദ്ദേഹത്തിന്റെ പരാതി വിരല്‍ ചൂണ്ടുന്നത് സംസ്ഥാന നേതൃത്വത്തിന് നേര്‍ക്കാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടിട്ടും ഇവിടെ യുഡിഫ് തരക്കേടില്ലാതെ വോട്ട് നേടിയത് എങ്ങനെയെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.
പാലായിലും പ്രശ്‌നം
പാലായിലെ ബിജെപിയുടെ വോട്ട് ചോര്‍ച്ച ആദ്യം ചര്‍ച്ചയാക്കിയത് ജോസ് കെ മാണിയും പിറകെ മുഖ്യമന്ത്രി പിണറായി വിജയനും ആയിരുന്നു. കഴിഞ്ഞ തവണ പതിനെണ്ണായിരത്തില്‍ പരം വോട്ട് നേടിയ മണ്ഡലത്തില്‍ ഇത്തവണ ലഭിച്ചത് 10,869 വോട്ടുകള്‍. വോട്ട് വിഹിതം 14 ല്‍ നിന്ന് 7.85 ശതമാനം ആയി കുറഞ്ഞു. ഈ വിഷയം സ്ഥാനാര്‍ത്ഥിയായ ജെ പ്രമീള ദേവിയും പരാതിയായി ഉന്നയിച്ചിട്ടുണ്ട്.
കഴക്കൂട്ടം പ്രശ്‌നമാകും
2016 ല്‍ വി മുരളീധരന്‍ 7,347 വോട്ടുകള്‍ക്ക് പരാജയം ഏറ്റുവാങ്ങിയ മണ്ഡലം ആയിരുന്നു കഴക്കൂട്ടം. ഇത്തവണ തര്‍ക്കങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഒടുവില്‍ ശോഭ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ഇടപെട്ട് സ്ഥാനാര്‍ത്ഥിയാക്കിയ മണ്ഡലം. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപി കഴിഞ്ഞ തവണ നേടിയ വോട്ടുകള്‍ പോലും നേടാന്‍ ശോഭ സുരേന്ദ്രന് കഴിഞ്ഞില്ല. കടകംപള്ളി സുരേന്ദ്രന്റെ ഭൂരിപക്ഷം മൂന്നിരട്ടി കൂടുകയും ചെയ്തു. ഇത് വലിയ വിഷയമായി മാറും എന്നതില്‍ സംശയമില്ല.
പരാതികള്‍ വിരല്‍ ചൂണ്ടുന്നത്
പാര്‍ട്ടിയ്ക്കുള്ളില്‍ ഇനിയുയരുന്ന എല്ലാ പരാതികളും സംസ്ഥാന നേതൃത്വത്തിന് നേര്‍ക്ക് വിരല്‍ ചൂണ്ടുന്നവയാണ് എന്നതില്‍ ഒരു തര്‍ക്കവും ഇല്ല. ഏകാധിപത്യപരമായിട്ടാണ് കെ സുരേന്ദ്രന്‍, വി മുരളീധരന്റെ പിന്തുണയോടെ പാര്‍ട്ടിയെ നയിച്ചത് എന്നതാണ് വ്യാപകമായി ഉയരുന്ന ആരോപണം. അൽഫോൻസ് കണ്ണന്താനത്തെ പോലുള്ളവരുടെ പരാതി കേന്ദ്രനേതൃത്വം ഗൌരവമായി പരിഗണിക്കുകയും ചെയ്യും.
സ്വന്തം മണ്ഡലത്തില്‍ പോലും
കെ സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്ത് പോലും ചില ബൂത്തുകളില്‍ പൂജ്യം വോട്ടാണ് ബിജെപിയ്ക്ക് ലഭിച്ചത്. ഇത് തന്നെ ആയിരിക്കാം, കൈകഴുകാന്‍ സുരേന്ദ്രന്‍ മുന്നോട്ട് വയ്ക്കാന്‍ സാധ്യതയുള്ള ഒരു ന്യായം. സംസ്ഥാന വ്യാപകമായി പാര്‍ട്ടിയ്ക്ക് തിരിച്ചടി നേരിട്ടു എന്നത് ഒരു കടുത്ത യാഥാര്‍ത്ഥ്യവും ആണ്.
രാജിവച്ചൊഴിയാന്‍
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനം ഒഴിയാന്‍ കെ സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തിന് മുന്നില്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാജിവച്ചൊഴിയുന്നതുകൊണ്ട് മാത്രം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. സംസ്ഥാനത്ത് നേതൃമാറ്റം എന്ന ആവശ്യം ഇപ്പോള്‍ വീണ്ടും ശക്തമായിട്ടും ഉണ്ട്.
കൊവിഡ്19 ലോക്ക്ഡൗണ്‍: കുട്ടികളുടെ സമ്മര്‍ദ്ദം അകറ്റാന്‍ ചിരിയിലൂടെ കുട്ടി പോലീസ്
'ഭാഗ്യവും, സഹതാപവും കൊണ്ടു അവിടെ പിടിച്ചു നിൽക്കുന്നത് സൂര്യയും നോബിചേട്ടനും'- അശ്വതിയുടെ റിവ്യു