ആക്രമിക്കപ്പെട്ട ശേഷവും നടിയോട് ദിലീപിന്റെ ക്രൂരത.. കൂട്ടിന് സിനിമയിലെ പ്രമുഖർ.. നടിയോട് പക!!
കൊച്ചി: നീണ്ട നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കും ഒടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം പോലീസ് സമര്‍പ്പിച്ചത്. ദിലീപിനെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്ന കുറ്റപത്രത്തിലെ പൂര്‍ണ വിവരങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ടുയര്‍ന്ന പല സംശയങ്ങള്‍ക്കും കുറ്റപത്രം ഉത്തരം നല്‍കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ കാര്യകാരണസഹിതമായ വിശദീകരണങ്ങള്‍ കൂടാതെ മറ്റ് ചില വെളിപ്പെടുത്തലുകള്‍ കൂടി കുറ്റപത്രത്തിലുണ്ട്. ആക്രമിക്കപ്പെട്ട ശേഷവും നടിക്കെതിരെ ക്രൂരമായ ചില നീക്കങ്ങള്‍ ദിലീപ് നടത്തിയെന്നാണ് പുറത്ത് വരുന്ന പുതിയ വിവരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
കടുത്ത പ്രതികാരബുദ്ധി
കടുത്ത പ്രതികാരബുദ്ധിയോട് കൂടിയാണ് ദിലീപ് നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് കുറ്റപത്രത്തില്‍ പോലീസ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഇതിന് വേണ്ടി ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളും ഉന്നയിക്കപ്പെടുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷവും ദിലീപിന്റെ പകയുടെ ഇരയായിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്.
മോശക്കാരിയാക്കാന്‍ ശ്രമം നടത്തി
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷവും അവരെ മോശക്കാരിയാക്കാന്‍ ദിലീപ് ശ്രമം നടത്തിയതായാണ് കുറ്റപത്രത്തില്‍ പോലീസ് പറയുന്നത്. പലതരത്തിലും ഇത്തരം ശ്രമങ്ങള്‍ ദിലീപിന്റെ ഭാഗത്ത് നിന്നുണ്ടായി. നടിയെ അപമാനിക്കുന്നതിന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
പല പ്രമുഖരുടേയും സഹായം
നിരപരാധിയെന്ന് വരുത്തിത്തീര്‍ക്കാന്‍ മനപ്പൂര്‍വ്വമായ ശ്രമങ്ങള്‍ ദിലീപ് നടത്തിയെന്നാണ് പോലീസ് വാദം. ഇതിന് സിനിമാ മേഖലയിലെ പല പ്രമുഖരുടേയും സഹായം ദിലീപിന് ലഭിച്ചുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. താന്‍ ഈ കേസില്‍ നിരപരാധിയാണ് എന്ന് പ്രമുഖരെ കൊണ്ട് പല തവണ ദിലീപ് പറയിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
പകയ്ക്ക് ഉദാഹരണം
കേസില്‍ തനിക്കെതിരെ പൊതുവികാരവും അന്വേഷണവും തിരിയുന്നു എന്ന് കണ്ടാണ് ദിലീപ് ഇത്തരം ശ്രമങ്ങള്‍ നടത്തിയത് എന്നും പോലീസ് പറയുന്നു. ആക്രമിക്കപ്പെട്ട നടി മുന്‍കരുതലുകള്‍ എടുക്കേണ്ടിയിരുന്നുവെന്ന തരത്തില്‍ ചിലര്‍ പരാമര്‍ശം നടത്തിയത് ദിലീപിന്റെ ഇടപെടല്‍ മൂലമാണ് എന്നാണ് പോലീസ് പറയുന്നത്. ഇത് നടിയോടുള്ള ദിലീപിന്റെ കടുത്ത പകയ്ക്ക് ഉദാഹരണമായി പോലീസ് ചൂണ്ടിക്കാട്ടുന്നു.
അന്ന് പിന്തുണച്ചവർ
കേസില്‍ അറസ്റ്റിലാവുന്നതിന് മുന്‍പ് ദിലീപിനെ സംഭവവുമായി ബന്ധപ്പെടുത്തി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആ സമയം ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നല്‍കിയ പിന്തുണയേക്കാള്‍ കൂടുതലായിരുന്നു സിനിമയിലെ ചിലര്‍ ദിലീപിന് നല്‍കിയ പിന്തുണ. ലാല്‍ ജോസും സലിം കുമാറും അടക്കമുള്ളവര്‍ ദിലീപിനൊപ്പമായിരുന്നു. നടിയെ നുണപരിശോധന നടത്തണം എന്ന് പോലും സലീം കുമാര്‍ പറഞ്ഞിരുന്നു.
വന്‍തോതില്‍ സഹതാപതരംഗം
സോഷ്യല്‍ മീഡിയയില്‍ ആകട്ടെ കേസിന്റെ ആദ്യഘട്ടത്തില്‍ ദിലീപിനെ അനുകൂലിക്കുന്നവര്‍ കട്ട ഫാന്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പിന്നീട് കാലാവസ്ഥ മാറി. ദിലീപിന് വേണ്ടി വന്‍തോതില്‍ സഹതാപതരംഗം സോഷ്യല്‍ മീഡിയ വഴി സൃഷ്ടിക്കപ്പെട്ടു. ഇത് കൊച്ചിയിലെ പിആര്‍ ഏജന്‍സിക്ക് പണം കൊടുത്ത് ചെയ്യിപ്പിക്കുന്നതാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു അന്ന് തന്നെ.
വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കി
തീര്‍ന്നില്ല. ദിലീപ് വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയെന്ന കണ്ടെത്തലും കുറ്റപത്രത്തിലുണ്ട്. ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി 14 മുതല്‍ 20 വരെ താന്‍ പനി ബാധിച്ച് ആലുവയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു എന്നാണ് പോലീസിന് ദിലീപ് മൊഴി നല്‍കിയിരുന്നത്. ഇത് തെളിയിക്കാന്‍ ദിലീപ് വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍.
ഷൂട്ടിംഗ് ലൊക്കേഷനിൽ
ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നുവെന്ന് പറയുന്ന ഫെബ്രുവരി 14 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ ദിലീപ് രാമലീല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായിരുന്നതായി പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. നടി ആക്രമിക്കപ്പെടുമെന്ന് വ്യക്തമായ അറിവുണ്ടായിരുന്നത് മൂലമാണ് ഈ ദിവസങ്ങളില്‍ അസുഖബാധിതനായിരുന്നു എന്ന വ്യാജരേഖ ഉണ്ടാക്കിയതെന്ന് പോലീസ് പറയുന്നു.
കാര്യവും കാരണവും
ദിലീപ് നടിക്ക് ക്വ്‌ട്ടേഷന്‍ നല്‍കാനുണ്ടായ കാരണവും ക്വട്ടേഷന്‍ നടപ്പാക്കിയ വിധവും അടക്കം അക്കമിട്ട് നിരത്തുന്നുണ്ട് കുറ്റപത്രത്തില്‍. ദിലീപിന്റെ വിവാഹ ജീവിതം തകര്‍ത്തതിലുള്ള പ്രതികാരമായിട്ടാണ് നടിയെ ആ്ക്രമിച്ചത് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 2013ല്‍ ദിലീപ് പള്‍സര്‍ സുനിയെ ഏല്‍പ്പിച്ച ക്വട്ടേഷന്‍ നടപ്പിലാക്കുന്നത് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം 2017ലാണ്.
വർഷങ്ങളോളം അഴിയെണ്ണാം
ക്രിമിനല്‍ ഗൂഢാലോചന, അന്യായമായി തടങ്കലില്‍ വെയ്ക്കല്‍, തട്ടിക്കൊണ്ടു പോകല്‍, കൂട്ടബലാത്സംഗം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, ഭീഷണിപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍, കുറ്റവാളിയെ സംരക്ഷിക്കല്‍, പ്രകൃതി വിരുദ്ധ പീഡനം എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിന് മേല്‍ ചുമത്തിയിരിക്കുന്നത്.ഇന്ത്യന്‍ ശിക്ഷാ നിയമം 120 ബി, 109, 342, 366, 354, 354ഡി, 506, 201, 21,34, 452 വകുപ്പുകളും ഐടി ആക്ടിലെ 66, 67 വകുപ്പുകളും ദിലീപിന് മേല്‍ ചുമത്തിയിരിക്കുന്നു.കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചാല്‍ ദിലീപിനെ കാത്തിരിക്കുന്നത് വര്‍ഷങ്ങളുടെ തടവ് ശിക്ഷയാണ്.
385 സാക്ഷികൾ
നടി മഞ്ജു വാര്യര്‍ അടക്കം 385 സാക്ഷികളാണ് കേസിലുള്ളത്. ഇക്കൂട്ടത്തിലെ 50 പേരും സിനിമാ രംഗത്ത് നിന്നുള്ളവരാണ് എന്നാണ് അറിയുന്നത്. കാവ്യാ മാധവനും സിദ്ദിഖും അടക്കമുള്ളവര്‍ പോലീസിന്റെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. നടിയും ദിലീപും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ തെളിയിക്കുന്നതില്‍ സിനിമാ രംഗത്തുള്ളവരുടെ സാക്ഷി മൊഴി നിര്‍ണായകമാണ്.
വ്യക്തിവൈരാഗ്യമുണ്ടെന്ന് തെളിയിക്കണം
നടിയോട് ദിലീപിന് വ്യക്തിവൈരാഗ്യമുണ്ടെന്ന് വിചാരണ വേളയില്‍ സ്ഥാപിക്കുക എന്നതാണ് പ്രോസിക്യൂഷന് മുന്നിലുള്ള വലിയ വെല്ലുവിളി. എങ്കില്‍ മാത്രമേ ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്ന കണ്ടെത്തലിനെ സാധൂകരിക്കാന്‍ സാധിക്കൂ. നടി ദിലീപിന്റെ കുടുംബജീവിതം തകര്‍ത്തുവെന്ന സംശയവും തുടര്‍ന്നുള്ള പകയുമാണ് ക്രൂരമായ ക്വട്ടേഷനിലേക്ക് നയിച്ചത് എന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്.