ഇത് പുത്തന്‍ നീക്കം, കോണ്‍ഗ്രസിനെ കരകയറ്റും: ഇതാണ് വേണ്ടത്, പാര്‍ട്ടിയില്‍ പിന്തുണയേറുന്നു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിലെ സംസ്ഥാന നേതൃത്വത്തില്‍ എഐസിസി കൂടുതല്‍ പിടിമുറുക്കുന്നതാണ് കാണാന്‍ കഴിയുന്നത്. പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ക്കുണ്ടായിരുന്ന പഴയ സ്വാധീനം ഇപ്പോള്‍ ഇല്ലെന്നുള്ളത് വ്യക്തമാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്.
എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് നിന്നിട്ട് പോലും വിഡി സതീശനെ എഐസിസി പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത് തന്നെ ഇതിന് വലിയ ഉദാഹരമാണ്. ഇതേ രീതി തന്നയാണ് പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ എഐസിസി പിന്തുടരുന്നത്. ഇത് കോണ്‍ഗ്രസില്‍ വലിയൊരു മാറ്റത്തിന് ഇടയാക്കുമെന്നാണ് വലിയൊരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പ്രതീക്ഷിക്കുന്നത്.

പാര്‍ട്ടി ഭാരവാഹികളിലേക്ക് എ, ഐ ഗ്രൂപ്പുകള്‍ വീതം വെപ്പ് നടത്തി പേരുകള്‍ മുകളിലോട്ട് നിര്‍ദേശിച്ച് എഐസിസി അത് പ്രഖ്യാപിക്കുന്നതായിരുന്നു കോണ്‍ഗ്രസിലെ പഴയ രീതി. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ എഐസിസി രണ്ടും കല്‍പ്പിച്ച് ഇറങ്ങുകയായിരുന്നു.

ഇരു ഗ്രൂപ്പുകള്‍ക്കും കനത്ത തിരിച്ചടി നല്‍കികൊണ്ടായിരുന്നു പ്രതിപക്ഷ നേതാവായി വിഡി സതീശനെ എഐസിസി തിരഞ്ഞെടുത്തത്. സമാനമായ രീതിയില്‍ കെപിസിസി പ്രസിഡന്‍റിനെ നിയമിക്കുന്നതിലും വലിയൊരു ആകാംക്ഷ കാത്ത് ദേശീയ നേതൃത്വം കാത്ത് സൂക്ഷിക്കുന്നത്. പുതിയ കെപിസിസി പ്രസിഡന്‍റിന്‍റെ കാര്യത്തില്‍ ഒരു വിവരവും അറിയില്ലെന്ന ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പ്രസ്താവനയും പ്രധാനമാണ്.

അക്ഷരാര്‍ത്ഥത്തില്‍ എ-ഐ ഗ്രൂപ്പുകളുടെ ദേശീയ നേതൃത്വം ഇരുട്ടില്‍ നിര്‍ത്തുകയാണ്. സമീപകാലത്ത് കോണ്‍ഗ്രസില്‍ ഇത് ഒരു പുതിയ പ്രവണതയാണ്. പ്രമുഖ ഗ്രൂപ്പ് നേതാക്കളോട് കെപിസിസി അധ്യക്ഷന്‍റെ കാര്യത്തില്‍ ഒരു നിര്‍ദേശവും കേന്ദ്ര നേതൃത്വം അഭിപ്രായം ചോദിച്ചിട്ടില്ല. ഓൺലൈൻ തെളിവെടുപ്പ് നടത്തിയ അശോക് ചവാൻ സമിതി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെ അതിലേക്കു വിളിച്ചതുമില്ല.

മുമ്പായിരുന്നെങ്കില്‍ എ, ഐ ഗ്രൂപ്പുകളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി അവരുടെ അഭിപ്രായമായിരുന്നു ആദ്യം കേട്ടത്. എന്നാല്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി ചിന്തിക്കുന്ന വലിയൊരു വിഭാഗം പാര്‍ട്ടിയില്‍ ഉണ്ടായതോടെ അവരുടെ കൂടെ പിന്തുണയില്‍ ദേശീയ നേതൃത്വം തോല്‍വി ഒരു അവസരമാക്കി എടുത്ത് സംസ്ഥാനത്ത് ഒരു ഉടച്ച് വാര്‍ക്കലിന് ഒരുങ്ങുകയായിരുന്നു.

പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നടത്തിയ നീക്കം പരാജയപ്പെട്ടതോടെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അങ്ങോട്ട് സമ്പര്‍ക്കത്തിന് മുതിരുന്നില്ല. ഇതിനിടയിലാണ് അധ്യക്ഷ സ്ഥാനത്തെ കുറിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടാവുമെന്ന് വ്യക്തമാക്കി കെ സുധാകരന്‍ രംഗത്ത് എത്തിയത്. അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നവരില്‍ ഒരാള് കൂടിയാണ് കെ സുധാകരന്‍.

ഇതോടെ തങ്ങളോട് ചര്‍ച്ച ചെയ്യാതെ പ്രഖ്യാപനം വരുമോയെന്ന ആശങ്ക പോലും ഗ്രൂപ്പുകള്‍ക്ക് ഉണ്ട്. പേര് ചോദിച്ചാല്‍ മാത്രം അഭിപ്രായം പറയുമെന്നാണ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്. രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ ഒന്നും പറഞ്ഞതുമില്ല. എന്നാല്‍ കേന്ദ്രം എന്ത് പ്രഖ്യാപിക്കുന്നോ അത് അംഗീകരിക്കുമെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.

ചോദിച്ചാൽ ഉമ്മൻചാണ്ടി കെ.സുധാകരനെ പിന്തുണയ്ക്കുമോ എന്ന ചോദ്യവും ഇതോടെ കോൺഗ്രസിൽ ഉയർന്നിരുന്നു. എന്നാല്‍ സഹപ്രവര്‍ത്തകരുമായി ആലോചിച്ച് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. കൊടിക്കുന്നില്‍ സുരേഷിനെ പിന്തുണയ്ക്കുന്നതായി വാർത്ത വന്നെങ്കിലും ഗ്രൂപ്പ് സ്ഥിരീകരിച്ചില്ല.

അതേസമയം, ഗ്രൂപ്പുകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പതിവ് രീതി മാറ്റിയുള്ള ഈ നീക്കം കോണ്‍ഗ്രസില്‍ പുതിയൊരു ശൈലിക്ക് ഇടം നല്‍കുമെന്നാണ് വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നത്. ഗ്രൂപ്പിന് അതീതമായി നേതാക്കള്‍ വളര്‍ന്ന് വന്നാല്‍ അത് പാര്‍ട്ടിക്ക് കരുത്താവും. അതിലൂടെ മാത്രമേ പാര്‍ട്ടിയുടെ ഒരു തിരിച്ചറിവ് ഉണ്ടാവു എന്നും ഇവര്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications