'മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളം കൊണ്ടുപോകണം'; സ്റ്റാലിന് കത്തയച്ച് പിണറായി
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ നിന്നും കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മഴ കനക്കുകയും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ കത്ത്.
മഴ അതിതീവ്രമായി തുടരുന്നതിനാല്‍ മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന്റെ ഇടപെടല്‍ അടിയന്തരമായി വേണമെന്ന് കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിനെക്കാൾ കൂടുതൽ ജലം കൊണ്ടുപോകാൻ നടപടി സ്വീകരിക്കണം.സ്വീകരിക്കുന്ന നടപടികള്‍ 24 മണിക്കൂര്‍ മുന്‍കൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
അതിനിടെ മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിൻ്റെ ആശങ്ക ജോസ് കെ മാണി ഇന്ന് രാജ്യസഭയിൽ ഉന്നയിച്ചിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് അപകട ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ വിദഗ്ദ്ധർ അടങ്ങുന്ന കേന്ദ്ര സംഘത്തെ ഉടൻ അയക്കണമെന്നായിരുന്നു എംപി ആവശ്യപ്പെട്ടത്. കേരളത്തിൻ്റെ ആശങ്കയ്ക്ക് അടിയന്തിര പരിഹാരം ആവശ്യമാണെന്ന നിലപാടിൽ ഒരു മാറ്റവുമില്ല.കേരളം വല്ലാത്ത ആശങ്കയിലാണ്.ഇത് പരിഹരിക്കണ്ടത് കേന്ദ്ര സർക്കാരാണെന്നും ജോസ് കെ മാണി പറഞ്ഞു. അതേസമയം എംപിയുടെ ആവശ്യത്തെ തമിഴ്നാട്ടിൽ നിന്നുള്ള എംപിമാർ എതിർത്തു. ഇത് രാജ്യസഭയിൽ ബഹളത്തിന് കാരണമായിരുന്നു.
മുല്ലപ്പെരിയാറിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു
മഴ കനത്തതോടെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ മൂന്ന് ഷട്ടറുകൾ തുറന്നിട്ടുണ്ട്. കൂടാതെ മൂന്ന് ഷട്ടറുകൾ കൂടെ ഇന്ന് 3 മണി മുതൽ 0.30 മീറ്റർ വീതം ഉയർത്തി ആകെ 1068.00 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്.137.4 അടി ആയിരുന്നു വെള്ളിയാഴ്ച രാവിലെ ഡാമിലെ ജലനിരപ്പ്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മുല്ലപ്പെരിയാർ ഡാം തുറന്നു: സെക്കന്റില്‍ 534 ഘനയടി വെള്ളം പുറത്തേക്ക്,പെരിയാർ തീരത്ത് അതീവ ജാഗ്രത
പൊതുജനങ്ങൾ പെരിയാർ തീരപ്രദേശങ്ങളിൽ കുളിക്കാനിറങ്ങുന്നതും മീൻപിടുത്തം നടത്തുന്നതും, സെൽഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കർശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയന്ത്രിക്കാനും കളക്ടർ നിർദ്ദേശിച്ചു.
മുല്ലപെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടതായ സാഹചര്യങ്ങൾ മുന്നിൽ കണ്ട് മഞ്ജുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24X7 അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റും ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്. (ഫോൺ നമ്പർ 04869-253362, മൊബൈൽ 8547612910) അടിയന്തിര സാഹചര്യങ്ങളിൽ താലൂക്ക് കൺട്രോൾ റൂം നമ്പർ (04869-232077, മൊബൈൽ 9447023597) എന്നിവയും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്നും കളക്ടർ അറിയിച്ചു.
Recommended Video
സാധിക ഇത് തകർത്തൂ!! ആ മുഖത്തെ ചിരിയും കോൺഫിഡൻസും നോക്കൂ..വൈറൽ ചിത്രങ്ങൾ