സഹോദര പുത്രിയെ ജഡ്ജിയാക്കാനുള്ള നീക്കം തടയണം: ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ കെടി ജലീല്‍
നേരത്തെ മുതല്‍ തന്നെ വലിയ രീതിയിലുള്ള ആരോപണങ്ങളാണ് കെടി ജലീല്‍ ഉയർത്തുന്നത്
തിരുവനന്തപുരം: ജസ്റ്റിസ് സിറിയക് ജോസഫിന്റെ സഹോദരപുത്രിയെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള നീക്കം തടയണമെന്ന് കെടി ജലീല്‍ എംഎല്‍എ. 'ഇത്തരം ജസ്റ്റിസ് സിറിയക് ജോസഫ്, തൻ്റെ സ്വന്തം സഹോദര പുത്രി അഡ്വ: തുഷാര ജെയിംസിനെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള തകൃതിയായ ശ്രമങ്ങൾ അണിയറക്കുള്ളിൽ നടത്തുന്നത്. ഇങ്ങിനെ സ്വന്തക്കാരെ ന്യായാധിപ കസേരയിലെ പിൻഗാമികളാക്കാൻ ആരോപണ വിധേയർ നടത്തുന്ന ഗൂഢനീക്കം സമൂഹം കാണാതെ പോകരുത്'- എന്നാണ് കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
സഹോദര പുത്രിയെ ജഡ്ജിയാക്കാനുള്ള നീക്കം തടയണം.
ജഡ്ജിമാർക്ക് കോഴ നൽകാനെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങി അനുകൂല വിധി സമ്പാദിച്ചുവെന്ന ആരോപണങ്ങളെ തുടർന്ന് കേരള ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട് അഡ്വ: സൈബി ജോസ് കിടങ്ങൂർ അന്വേഷണം നേരിടുകയാണ്.
ഉണ്ണി മുകുന്ദനെക്കൊണ്ട് ചിലർ ചുടുചോറു വാരിച്ച് സൈഡാക്കി: വീണത് കെണിയിലെന്ന് സംവിധായകന്‍ ജോണ്‍ ഡിറ്റോ
ജസ്റ്റിസ് സിറിയക് ജോസഫ് കേരള ഹൈക്കോടതിയിലും ഡൽഹി ഹൈക്കോടതിയിലും ഉത്തർഖണ്ഡ് ഹൈക്കോടതിയിലും(ചീഫ് ജസ്റ്റിസ്) കർണ്ണാടക ഹൈക്കോടതിയിലും(ചീഫ് ജസ്റ്റിസ്) സൂപ്രീം കോടതിയിലും ന്യായാധിപ സ്ഥാനങ്ങളിലിരിക്കെ സൈബി ജോസ് ഇടനിലക്കാരനായി നിന്ന് വിധി സമ്പാദിച്ചു എന്നാക്ഷേപവും ഉയർന്ന് വന്നിട്ടുണ്ട്. ഇക്കാലയളവിൽ ബന്ധപ്പെട്ട കോടതികളിൽ സൈബി ജോസ് ഫയൽ ചെയ്ത കേസുകളുടെ വിശദ വിവരങ്ങളും അവിടങ്ങളിൽ നിന്ന് ലഭിച്ചിട്ടുള്ള വിധികൾ സംബന്ധിച്ച കാര്യങ്ങളും അന്വേഷണ ഏജൻസികൾ ശേഖരിച്ചാൽ യാഥാർത്ഥ്യം കണ്ടെത്താനാകും.
ഇത്തരം ഒരു സന്ദർഭത്തിലാണ് ജസ്റ്റിസ് സിറിയക് ജോസഫ്, തൻ്റെ സ്വന്തം സഹോദര പുത്രി അഡ്വ: തുഷാര ജെയിംസിനെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള തകൃതിയായ ശ്രമങ്ങൾ അണിയറക്കുള്ളിൽ നടത്തുന്നത്. ഇങ്ങിനെ സ്വന്തക്കാരെ ന്യായാധിപ കസേരയിലെ പിൻഗാമികളാക്കാൻ ആരോപണ വിധേയർ നടത്തുന്ന ഗൂഢനീക്കം സമൂഹം കാണാതെ പോകരുത്.
പ്രമാദമായ ഒരു കേസിൽ അനുകൂല വിധി നൽകാൻ മഹാത്മാഗാന്ധി സർവകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനം സഹോദര ഭാര്യ ഝാൻസി ജെയിംസിന് (തുഷാരയുടെ അമ്മ) വാങ്ങിയെടുത്തെന്ന ആരോപണവും ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഉയർന്നത് മറക്കാവതല്ല.
അഭയ കേസിലെ ഒന്നാം പ്രതിയും അടുത്ത ബന്ധുവുമായ ഫാദർ കോട്ടൂരിനെ തുടക്കം മുതൽ ഇതുവരെയും രക്ഷിച്ചെടുക്കാൻ ജസ്റ്റിസ് സിറിയക് ജോസഫ് നടത്തിയ ഹീനമായ ഇടപെടലുകൾ എണ്ണിയെണ്ണി ജോമോൻ പുത്തൻപുരക്കൽ "ദൈവത്തിൻ്റെ സ്വന്തം വക്കീൽ" എന്ന തൻ്റെ ആത്മകഥയിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇന്നുവരെ അതിനെതിരായി ഒരു വക്കീൽ നോട്ടീസ് പോലും സിറിയക് ജോസഫ് അയച്ചിട്ടില്ല.
നിയമത്തെയും ന്യായത്തെയും മത താൽപര്യങ്ങൾക്കും പണത്തിനും പദവികൾക്കുമായി വിറ്റ് തിന്നവരുടെ തലമുറ നീതിന്യായ മേഖലയിൽ നിന്ന് വേരറ്റ് പോകണം. മാരക വൈറസ് പോലെ അതിനെ പടരാൻ അനുവദിച്ചു കൂട.