ബൽറാമിന്റെ വങ്കൻ പ്രസ്താവന നിസ്സാരമായ ഒച്ചപ്പാട്.. എകെജി അധിക്ഷേപത്തിൽ പ്രതികരിച്ച് എംടി
കോഴിക്കോട്: പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാവ് എകെ ഗോപാലനെ ബാലപീഡനകനെന്ന് വിളിച്ച് തൃത്താല എംഎൽഎ വിടി ബൽറാം അധിക്ഷേപിച്ച് വൻ കോളിളക്കമുണ്ടാക്കിയിരുന്നു. എകെജിയുടെ ആത്മകഥയിലെ ചില പരാമർശങ്ങൾ ദുർവ്യാഖ്യാനം നടത്തിയായിരുന്നു ബൽറാമിന്റെ ആക്ഷേപം.
സുശീലയുമായുള്ള എകെജിയുടെ അടുപ്പത്തേയും വിവാഹത്തേയുമാണ് ബൽറാം ബാലപീഡനമായി വ്യാഖ്യാനിച്ചത്. വൻ വിമർശനം ഉയർന്ന് വന്നപ്പോഴും സോഷ്യൽ മീഡിയയിലെ കോൺഗ്രസുകാരുടേയും സംഘികളുടേയും പിൻബലത്തിൽ ബൽറാം പറഞ്ഞതിൽ തന്നെ ഉറച്ച് നിന്നു. വിവാദം കെട്ടടങ്ങിയെങ്കിലും എകെജിയെ അധിക്ഷേപിച്ചതിനുള്ള മറുപടി നൽകിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ.

നിസ്സാരമായിട്ടുള്ള ഒച്ചപ്പാടുകള്‍
അതൊക്കെ ചില നിസ്സാരമായിട്ടുള്ള ഒച്ചപ്പാടുകള്‍ മാത്രമാകാനേ ന്യായമുള്ളൂ എന്നാണ് എകെജിക്കെതിരായ ബല്‍റാമിന്റെ അധിക്ഷേപത്തെക്കുറിച്ച് എംടി വാസുദേവന്‍ നായരുടെ പ്രതികരണം. അത് നമ്മുടെ ചിന്തധാരയിലേക്ക് കടക്കുന്ന കാര്യങ്ങളല്ല. ആരെങ്കിലും എവിടെയെങ്കിലുമിരുന്ന് ചില വിഡ്ഢിത്തങ്ങള്‍ പറയുന്നു. അത് ഓരോ കാലത്തുമുണ്ട്. അതൊന്നും ചിന്താധാരയിലേക്ക് എത്തുന്നവയല്ല. അത്രയ്ക്ക് മോശക്കാരല്ല മലയാളികള്‍. ആരെങ്കിലും എവിടെയെങ്കിലും വെച്ച് പറയുന്ന വങ്കന്‍ പ്രസ്താവനകള്‍ ഉള്ളിലേക്ക് എടുക്കാന്‍ ഗൗരവമായി കാണാനും ശരാശരി മലയാളി തയ്യാറാകുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും എംടി വാസുദേവന്‍ നായര്‍ പറഞ്ഞു. ന്യൂസ് 18 ചാനലിന്റെ അഭിമുഖത്തിലാണ് എംടിയുടെ പ്രതികരണം.

എകെജി ബാലപീഢകൻ
ഫേസ്ബുക്ക് ഗ്രൂപ്പില്‍ തൃത്താല എംഎല്‍എ വിടി ബല്‍റാം എകെജിയെക്കുറിച്ചിട്ട കമന്റാണ് വന്‍ വിവാദത്തിന് വഴി തുറന്നത്. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വന്ന കമന്റിനുള്ള മറുപടിയായിട്ടാണ് ബല്‍റാം എകെജിയെ അധിക്ഷേപിച്ചത്. എന്നാലിനി ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി മുതല്‍ ഒളിവ് കാലത്ത് അഭയം നല്‍കിയ വീടുകളില്‍ നടത്തിയ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ വരെയുള്ളതിന്റെ വിശദാംശങ്ങള്‍ ഉമ്മര്‍ ഫാറൂക് തന്നെ നല്‍കുന്നതായിരിക്കും എന്നായിരുന്നു ബല്‍റാമിന്റെ കമന്റ്. ഇതോടെ ബല്‍റാമിനെതിരെ വന്‍ പ്രതിഷേധം സോഷ്യല്‍ മീഡിയയ്ക്ക് അകത്തും പുറത്തുമായി ഉയര്‍ന്നു. സിപിഎം ബല്‍റാമിനെതിരെ ശക്തമായി പ്രതിഷേധം ഉയര്‍ത്തി.

ബൽറാമിനെതിരെ പ്രതിഷേധം
ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസും ബല്‍റാമിനൊപ്പം ഉണ്ടായിരുന്നില്ല. എകെജിക്കെതിരെ അത്തരമൊരു പരാമര്‍ശം നടത്തേണ്ടിയിരുന്നില്ല എന്നാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചത്. ബല്‍റാം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം എന്ന ആവശ്യം പരക്കെ ഉയര്‍ന്നു. സോഷ്യല്‍ മീഡിയയ്ക്ക് പുറത്ത് സിപിഎം ബല്‍റാമിന് എതിരെ പ്രതിരോധമുയര്‍ത്തി. പാലക്കാട്ടെ പരിപാടിയില്‍ ബല്‍റാമിനെ തടയുകയും കരിങ്കൊടി കാട്ടുകയും ചെയ്തു. എല്ലാ മേഖലയില്‍ നിന്നും പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നിട്ടും പ്രസ്താവന തിരുത്താനോ പിന്‍വലിക്കാനോ മാപ്പ് പറയാനോ ബല്‍റാം തയ്യാറായില്ല. തന്നെക്കൊണ്ട് മാപ്പ് പറയിക്കാന്‍ സിപിഎമ്മിന് സാധിക്കില്ലെന്ന് ബല്‍റാം പറയുകയുണ്ടായി.

വിവാദം തുടരാനില്ല
വിവാദം കത്തുന്നതിനിടെ ന്യായീകരണവുമായി ബല്‍റാം വീണ്ടും രംഗത്ത് വരികയുണ്ടായി. എകെജിയുടെ ആത്മകഥയിലെ ഭാഗങ്ങള്‍ വളച്ചൊടിച്ച് കൊണ്ടായിരുന്നു ന്യായീകരണം. ഇതും സോഷ്യല്‍ മീഡിയ ചോദ്യം ചെയ്തു. സിപിഎം പ്രതിഷേധം തെരുവിലെത്തിയതോടെ കോണ്‍ഗ്രസ് ബല്‍റാമിന് പിന്തുണയുമായി എത്തി. അതിനിടെ എംഎല്‍എയോട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വിശദീകരണം ചോദിച്ചിരുന്നു. ഒടുവില്‍ വിവാദപരാമര്‍ശത്തില്‍ പുനര്‍വിചിന്തനമുണ്ടെന്നും വിവാദം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറയാന്‍ ബല്‍റാം തയ്യാറായി. ഇതോടെയാണ് വിവാദം കെട്ടടങ്ങിയത്.












Click it and Unblock the Notifications