'ജയസൂര്യ പറഞ്ഞതിൽ ഏറെ കാര്യങ്ങളും വസ്തുതയ്‌ക്ക് നിരക്കുന്നതല്ല'; മറുപടിയുമായി കൃഷി മന്ത്രി
കൊച്ചി: കർഷകർ നേരിടുന്ന ദുരനുഭവങ്ങളെ കുറിച്ച് മന്ത്രിമാർ ഇരിക്കുന്ന വേദിയിൽ തുറന്നടിച്ച നടൻ ജയസൂര്യയ്ക്ക് മറുപടിയുമായി കൃഷി മന്ത്രി പി പ്രസാദ്. ജയസൂര്യ പറഞ്ഞതിൽ ഏറെ കാര്യങ്ങളും വസ്തുതകളോടു നിരക്കുന്നതല്ലെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം എല്ലാവര്‍ക്കും കൊടുത്തുതീര്‍ത്തിട്ടുണ്ടെന്നും കേന്ദ്ര വിഹിതം ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വാക്കുകളിലേക്ക് -' ജയസൂര്യ പറഞ്ഞതിൽ ഏറെ കാര്യങ്ങളും വസ്തുതകളോടു നിരക്കുന്നതല്ല. അദ്ദേഹം ആദ്യം ഉന്നയിച്ച പ്രശ്നം നെല്ലിന്റെ വിലയുമായി ബന്ധപ്പെട്ടതായിരന്നു. അതിൽ നെല്ല് സംഭരണത്തിന്റെ വില സിവിൽ സപ്ലൈസ് കോർപ്പറേഷൻ നൽകുന്നതിന് താമസം നേരിട്ടെന്നത് യാഥാർത്ഥ പ്രശ്നം തന്നെയായിരുന്നു. അത് പരിഹരിക്കുന്നതിന് ഗൗരവതരമായി തന്നെ സർക്കാർ ഇടപെട്ടു.

നെല്ലിന്റെ വില സാധാരണ ഗതിയിൽ സംഭരിക്കുമ്പോൾ കാലതാമസം നേരിടുന്നത് പരിഹരിക്കാൻ വേണ്ടിയാണ് പാഡി റസീറ്റ് ഷീറ്റ് (പിആർഎസ്) നൽകി നെല്ല് സംഭരിച്ചിരുന്നത്. ഈ പിആർഎസ് ബാങ്കുകളിൽ ഹാജരാക്കുമ്പോൾ പണം നൽകുന്നതാണ് രീതി. ഈ സംവിധാനത്തിൽ കർഷകർക്ക് സിബിൽ സ്‌കോറിന്റെ പ്രശ്നം ഉണ്ടാകുന്നത് ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ നേരിട്ട് പണം കടമെടുത്ത് കർഷകർക്ക് നൽകാൻ തീരുമാനിച്ചത്. കർഷകർക്ക് ഒരു ബാധ്യത ഉണ്ടാകാതിരിക്കാനായിരുന്നു അത്.
എന്നാലത് ബാങ്കുകൾക്ക് ലാഭകരമല്ലാത്ത നടപടിയായിരുന്നു. ബാങ്കുകൾക്ക് അതിനോട് താത്പര്യമില്ലായിരുന്നു. സ്റ്റേറ്റ് ബാങ്കായിരുന്നു പൈസ കൊടുത്തിരുന്നത്. അതിനാൽ സർക്കാർ ഗ്യാരന്റി നിന്ന് 2500 കോടി രൂപ കടമെടുത്തു. അപ്പോൾ ബാങ്കുകൾ ചെയ്തത് കുടിശിക പിടിച്ചെടുക്കുകയെന്നതാണ്. നിഷേധാത്മക നിലപാടാണ് ബാങ്കുകൾ സ്വീകരിച്ചത്.അങ്ങനെ കേരള ബാങ്കിനെ ഇടപെടുത്തിയാണു കഴിഞ്ഞ സീസണിലെ പണം നൽകിയത്.
ഇത്തവണ വീണ്ടും ബാങ്കുകളുടെ സമീപനത്തെ തുടർന്ന് പിആർഎസിലേക്ക് തന്നെ മാറേണ്ടി വന്നു. സ്റ്റേറ്റ് ബാങ്കിനേയും ഫെഡർ ബാങ്കിനേയും കാനറ ബാങ്കിനേയും ചേർത്ത് കൺസോർഷ്യം ഉണ്ടാക്കി ആ കൺസോർഷ്യമാണ് പണം നൽകുന്നത്.
വലിയ പ്രതിസന്ധി ഇവിടേയും നേരിട്ടപ്പോഴാണ് സർക്കാർ പണം നൽകാൻ തീരുമാനിച്ചത്. കേന്ദ്ര സർക്കാർ 400 കോടിയോളം രൂപ നമ്മുക്ക് നൽകാനുണ്ട്. 400 കോടിയോളം രൂപ ലഭിക്കാനുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ 150 കോടിയോശം രൂപ കർഷകർക്ക് നേരിട്ട് വിതരണം ചെയ്തു.












Click it and Unblock the Notifications