മുഹമ്മദ് റിയാസ് മന്ത്രിയാകും? എംഎം മണിയും ജലീലുമടക്കം പുറത്തിരിക്കും, പിണറായി ക്യാബിനറ്റ് 2.O ഇങ്ങനെ
തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ ആരൊക്കെയുണ്ടാവും എന്നത് സംബന്ധിച്ച് ഇടത് മുന്നണിയില്‍ ധാരണയിലെത്തിയിരിക്കുന്നു. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിക്കൊണ്ടുളളതായിരിക്കും പിണറായി ക്യാബിനറ്റ് 2.o എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
പിണറായി വിജയനും കെകെ ശൈലജയും ഒഴികെയുളളവരൊന്നും ഇത്തവണ തുടര്‍ന്നേക്കില്ല. മുഹമ്മദ് റിയാസിന് മന്ത്രിക്കസേര ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. വിശദമായി അറിയാം
21 മന്ത്രിമാര്‍
തിരുവനന്തപുരത്ത് ചേര്‍ന്ന ഇടത് മുന്നണി യോഗത്തില്‍ കാര്യമായ തര്‍ക്കങ്ങളൊന്നും കൂടാതെയാണ് മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് കക്ഷികള്‍ തമ്മില്‍ ധാരണയില്‍ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 21 മന്ത്രിമാര്‍ ആണ് രണ്ടാം പിണറായി സര്‍ക്കാരിലുണ്ടാവുക. അതില്‍ സിപിഎമ്മിന് 12 മന്ത്രിസ്ഥാനങ്ങളും സ്പീക്കര്‍ പദവിയും ലഭിക്കും.
സിപിഐക്ക് നാല് മന്ത്രിസ്ഥാനങ്ങൾ
സിപിഐക്ക് നാല് മന്ത്രിസ്ഥാനങ്ങളും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ആണ് ലഭിക്കുക. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും നല്‍കാനാണ് ഇടത് മുന്നണിയില്‍ ധാരണ ആയിരിക്കുന്നത്. എന്‍സിപിക്കും ജെഡിഎസിനും ഓരോ മന്ത്രിസ്ഥാനം വീതവും ലഭിക്കും. മറ്റ് ഘടകക്ഷികള്‍ക്ക് ഊഴം വെച്ചാണ് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുക.
കെകെ ശൈലജ മാത്രം തുടരും
ജനാധിപത്യ കേരള കോണ്‍ഗ്രസിനും ഐഎന്‍എല്ലിനും രണ്ടാം ഊഴത്തില്‍ കേരള കോണ്‍ഗ്രസ് ബിക്കും കോണ്‍ഗ്രസ് എസിനും മന്ത്രിസ്ഥാനം ലഭിക്കും. മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും. കഴിഞ്ഞ മന്ത്രിസഭയില്‍ നിന്ന് കെകെ ശൈലജയ്ക്ക് മാത്രമാണ് ഇത്തവണ കൂടി അവസരം ലഭിക്കാന്‍ സാധ്യത. ആരോഗ്യവകുപ്പില്‍ നടത്തിയ മികച്ച പ്രകടനം ആണ് ശൈലജയ്ക്ക് വീണ്ടും അവസരം നല്‍കാനുളള കാരണം.
എംഎം മണി അടക്കം ഒഴിവായേക്കും
വൈദ്യുതി മന്ത്രി എംഎം മണി അടക്കം കഴിഞ്ഞ മന്ത്രിസഭയിലെ മികച്ച പ്രകടനക്കാര്‍ക്ക് ഇത്തവണ അവസരം ലഭിച്ചേക്കില്ല. രണ്ടാം നിര നേതാക്കളെ മുന്‍നിരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം പുതുമുഖങ്ങള്‍ക്ക് ഇത്തവണ മന്ത്രിസഭയില്‍ ഇടം നല്‍കുന്നത്. പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം മുന്നോട്ട് വെച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സാധ്യതാ പട്ടിക
എംവി ഗോവിന്ദന്‍, വി ശിവന്‍കുട്ടി, കെഎന്‍ ബാലഗോപാല്‍, വീണ ജോര്‍ജ്, പി രാജീവ്, വിഎന്‍ വാസവന്‍, എംബി രാജേഷ്, കെ രാധാകൃഷ്ണന്‍, സജി ചെറിയാന്‍, പി നന്ദകുമാര്‍ എന്നിവരാണ് സിപിഎമ്മിന്റെ സാധ്യതാ പട്ടികയില്‍ ഉളള എംഎല്‍എമാര്‍. വീണ ജോര്‍ജിന് അവസരം ലഭിച്ചാല്‍ കെകെ ശൈലജയ്‌ക്കൊപ്പം ഇത്തവണയും രണ്ട് സിപിഎം വനിതാ മന്ത്രിമാരുണ്ടാകും.
Recommended Video
റിയാസിനേയും പരിഗണിക്കുന്നു
ബേപ്പൂരില്‍ മത്സരിച്ച് വിജയിച്ച ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ മുഹമ്മദ് റിയാസിന്റെ പേരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം വട്ടം തലശേരിയില്‍ നിന്ന് വിജയിച്ച എഎന്‍ ഷംസീറിന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഒന്നാം പിണറായി സര്‍ക്കാരില്‍ 13 സിപിഎം മന്ത്രിമാര്‍ ഉണ്ടായിരുന്നതില്‍ ഒന്ന് ഇത്തവണ സിപിഎം വിട്ട് കൊടുത്തിരിക്കുകയാണ്.
ആരാധകരെ ഞെട്ടിക്കുന്ന സെല്‍ഫി പുറത്തുവിട്ട് ജാക്വലിന്‍ ഫെര്‍ണാണ്ടസ്; ചിത്രങ്ങള്‍ കണാം