ഡിജിപിക്കെതിരെ ആരോപണങ്ങളുമായി മുല്ലപ്പള്ളി, പദവി മോദിയേയും ഷായേയും രക്ഷിച്ചതിനുളള പ്രതിഫലം
കോഴിക്കോട്: സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ നിന്നും നരേന്ദ്ര മോദിയേയും അമിത് ഷായേയും രക്ഷിച്ചതിന് ബെഹ്‌റയ്ക്ക് ലഭിച്ച പ്രത്യുപകാരമാണ് കേരളത്തിലെ പോലീസ് മേധാവിയെന്ന പദവി എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചിരിക്കുന്നത്. ബെഹ്‌റ നല്‍കിയ റിപ്പോര്‍ട്ട് അടങ്ങിയ ഫയല്‍ താന്‍ കണ്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി വെളിപ്പെടുത്തി.
രാഹുൽ ഗാന്ധിയും എംജെ അക്ബറും.. പെൺകരുത്തിൽ മേരി കോമും മിതാലിയും, 2018ലെ വാർത്താതാരങ്ങൾ
വടകരയില്‍ യൂത്ത് ലീഗ് പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുടെ കെട്ടഴിച്ച് വിട്ടത്. എഎന്‍എയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് കുപ്രസിദ്ധമായ ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മോദിയേയും അമിത് ഷായേയും രക്ഷപ്പെടുത്തി എന്നാണ് ആരോപണം.
കേസില്‍ ഇരുവരേയും വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് ബെഹ്‌റ നല്‍കിയത്. അക്കാലത്ത് ആഭ്യന്തര സഹമന്ത്രി ആയിരുന്ന താന്‍ ആ ഫയലുകള്‍ നേരിട്ട് കണ്ടിട്ടുണ്ട് എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വെളിപ്പെടുത്തി. ബെഹ്‌റയുടെ റിപ്പോര്‍ട്ട് തങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. അതിനുളള പ്രത്യുപകാരമാണ് ഡിജിപി പദവി.
പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി ചാര്‍ജെടുത്ത ഉടനെ, ബെഹ്‌റയെ ഡിജിപിയായി നിയമിക്കാനുളള ഫയല്‍ മോദി ഒപ്പിട്ട് വാങ്ങിയെന്നും മുല്ലപ്പള്ളി ആരോപിച്ചു. നരേന്ദ്ര മോദിക്കും പിണറായി വിജയനും ഇടയിലുളള പാലമാണ് ലോക്‌നാഥ് ബെഹ്‌റ എന്ന് പിന്നീട് കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് മുല്ലപ്പള്ളി പറഞ്ഞു. എന്തുകൊണ്ട് എന്‍ഐഎ വിട്ടു എന്ന് ബെഹ്‌റ വ്യക്തമാക്കണം. മോദിയും പിണറായിയും ഒരേ കാര്യങ്ങളാണ് നടപ്പിലാക്കുന്നത് എന്നും രണ്ട് പേരും ജനങ്ങളെ വഞ്ചിക്കുകയാണ് എന്നും മുല്ലപ്പള്ളി ആരോപിച്ചു.