'ഒരു മുഖ്യമന്ത്രിക്ക് ഇത്ര അധപതിക്കാന്‍ സാധിക്കുമോ'? ജലീലിന്റെ രാജിക്ക് പിറകെ മുല്ലപ്പളളി രാമചന്ദ്രൻ
തിരുവനന്തപുരം: മന്ത്രിസ്ഥാനത്ത് നിന്ന് കെടി ജലീലിന്റെ രാജി അര്‍ധമനസ്സോടെയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ബന്ധു നിയമനത്തില്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ മന്ത്രി കെ.ടി. ജലീലിന്റെ രാജി ധാര്‍മികതയുടെ അടിസ്ഥാനത്തിലല്ലെന്നും ഗത്യന്തരമില്ലാതെയാണ് രാജി ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ച ശേഷം അര്‍ധമനസ്സോടെയാണ് ജലീല്‍ ഇപ്പോള്‍ രാജിവെച്ചത് എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. കെടി ജലീലിന്റെ രാജിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ.

''മന്ത്രി ജലീലിന് മാന്യതയുണ്ടായിരുന്നെങ്കില്‍ ലോകായുക്ത വിധി വന്ന ദിവസം രാജിവെയ്ക്കണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ജലീലിനെ സംരക്ഷിക്കാനാണ് സിപിഎമ്മും നിയമമന്ത്രിയും ശ്രമിച്ചത്. കേരളീയ പൊതുസമൂഹം മന്ത്രി ജലീലിനെ കുറ്റക്കാരനായിട്ടാണ് കണ്ടത്. കെ.ടി. ജലീലിന്റെ രാജിയില്‍ അവസാനിച്ച ബന്ധുനിയമനത്തില്‍ ഒപ്പിട്ട മുഖ്യമന്ത്രിക്കും ധാര്‍മികയുണ്ട്'' എന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ഒരു മുഖ്യമന്ത്രിക്ക് ഇത്ര അധപതിക്കാന്‍ സാധിക്കുമോ എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു. ഭരണം അവസാനിപ്പിക്കാന്‍ നാളുകള്‍ എണ്ണപ്പെട്ട മുഖ്യമന്ത്രിയുടെ ഈ വിഷയത്തിലെ ധാര്‍മിക നിലപാട് അറിയാന്‍ കേരളീയ പൊതുസമൂഹത്തിന് താല്‍പ്പര്യമുണ്ട് എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. ബന്ധു നിയമനത്തിൽ കെടി ജലീൽ കുറ്റക്കാരനാണെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹത ഇല്ലെന്നും ഉളള ലോകായുക്ത റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് കെടി ജലീലിന്റെ രാജി. മുഖ്യമന്ത്രിയാണ് ജലീലിനോട് രാജി ആവശ്യപ്പെട്ടത്. രാജി തീരുമാനത്തെ സിപിഎം സ്വാഗതം ചെയ്തു.
ലോകായുക്ത വിധിക്കെതിരെ ജലീൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി വിധിക്ക് കാത്ത് നിൽക്കാതെ രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിച്ചാണ് രാജിക്കത്ത് ബഹുമാനപ്പെട്ട മുഖ്യമന്തിക്ക് ഇന്ന് ഉച്ചക്ക് 12 മണിക്ക് കൈമാറിയത് എന്നാണ് ജലീൽ പ്രതികരിച്ചിരിക്കുന്നത്. വലതുപക്ഷവും മാധ്യമപ്പടയുമുൾപ്പെടെ അങ്കത്തട്ടിൽ നിലയുറപ്പിച്ച ഇടതുപക്ഷ വിരുദ്ധ മഹാസഖ്യത്തിന് തന്നെ കൊല്ലാൻ കഴിഞ്ഞേക്കാം; തോൽപ്പിക്കാൻ കഴിയില്ലെന്നും കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications