മുനമ്പം വഖഫ് ഭൂമി തർക്കം; ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചതിനെതിരെ പ്രതിപക്ഷം
തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം. 10 മിനിറ്റ് കൊണ്ട് തീർക്കാവുന്ന വിഷയം മനപ്പൂർവ്വം വൈകിക്കുകയാണെന്നും സംഘപരിവാർ ശക്തികൾക്ക് ശക്തിപകരുന്ന നീക്കമാണിതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി.
മുസ്‌ലിം സംഘടനകളും ഫറൂഖ് കോളേജ് മാനേജ്‌മെന്റും പ്രശ്‌ന പരിഹാരത്തിന് എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തീരുമാനം എടുക്കാനും അത് കോടതിയെ അറിയിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കാനും സര്‍ക്കാരിന് കഴിയുമായിരുന്നു. ഇപ്പോള്‍ ഏകപക്ഷീയമായ ഒരു തീരുമാനം സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

മുനമ്പം നിവാസികളോടപ്പമല്ല വഖഫ് ബോർഡിനൊപ്പം എന്ന് തെളിയിക്കുന്നതാണ് ജുഡീഷ്യൽ കമ്മിഷനെ വെക്കാനുള്ള സർക്കാർ തീരുമാനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വിമർശിച്ചു. വഞ്ചനാപരമായ തീരുമാനം ഒരാളും അംഗീകരിക്കുന്നില്ല, സമരസമിതി അംഗീകരിക്കില്ല. സർക്കാർ മുനമ്പം നിവാസികളുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നു. സർക്കാർ നടത്തിയത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രം. മുനമ്പത്തും, ചെല്ലാനത്തും, വഖഫ് നോട്ടീസ് നൽകിയ ഇടങ്ങളിലെല്ലാം ജാഗ്രതാ സമിതി രൂപീകരിക്കും മറ്റന്നാൾ മുതൽ സമരം ശക്തമാക്കും. സർക്കാരിന് ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ നോട്ടീസ് നിർത്തി ഭൂമി വഖഫിൻ്റെത് അല്ലെന്ന് വ്യക്തമാക്കുകയാണ് വേണ്ടത്. ശക്തമായ ചെറുത്തു നിൽപ്പുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിൽ പരിഹാരം കാണാനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന സി എൻ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് കമ്മീഷൻ. മൂന്നു മാസത്തിനുള്ളിൽ കമ്മിഷൻ നടപടികൾ പൂർത്തീകരിക്കണമെന്നാണ് സർക്കാർ കാണുന്നതെന്ന് നിയമ വ്യവസായ മന്ത്രി പി രാജീവ് വാർത്താസമ്പേളനത്തിൽ പറഞ്ഞു.
ആരെയും കുടിയൊഴിപ്പിക്കാതെ തന്നെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡീഷ്യൽ കമ്മിഷനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. ഭൂമിയിൽ കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.
അവിടെ താമസിക്കുന്നവരുടെ നിയമപരമായ അവകാശം സർക്കാർ സംരക്ഷിക്കും. ഇനിയൊരു തീരുമാനം ഉണ്ടാകുന്നതുവരെ വഖഫ് ബോർഡ് നടപടികൾ സ്വീകരിക്കരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നും അവർ അത് അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. വഖഫ് ബോർഡ് പുതിയ നോട്ടിസ് നൽകില്ലെന്നും നൽകിയ നോട്ടിസുകളിൽ തുടർനടപടിയുണ്ടാകില്ലെന്നും സമരം പിൻവലിക്കണമെന്നും സർക്കാർ അഭ്യർഥിച്ചു. കമ്മീഷൻ നടപടികൾക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications