യൂറോപ്പില്‍ കാണുന്ന കൊവിഡ് ഇന്ത്യയിലും എത്തും; വാക്‌സിന്‍ സ്വീകരിക്കുക; മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി
തിരുവനന്തപുരം: യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുക്ക് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് മേധാവി കഴിഞ്ഞ ദിവസം മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. യൂറോപ്പിലെയും മധ്യേഷ്യയിലെയും രാജ്യങ്ങളില്‍ വരും ആഴ്ചകളില്‍ പുതിയ കോവിഡ് വൈറസ്സ് തരംഗം ഉണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
യൂറോപ്യൻ, മധ്യേഷ്യൻ രാജ്യങ്ങളിൽ പുതിയ കോവിഡ് തരംഗം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഇത് കൊറോണ വൈറസിന്റെ കൂടുതല്‍ മാറ്റം സംഭവിച്ച ഡെല്‍റ്റ വകഭേദമെന്നാണ് ലോകരോഗ്യ സംഘടന വ്യക്തമാക്കിയത്. യൂറോപ്പ്യന്‍ യൂണിയന്‍ അധികൃതരോട് വാക്സിനേഷന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ഈ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎന്‍ ദുരന്തലഘൂകരണം വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. കൊവിഡ് - തുടരുന്ന തരംഗങ്ങള്‍ എന്ന കുറിപ്പിലാണ് അദ്ദേഹം ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
യൂറോപ്പില്‍ കാണുന്ന വൈറസിന്റെ വരവും പോക്കും ഒക്കെ ഒരു രണ്ടോ മൂന്നോ മാസത്തെ ഇടവേള കഴിയുമ്പോള്‍ ഇന്ത്യയിലും എത്തുന്നതാണ് രീതി. അതുകൊണ്ട് തന്നെ നമ്മളും വാക്‌സിന്‍ പരമാവധി ആളുകളില്‍ എത്തിക്കണമെന്ന് മുരളി തുമ്മാരുകുടി പറയുന്നു. കൊറോണ ഇവിടെ ഒക്കെ തന്നെ ഉണ്ട്, അടുത്തൊന്നും പോകുന്നില്ല എന്നാണ് യൂറോപ്പിലെ തരംഗങ്ങള്‍ കാണിക്കുന്നതെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,
കോവിഡ് - തുടരുന്ന തരംഗങ്ങള്‍
കോവിഡ് കേസുകള്‍ കേരളത്തില്‍ പതിനായിരത്തില്‍ താഴത്തേക്ക് വരുന്നു, പ്രതിദിന മരണങ്ങള്‍ നൂറില്‍ താഴെ എത്തി. സ്‌കൂളുകള്‍ തുറക്കുന്നു, നിയന്ത്രണങ്ങള്‍ കുറയുന്നു. സര്‍ക്കാരും നാട്ടുകാരും ഒന്ന് ശ്വാസം വിട്ടു വരുന്നതേ ഉള്ളൂ.
ഈ അവസരത്തില്‍ ഇത് പറയുവാന്‍ തോന്നുന്നത് തന്നെ ഇല്ല, പക്ഷെ കോവിഡ് കേസുകള്‍ യൂറോപ്പില്‍ പൊതുവെ കൂടി വരികയാണ്. റഷ്യയില്‍ കോവിഡ് കാലത്തുണ്ടായതില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഇപ്പോഴാണ്. ജര്‍മ്മനിയില്‍ ആകട്ടെ കോവിഡിന്റെ പുതിയ തരംഗം കാണുന്നു. വീണ്ടും യൂറോപ്പ് കോവിഡിന്റെ കേന്ദ്രമാകുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ തലവന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.
ഈ തരംഗം പ്രധാനമായും ഗുരുതരമായി ബാധിക്കുന്നത് വാക്‌സിന്‍ എടുക്കാത്തവരെ ആണ്. വാക്‌സിന്‍ എടുത്തവര്‍ക്കും രോഗം ഉണ്ടാകുന്നുണ്ട്, പക്ഷെ മറ്റു രോഗാവസ്ഥകള്‍ ഇല്ലാത്തവര്‍ക്ക് ഗുരുതരമാകുന്നില്ല. അതുകൊണ്ട് തന്നെ ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ ഏറ്റവും കൂട്ടുക എന്നത് തന്നെയാണ് മരണങ്ങള്‍ ഒഴിവാക്കാനുള്ള വഴി.
Recommended Video
യൂറോപ്പില്‍ കാണുന്ന വൈറസിന്റെ വരവും പോക്കും ഒക്കെ ഒരു രണ്ടോ മൂന്നോ മാസത്തെ ഇടവേള കഴിയുമ്പോള്‍ ഇന്ത്യയിലും എത്തുന്നതാണ് രീതി. അതുകൊണ്ട് തന്നെ നമ്മളും വാക്‌സിന്‍ പരമാവധി ആളുകളില്‍ എത്തിക്കുക, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കുറച്ച കൊണ്ടുവരുമ്പോഴും ആരോഗ്യകരമായ ശീലങ്ങള്‍ (ഹാന്‍ഡ് വാഷും മാസ്‌കും സാമൂഹ്യ അകലവും) ഒക്കെ പാലിക്കുക. മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളവര്‍ വാക്‌സിന്‍ ലഭിച്ചതിനാല്‍ അലംഭാവം കാട്ടാതിരിക്കുക. കൊറോണ ഇവിടെ ഒക്കെ തന്നെ ഉണ്ട്, അടുത്തൊന്നും പോകുന്നില്ല എന്നാണ് യൂറോപ്പിലെ തരംഗങ്ങള്‍ കാണിക്കുന്നത്. സുരക്ഷിതരായിരിക്കുക .