വിവാഹപ്രായം;മതപണ്ഡിതര്‍ക്കിടയില്‍ ഭിന്നത തുടരുന്നു
തിരുവനന്തപുരം: മുസ്ലീം പെണ്‍കുട്ടികളുടം വിവാഹ പ്രായം സംബന്ധിച്ച വിവാദത്തില്‍ മത പണ്ഡിതര്‍ക്കിടയില്‍ ഭിന്നത തുടരുന്നു. മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആയി നിശ്ചയിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രിതനിധികള്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചിരുന്നു. ഇതിനെതിരെ സമൂഹത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാല്‍ നേതൃത്വം കൊടുക്കുന്ന സമസ്തയും ഖുര്‍ ആന്‍ സുന്നത് സൊസൈറ്റിയുമാണ് ഇപ്പോള്‍ തീരുമാനത്തിനെതിരെ മുന്നോട്ട് വന്നിരിക്കുന്നത്.
കേരളത്തിലെ മുസ്ലീങ്ങളുടെ പൊതു തീരുമാനമായി ഏതാനും സംഘടനകള്‍ ചേര്‍ന്നെടുത്ത നിലപാടിനെ അംഗീകരിക്കാന്‍ ആകില്ലെന്നാണ് സമസ്ത മുശാവറയുടെ അഭിപ്രായം.മതപരമോ, ശാസ്ത്രീയമോ സാമൂഹ്യമോ ആയ പിന്‍ബലമില്ലാത്ത നിലപാടുകളാണ് ചിലര്‍ ചേര്‍ന്നെടുത്തിട്ടുള്ളതെന്നും മുശാവറ വിലയിരുത്തി.
ഇന്ത്യന്‍ സാഹചര്യത്തില്‍ സമന്വയത്തിലൂടെയാണ് പ്രശനങ്ങള്‍ പരിഹരിക്കേണ്ടതെന്ന് സമസ്ത യോഗം വിലയിരുത്തി. മുസ്ലീങ്ങളുടെ ജീവിതത്തെക്കുറിച്ച് ധാരണയില്ലാത്തവരുടെ തീരുമാനത്തെ പൊതു തീരുമാനമായി അവതരിപ്പിക്കരുത്. വിലകുറഞ്ഞ അഭിപ്രായങ്ങള്‍ മുഖവിലക്കെടുത്ത് സമുദായത്തെ തെറ്റിദ്ധരിപ്പിക്കരുടെന്നും സമസ്ത മുശാവറ യോഗം അഭിപ്രായപ്പെട്ടു.
വിവാഹ പ്രായം 16 ആക്കണമെന്ന ആവശ്യത്തെ എതിര്‍ത്തുകൊണ്ട് ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റിയും രംഗത്തെത്തിയിട്ടുണ്ട്. സംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ച് കോടതിയില്‍ പോയാല്‍ അതിനെതിരെ കക്ഷി ചേരുമെന്നും ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി അറിയിച്ചു. സമുദായത്തെ ആറാം നൂറ്റാണ്ടിലേക്ക് തിരിച്ചുകൊണ്ടുവരാനെ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കൂ എന്നും ഖര്‍ ആന്‍ സുന്നത്ത് സൊസൈറ്റ് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
മുസ്ലീം പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തിന്‍ നിന്ന് അകറ്റാനാണ് ഈ നീക്കമെന്നും മുസ്ലീം വ്യക്തി നിയമത്തെ കച്ചവടത്തിന് ഉപയോഗിക്കുകയാണെന്നും സൊസൈറ്റി ആരോപിക്കുന്നുണ്ട്. മതം പഠിക്കാത്തവരാണ് ഇത്തരം ആവശ്യങ്ങളുമായി മുന്നോട്ട് വരുന്നതെന്നും ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി ആരോപിച്ചു.
9 മുസ്ലീം സംഘടനകള്‍ ചേര്‍ന്നാണ് മുസ്ലീം വ്യക്തി സംരക്ഷണ സമിതി എന്ന പേരില്‍ പുതിയ ഫോറം രൂപീകരിച്ചത്. ഇവരാണ് മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് പറഞ്ഞത്. ഇതിനെതിരെ മുസ്ലീം ലീഗിന്റെ തന്നെ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത് വന്നിരുന്നു.ഇകെ വിഭാഗം സുന്നികളുമായി മുസ്ലീം ലീഗ് കരാര്‍ ഒപ്പിട്ടതാണ് ഇപ്പോള്‍ എപി വിഭാഗത്തെ ചൊടിപ്പിച്ചതെന്നും പറയപ്പെടുന്നുണ്ട്.