കുഞ്ഞാലിക്കുട്ടി 'വിയര്‍ക്കും'... ലീഗില്‍ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി; 6 ചോദ്യങ്ങള്‍, വിമര്‍ശിച്ച് യൂത്ത്
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു മാസത്തോട് അടുത്തെങ്കിലും അവലോകന യോഗം ചേരാത്ത മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നു. പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് പ്രാദേശിക നേതാക്കളും യൂത്ത് ലീഗും ഉന്നയിക്കുന്നത്. കെഎം ഷാജി, പികെ അബ്ദുറബ്ബ്, എംഎസ്എഫ് നേതൃത്വം എന്നിവരെല്ലാം നേരിട്ടും അല്ലാതെയും വിമര്‍ശനം ഉന്നയിച്ചതോടെ വീഴ്ചകള്‍ പഠിക്കാന്‍ പുതിയ സമിതിയെ നിയോഗിച്ച് മുഖം രക്ഷിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ ആലോചന.
അടുത്ത മാസം ഏഴിന് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ചേരുമെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ 6 കാര്യങ്ങളിലാണ് കടുത്ത വിമര്‍ശനം ഉയരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
കർണാടകത്തിൽ സുപ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ- ചിത്രങ്ങൾ
കടുത്ത പ്രതിസന്ധി
മുമ്പെങ്ങും നേരിട്ടിട്ടില്ലാത്ത കടുത്ത പ്രതിസന്ധിയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുസ്ലിം ലീഗ് നേരിടുന്നത്. കുഞ്ഞാലിക്കുട്ടിക്കും പാണക്കാട് കുടുംബാംഗങ്ങള്‍ക്കുമെതിരെ പോലും വിമര്‍ശനം ഉയരുമെന്ന് നേതൃത്വം പ്രതീക്ഷിച്ചതല്ല. സംഘടനാ സംവിധാനങ്ങള്‍ക്ക് പുറത്തുള്ള ഇടപെടല്‍ അംഗീകരിക്കില്ല എന്നാണ് കെഎം ഷാജി പറഞ്ഞത്. പാര്‍ട്ടി വേദികളില്‍ അഭിപ്രായം പറയണമെന്നാണ് പിഎംഎ സലാം ഇതിനോട് പ്രതികരിച്ചത്.
ഉന്നതാധികാര സമിതിക്കെതിരെ...
കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുല്‍ വഹാബ്, എംപി അബ്ദുസമദ് സമദാനി, കെപിഎ മജീദ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഉന്നതാധികാര സമിതിയുടെ തീരുമാനങ്ങള്‍ സംശയത്തോടെയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം കാണുന്നത്. ഉന്നതാധികാര സമിതിയിലെ എല്ലാവരും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് ഇവര്‍ ചോദ്യം ചെയ്യുന്നു. സുരക്ഷിത മണ്ഡലങ്ങള്‍ ഇവര്‍ ആദ്യമേ നിയന്ത്രണത്തിലാക്കി എന്നാണ് ആക്ഷേപം.
ഏക ആശ്വാസം
തിരഞ്ഞെടുപ്പില്‍ ഇത്തവണ കൂടുതല്‍ സീറ്റില്‍ മുസ്ലിം ലീഗ് മല്‍സരിച്ചു. പക്ഷേ, 2016ല്‍ നേടിയ സീറ്റുകള്‍ ലഭിച്ചതുമില്ല. കൊടുവള്ളി തിരിച്ചുപിടിച്ചത് മാത്രമാണ് ഏക ആശ്വാസം. അതേസമയം, ചില മണ്ഡലങ്ങളില്‍ ആലോചിക്കാതെ, സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു എന്ന വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു. ഇന്ന് ചേരുന്ന യൂത്ത് ലീഗ് പ്രവര്‍ത്തക സമിതിയിലും നേതൃത്വത്തിനെതിരായ വികാരം ഉയരുമെന്നാണ് സൂചന.
യൂത്ത് ലീഗ് യോഗത്തിലെ വിമര്‍ശനം
ഉന്നതാധികാര സമിതിക്കെതിരെ ഇന്നലെ ചേര്‍ന്ന യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിലും കടുത്ത വിമര്‍ശനം ഉയര്‍ന്നു. സ്വകാര്യ കമ്പനി ഡയറക്ടര്‍മാരെ പോലെയാണ് ഈ സമിതിയുടെ പ്രവര്‍ത്തനം. ഇഷ്ടക്കാരെ തിരുകി കയറ്റുകയായിരുന്നു ഇവര്‍. കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന സമീപനമാണ് സമിതി എടുത്തത്. പ്രതിഷേധവുമായി രംഗത്തെത്തിയവര്‍ക്ക് സീറ്റ് നല്‍കിയെന്നും വിമര്‍ശനമുയര്‍ന്നു.
പ്രമുഖര്‍ക്കും വോട്ട് കുറഞ്ഞു
15 സീറ്റില്‍ മാത്രമാണ് ഇത്തവണ മുസ്ലിം ലീഗിന് ജയിക്കാനായത്. 2016ല്‍ 18 സീറ്റ് ലഭിച്ചിരുന്നു. കൂടുതല്‍ സീറ്റില്‍ മല്‍സരിച്ചിട്ടും നാല് സീറ്റിങ് മണ്ഡലങ്ങള്‍ നഷ്ടമായത് വീഴ്ചയാണ് എന്നാണ് നേതൃത്വത്തിനെതിരെ ഉയരുന്ന വിമര്‍ശനം. ഏറനാട് മണ്ഡലത്തിലെ ജയം മാത്രമാണ് മികച്ച പ്രകടനം എന്ന് പറയാന്‍ സാധിക്കുക. പ്രമുഖരായ നേതാക്കള്‍ മല്‍സരിച്ചിടത്തു പോലും വോട്ടുകള്‍ കുറഞ്ഞതും പാര്‍ട്ടിയുടെ ജനപ്രീതിക്ക് ഇടിവുണ്ടായതിന് തെളിവായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഉയരുന്നത് ഈ ചോദ്യങ്ങള്‍
കളമശേരിയില്‍ മുസ്ലിം ലീഗ് നേതൃത്വം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയെന്നാണ് ഒരു വിമര്‍ശനം. പാര്‍ട്ടി വോട്ട് ബാങ്കായിരുന്ന സമസ്തയുടെ പൂര്‍ണ പിന്തുണ ഇത്തവണ ലഭിച്ചില്ല. കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് മുസ്ലിം ലീഗിനെതിരായ പ്രചാരണത്തിന് ആക്കംകൂട്ടി- ഈ വെല്ലുവിളി മറികടക്കാന്‍ നേതൃത്വം എന്തുകൊണ്ട് ശ്രമിച്ചില്ല എന്നാണ് ഉയരുന്ന ചോദ്യം.
വീഴ്ച ഇങ്ങനെയും
തെക്കന്‍ കേരളത്തില്‍ ജയസാധ്യത വളരെ കുറഞ്ഞ മണ്ഡലങ്ങള്‍ എന്തിന് ഏറ്റെടുത്തുവെന്ന് ചോദിക്കുന്ന പാര്‍ട്ടിയിലെ ഒരുവിഭാഗം അബ്ദുറഹ്മാന്‍ രണ്ടത്താണിയെ പുനലൂരില്‍ മല്‍സരിപ്പിച്ചതും ചോദ്യം ചെയ്യുന്നു. ക്രൈസ്തവ വിഭാഗത്തിനിടയില്‍ മുസ്ലിങ്ങള്‍ക്കെതിരായ വികാരം ശക്തിപ്പെടുന്നു എന്നറിഞ്ഞിട്ടും നേതൃത്വം ഇടപെടാതിരുന്നത് എന്തുകൊണ്ട്. സാദിഖലി തങ്ങളുടെ ഹാഗിയ സോഫിയ ലേഖനത്തിന് ശേഷമുണ്ടായ സാഹചര്യത്തില്‍ ക്രൈസ്തവ നേതാക്കളുമായി ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കാത്തതും ഒരു വിഭാഗം ചോദ്യം ചെയ്യുന്നു.
അടുത്ത മാസം യോഗം
അടുത്ത മാസം 7, 8 തിയ്യതികളില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി വിളിക്കുമെന്നാണ് വിവരം. കൊറോണ നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യോഗം നീണ്ടുപോകുന്നത്. എന്നാല്‍ എല്ലാ പാര്‍ട്ടികളിലും തിരഞ്ഞെടുപ്പ് ചര്‍ച്ച കഴിഞ്ഞില്ലേ എന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വീഴ്ചകള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാനാണ് സാധ്യത. മാത്രമല്ല, പ്രാദേശിക തലം മുതല്‍ മുകള്‍ത്തട്ട് വരെ സംഘടനാ തലത്തില്‍ അഴിച്ചുപണിയും വരുന്നുണ്ട്. പുതിയ നേതൃത്വത്തിന് കീഴില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താമെന്നും ലീഗ് നേതൃത്വം കണക്കുകൂട്ടുന്നു.
ദളപതി വിജയിയുടെ ഇതുവരെ ആരും കാണാത്ത ചിത്രങ്ങള്‍, വൈറല്‍
Recommended Video