സിസിടിവി നേതാവിനെ കുടുക്കി; മുസ്ലിം ലീഗ് ഓർക്കാട്ടേരി മണ്ഡലം കമ്മിറ്റിയിൽ പൊട്ടിത്തെറി
വടകര:മുസ്ലിം ലീഗ് നേതാവിനെ ആദരിക്കുന്നതിന്റെ ഭാഗമായി ഓർക്കാട്ടേരിയിൽ സ്ഥാപിച്ച പ്രചരണ ബോർഡ് നശിപ്പിച്ച സംഭവത്തിൽ മുസ്ലിം ലീഗ് വടകര മണ്ഡലം സെക്രട്ടറിയെ ജില്ലാ നേതൃത്വം തൽ സ്ഥാനത്തു നിന്നും നീക്കം ചെയ്തു.മണ്ഡലം സെക്രട്ടറിയും,അധ്യാപകനുമായ ഓകെ കുഞ്ഞബ്ദുള്ളയ്‌ക്കെതിരെയാണ് നടപടി.മദ്‌റസ അധ്യാപകനും ഓർക്കാട്ടേരിയിലെ മുസ്ലിം ലീഗ് നേതാവുമായിരുന്ന ഏവി അബൂബക്കർ മൗലവിയെ മഹല്ല് കമ്മറ്റി ആദരിക്കുന്നതിന്റെ പ്രചരണ ബോർഡാണ് കഴിഞ്ഞ നവംബർ മാസം അർദ്ധരാത്രിയോടെ നശിപ്പിക്കപ്പെട്ടത്.
ഓർക്കാട്ടേരി ജുമാ അത്ത് പള്ളിയുടെ മുൻവശം സ്ഥാപിച്ച പ്രചരണ ബോർഡ് അർദ്ധ രാത്രി മുഖം മറച്ചെത്തിയ നേതാവ് അടിച്ചു തകർത്ത് അടുത്ത പറമ്പിലേക്ക് വലിച്ചെറിയുകയായിരുന്നു.പള്ളിയിലെ സിസിടിവിയിൽ ദൃശ്യം പതിഞ്ഞിട്ടുണ്ടാകാമെന്ന് വ്യക്തമായതോടെ പിറ്റേ ദിവസം രാവിലെ പഞ്ചായത്തിലെ യൂത്ത് ലീഗ് നേതാവിനെ കൂട്ടി പള്ളിയിൽ സ്ഥാപിച്ച കംപ്യൂട്ടറിലെ ഹാർഡ് ഡിസ്‌കിൽ നിന്നും ദൃശ്യം മായ്ച്ചു കളയുകയായിരുന്നു.മുസ്ലിം ലീഗിലെ മറ്റു നേതാക്കൾ ബോർഡ് നശിപ്പിച്ച പ്രതിയെ കണ്ടെത്താൻ സിസിടിവി പരിശോധിച്ചപ്പോൾ സംഭവം നടന്ന ദിവസത്തെ ദൃശ്യങ്ങൾ മായ്ച്ച നിലയിൽ കണ്ടതാണ് സംശയത്തിനിടയാക്കിയത്.

ഓർക്കാട്ടേരിയിൽ മുസ്ലിം ലീഗ് നേതാക്കളുടെ പ്രതിഷേധം
പിന്നീട് റിക്കവറി സംവിധാനം ഉപയോഗിച്ച് ദൃശ്യം തിരികെ ലഭിച്ചപ്പോഴാണ്
പാർട്ടി നേതൃത്വത്തിന് ഞെട്ടലുണ്ടായത്.നാട്ടിൽ ബോധപൂർവ്വം കുഴപ്പമുണ്ടാക്കാൻ നേതാവ് തന്നെ ശ്രമിച്ചത് മുസ്ലിം ലീഗിലും വിവാദത്തിനിടയാക്കി.മണ്ഡലം സെക്രട്ടറിയുടെ ഇത്തരം നടപടിക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗം ജില്ലാ നേതൃത്വത്തിന് പരാതി നൽകുകയായിരുന്നു.പാർട്ടിയ്ക്ക് ഏറെ ദോഷമുണ്ടാക്കിയ കുഞ്ഞബ്ദുള്ളക്കെതിരെ പാർട്ടിക്കകത്ത് ശക്തമായ എതിർപ്പ് ഉയർന്നിരുന്നു.സെക്രട്ടറിയെ
മാറ്റണമെന്ന് മണ്ഡലത്തിലെ നാലു പഞ്ചായത്ത് കമ്മറ്റികളും,വടകര മുനിസിപ്പൽ ഏരിയാ കമ്മറ്റിയും ഏക സ്വരത്തിൽ അഭിപ്രായപെട്ടതോടെയാണ് ജില്ലാ നേതൃത്വത്തിന് വഴങ്ങേണ്ടി വന്നത്.
കാർത്തികപ്പള്ളി മഹല്ല് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച കുഞ്ഞബ്ദുള്ളയുടെ പാനൽ തോൽക്കാൻ ഏവി അബൂബക്കർ മൗലവിയുടെ പ്രവർത്തനമാണെന്ന സംശയത്തിലാണ് ഇത്തരം ദുഷ് പ്രവൃത്തി നടത്താൻ പ്രേരിപ്പിച്ചത്.വിഭാഗിയത രൂക്ഷമായ വടകര മണ്ഡലം കമ്മറ്റിയിൽ പ്രസിഡണ്ടിനെതിരെയും നടപടി ആവശ്യപ്പെട്ട് മുസ്ലിം ലീഗ് വടകര മുനിസിപ്പൽ ഏരിയാ കമ്മറ്റി ഭാരവാഹികൾ ജില്ലാ,സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതി നൽകിയിട്ടുണ്ട്.
മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള എംഐ സഭയിൽ ആഴ്ചകൾക്ക് മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക വിഭാഗത്തിനെതിരെ മണ്ഡലം പ്രസിഡണ്ടായ എംസി ഇബ്രാഹിം,വൈസ് പ്രസിഡണ്ട് എൻപി അബ്ദുള്ളഹാജി,എന്നിവരടക്കം 15 പേർ റിബലായി മത്സരിച്ചതാണ് മറ്റൊരു വിവാദത്തിന് തിരി കൊളുത്തിയത്.ഇതിൽ ഔദ്യോഗിക വിഭാഗത്തിലെ നാലു പേർ പരാജയപ്പെട്ടിരുന്നു.മണ്ഡലം പ്രസിഡണ്ടായ എംസി ഇബ്രാഹിമിനെയും,വൈസ് പ്രസിഡണ്ടായ എൻപിഅബ്ദുള്ളഹാജിയേയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുനിസിപ്പൽ ഏരിയാ പ്രസിഡണ്ടായ കെകെ മഹമൂദ്,സെക്രട്ടറി ടിഐ നാസർ എന്നിവരാണ് നേതൃത്വത്തിന് പരാതി നൽകിയത്.നടപടി ഉണ്ടായില്ലെങ്കിൽ പാർട്ടി പരിപാടികളിൽ നിന്നും വിട്ടു നിൽക്കുമെന്നും നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരിക്കയാണ്.നടപടി
ഉണ്ടായാൽ മുസ്ലിം ലീഗിൽ വടകര മണ്ഡലത്തിൽ വൻ പൊട്ടിത്തെറിക്ക് സാധ്യതയുണ്ട്.












Click it and Unblock the Notifications