മൂന്ന് തവണ മല്‍സരിച്ചവര്‍ക്ക് മുസ്ലിം ലീഗ് സീറ്റ് നല്‍കില്ല; സംവരണ പ്രക്ഷോഭം ശക്തമാക്കും
മലപ്പുറം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പുതിയ നയവുമായി മുസ്ലിം ലീഗ്. മൂന്ന് തവണ മല്‍സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കില്ല. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇതോടെ ഒട്ടേറെ പഴയ നേതാക്കള്‍ക്ക് സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായി. പലയിടത്തും വിമതസ്വരം ഉയരാനും ഈ നിലപാട് ഇടയാക്കിയേക്കും. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ നയം തുടരുമോ എന്ന് വ്യക്തമല്ല. ഈ നയം ആവശ്യമാണ് എന്ന് യുവനേതാക്കളില്‍ ചിലര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
യുഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പുകള്‍ നേരിടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മലപ്പുറത്ത് പലയിടത്തും മുസ്ലിം ലീഗ് ധാരണയുണ്ടാക്കിക്കഴിഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി അവരുടെ ചിഹ്നത്തില്‍ തന്നെ മല്‍സരിക്കും. സീറ്റ് വിഭജനം പലയിടത്തും പൂര്‍ത്തിയായി. ലീഗ് വിജയ സാധ്യത കുറഞ്ഞ സീറ്റുകളാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് കൈമാറിയത് എന്ന് പലയിടത്തും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. യുഡിഎഫുമായി സഖ്യമില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രാദേശികമായ നീക്കുപോക്ക് മാത്രമാണുള്ളതെന്നും നേരത്തെ വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ അറിയിച്ചിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കേണ്ട ആവശ്യമില്ലെന്നും അവര്‍ക്ക് വളരെ കുറഞ്ഞ വോട്ടുകള്‍ മാത്രമാണുള്ളതെന്നും മുസ്ലിം ലീഗിലെ ചില പ്രാദേശിക നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.
യുഡിഎഫിനൊപ്പം നിന്നാല്‍ കൂടുതല്‍ നേട്ടമെന്ന് എന്‍സിപി; ദേശീയ നേതൃത്വം കാപ്പനൊപ്പം
അതേസമയം, മുന്നാക്ക സംവരണ വിഷയത്തില്‍ സമരം ശക്തമാക്കാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചു. പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ഈ നിലപാട് സഹായിച്ചേക്കും. സംവരണ വിഷയം സര്‍ക്കാരിനെതിരായ പ്രചാരണ ആയുധമാക്കുകയാണ് മുസ്ലിം ലീഗ്. സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയും തമ്മിലടിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംവരണ വിഷയം ഒരു സമുദായത്തിന്റെ കാര്യമല്ല. എല്ലാ സംവരണ സമുദായങ്ങളുടെയും പ്രശ്‌നമാണെന്നും സര്‍ക്കാര്‍ നിലപാട് കടുത്ത അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. സമരത്തിനെതിരെ വര്‍ഗീയ ആരോപണം ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്തതാണെന്നു ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.