ബജറ്റ് പ്രഖ്യാപനങ്ങളില്‍ ജനങ്ങള്‍ക്ക് പ്രതിഷേധമില്ലെന്ന് എം.വി ഗോവിന്ദന്‍..
ജനങ്ങൾക്ക് പ്രതിഷേധമൊന്നുമില്ല. ബജറ്റിനെ കുറിച്ചുള്ള തീരുമാനങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും. ബജറ്റിനുമേലുള്ള ചർച്ചകൾ അവസാനിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: ബജറ്റ് പ്രഖ്യാപനങ്ങളിൽ ജനങ്ങൾക്ക് പ്രതിഷേധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതിഷേധം വരുമ്പോൾ പരിഹാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജനങ്ങൾക്ക് പ്രതിഷേധമൊന്നുമില്ല. ബജറ്റിനെ കുറിച്ചുള്ള തീരുമാനങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും. ബജറ്റിനുമേലുള്ള ചർച്ചകൾ അവസാനിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം പതിനഞ്ച് തവണ ഇന്ധനവില കൂട്ടിയപ്പോൾ മാധ്യമങ്ങൾ നിശ്ശബ്ദരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ഇബിയുടെ മധുരപ്രതികാരം; ലാഭത്തിൽ ഒന്നാം സ്ഥാനം; കഷ്ടപ്പെട്ടിട്ടും കാര്യമില്ലാതെ കെഎസ്ആർടിസി
സംസ്ഥാനത്തിനു നിലനിൽക്കണമെങ്കിൽ പുതിയ സംവിധാനങ്ങൾ ആവശ്യമാണ്. സാധാരണക്കാരായിട്ടുള്ള ജനങ്ങൾക്ക് പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ നൽകണമെങ്കിൽ ഇത്തരം നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 40000 കോടി രൂപയുടെ കുറവാണ് സംസ്ഥാനത്തിനു കേന്ദ്ര സർക്കാറിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ മൂലമുണ്ടാകുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞി.
അതേസമയം,പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തുമെന്ന ബജറ്റ് പ്രഖ്യാപനത്തെ ന്യായീകരിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തിയിരുന്നു. ഇന്ധന വിലവർധനവിനെ പർവതീകരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളും അവലോകനങ്ങളുമാണ് പുറത്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുകയും കടമെടുക്കുന്നതിനു നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തതോടെ പെൻഷൻ വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രതിസന്ധിയിലാണ്. ധനസമാഹരണത്തിന് മറ്റു മാർഗങ്ങളില്ലാതെ വന്നതിനാലാണ് സെസ് ഏർപ്പെടുത്തേണ്ടി വന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു,.
കാൽ നൂറ്റാണ്ടിനുള്ളിൽ കേരളത്തെ ഏതൊരു വികസിത രാജ്യത്തോടും സമാനമായ അടിസ്ഥാന സൗകര്യ വികസനത്തിലേക്കും ജീവിതസൗകര്യങ്ങളിലേക്കും ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യമാണ് എൽഡിഎഫ് സർക്കാരിനുള്ളത്. ആ ലക്ഷ്യം മുൻനിർത്തിയാണ് ബജറ്റ് തയ്യാറാക്കപ്പെട്ടതും. എന്നാൽ ബജറ്റിന്റെ ഭാഗമായി അവതരിപ്പിച്ച നികുതി നിർദേശങ്ങളിൽ മദ്യത്തിന് ചെറിയതോതിൽ വില വർധിപ്പിക്കാനും പെട്രോളിനും ഡീസലിനും രണ്ടു രൂപ രണ്ടു രൂപ സെസ് ചുമത്തി സാമൂഹ്യ സുരക്ഷ സീഡ് ഫണ്ടിലേക്ക് വകയിരുത്താനുമുള്ള നിർദേശങ്ങളും ഉണ്ടായിരുന്നു. അതിനെ പർവതീകരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളും അവലോകനങ്ങളും പൊതുവെ കാണുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചത്,
സർക്കാരുദ്യോഗസ്ഥരുടെ ശമ്പളവും പെൻഷനും നൽകാൻ ഒരു വർഷം വേണ്ടത് 70000 ഓളം കോടി രൂപയാണ്. ക്ഷേമപെൻഷൻ നൽകാൻ 11000 കോടി വേണം. വിവിധ ക്ഷേമ പദ്ധതികൾക്കും വികസന പദ്ധതികൾക്കും അനേകം കോടികൾ വേറെയും വേണം. ഇതുകൂടാതെ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കുതിച്ചുചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആശുപത്രികളിലും വിദ്യാലയങ്ങളിലും ഉണ്ടാകുന്ന മാറ്റം ഏവർക്കും അറിയുന്നതാണ്. വൻകിട പദ്ധതികളും റോഡ് വികസനവും എല്ലാം അനുസ്യൂതമായി നടന്നുവരികയാണ്. ഒന്നിനും സർക്കാർ യാതൊരു മുടക്കവും വരുത്തിയിട്ടില്ല എന്നും ധനമന്ത്രി കുറിപ്പിൽ പറയുന്നു