'മലപ്പുറവും സലീം എന്ന പേരുമാണ് അവരുടെ പ്രശ്നം', എയർപോർട്ടിൽ നേരിട്ട ദുരനുഭവം പറഞ്ഞ് ഗായകന്‍ സലീം കൊടത്തൂര്‍
കോഴിക്കോട്; കൊച്ചിൻ എയർപോർട്ടിൽ വെച്ച് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് ലൈവിൽ പറഞ്ഞ് ഗായകൻ സലീം കൊടത്തൂർ. മലപ്പുറം ജില്ലക്കാരൻ ആയതിനാലും സലീം എന്ന് പേരുള്ളതിനാലും എയർപോർട്ടിൽ വെച്ച് പലപ്പോഴും പരിശോധനയ്ക്ക് വിധേയമാകാറുണ്ടെന്ന് സലീം പറയുന്നു. കഴിഞ്ഞ ദിവസം കൊച്ചി എയർപോർട്ടിൽ വെച്ച് അടിവസ്ത്രം വരെ അഴിച്ച് പരിശോധിച്ചുവെന്നും സലീം വീഡിയോയിൽ പറഞ്ഞു. സലീമിന്റെ വാക്കുകളിലേക്ക്

'കൂടുതലും കൊച്ചിൻ എയർപോർട്ട് വഴിയാണ് യാത്ര ചെയ്യാറുള്ളത്. മലപ്പുറം ജില്ലക്കാരൻ ആണെങ്കിലും ഗുരുവായൂർ ആണ് താമസം. എന്നാൽ കൊച്ചിനിൽ നിന്ന് കേറുമ്പോൾ എപ്പോഴും ചെക്കിംഗിന് വിധേയമാകാറുണ്ട്. മലപ്പുറത്ത് വീടായിട്ടും എന്തിനാണ് കൊച്ചിയിൽ നിന്ന് കേറുന്നതെന്ന് എപ്പോഴും ചോദിക്കും. എളുപ്പത്തിന് വേണ്ടിയാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇമിഗ്രേഷൻ കഴിഞ്ഞ് താഴെ വന്നാൽ എന്റെ പേര് ചോദിക്കും. പിന്നെ പെട്ടിയടക്കം അഴിച്ച് കൊടുത്ത് ചെക്ക് ചെയ്യിക്കും.

എന്റെ പാസ്പോർട്ടിലെ പേര് കണ്ട ശേഷം ലഗേജ് ചെക്ക് ചെയ്യണമെന്ന് പറഞ്ഞു. പെട്ടി പൊളിച്ച് നോക്കി. അത് കഴിഞ്ഞ് പറഞ്ഞു നിങ്ങളെ വിശദമായി പരിശോധിക്കണമെന്ന്. അത് കഴിഞ്ഞും ചോദിക്കുന്നത് ഇതേ ചോദ്യമാണ് മലപ്പുറം കാരനായിട്ട് എന്താണ് കൊച്ചിയില്‍ വന്നതെന്നാണ്. അതൊരു ശരിയായ നിലപാടല്ല. ഏത് എയർപോർട്ടിൽ നിന്നും നമ്മുക്ക് യാത്ര ചെയ്യാം. എന്റെ അടിവസ്ത്രം പോലും അവർ ഊരി പരിശോധിച്ചു. അപ്പോൾ നമ്മൾ അനുഭവിക്കുന്നൊരു മാനസികാവസ്ഥ ഉണ്ടല്ലോ, അത് ആർക്കും പറഞ്ഞാൽ മനസിലാകില്ല.

മലപ്പുറം ജില്ലക്കാര്‍ ആരെങ്കിലും തെറ്റു ചെയ്തെന്ന് കരുതി ആ ജില്ലയിൽ നിന്നുള്ള എല്ലാവരേയും അങ്ങനെ കാണണം എന്നുണ്ടോ എന്നാണ് എന്റെ ചോദ്യം. എനിക്ക് ജില്ല മാറാണോ പേര് മാറ്റാനോ പറ്റില്ലല്ലോ. അതിലൂടെ പോയ എല്ലാവരും നമ്മളെ നോക്കുന്നത് ഒരു കള്ളക്കടക്കടത്ത് കാരനെ പോലെയാണ് നോക്കുന്നത്. ഞാൻ അനുഭവിച്ചത് എനിക്ക് മാത്രമേ അറിയൂ. ഞാൻ അവരെ വീഡിയോ ഒക്കെ കാണിച്ച് കൊടുത്തിരുന്നു. ഞാൻ പങ്കെടുത്ത പരിപാടിയുടെ ഫോട്ടോകളും വീഡിയോകളുമെല്ലാം കാണിച്ച് കൊടുത്തിരുന്നു. എന്നെ മാനസികമായി തളർത്തുന്നതായിരുന്നു അവരുടെ പെരുമാറ്റം.

മലപ്പുറം ജില്ലക്കാരന് കൊച്ചിൻ എയർപോർട്ട് വഴി യാത്ര ചെയ്താൽ എന്താണ് പ്രശ്നം, കോഴിക്കോട് നിന്ന് മാത്രമേ അവർക്ക് യാത്ര ചെയ്യാൻ പാടുള്ളൂ എന്നുണ്ടോ. തിരിച്ച് വരുമ്പോ അതൊരു പതിവായത് കൊണ്ടാണ് ഇപ്പോൾ ലൈവ് ആയി വന്ന് പറയേണ്ടി വന്നത്. എന്റെ പേരാണ് പ്രശ്നം. പാസ്പോർട്ടിലെ പേര് നോക്കിയാണ് അവരെ പരിശോധിച്ചത്. എന്നെ പരിശോധിച്ച ഉദ്യോഗസ്ഥൻ പറഞ്ഞത് ഞങ്ങൾ ജോലി ചെയ്യുകയാണെന്നാണ്. എന്നാൽ മെറ്റൽ ഡിക്ടർ ഒന്നും അടിക്കാതെ എന്തിനാണ് എന്നെ പരിശോധിക്കുന്നത് എന്നാണ് ചോദ്യം.

ഇതിന് മുൻപും പലപ്പോഴും എന്റെ ലഗേജ് പിടിച്ച് വെച്ചിട്ടുണ്ട്. എല്ലാതവണയും ഇത് ആവർത്തിക്കുമ്പോൾ നമ്മൾ മാനസികമായി തളരും. ഒരു കള്ളനെ പോലെ എനിക്ക് അവിടെ നിൽക്കേണ്ടി വന്നു. ഉദ്യോഗസ്ഥരുടെ ചോദ്യം നിങ്ങൾ എന്തിനാണ് ഈ മാസം മൂന്ന് തവണ യാത്ര ചെയ്തത് എന്നാണ്. അതിന് അവകാശമില്ലേയെന്നാണ് ചോദ്യം. എന്റെ പേരാണോ അവരുടെ പ്രശ്നം. അതല്ലെങ്കിൽ പിന്നെ വരുന്ന എല്ലാവരേയും അവർ ചെക്ക് ചെയ്യണമല്ലോ.
തെറ്റ് ചെയ്യാതെ അങ്ങനെ ഒരു അവസ്ഥയിൽ നിക്കേണ്ടി വരുന്ന അവസ്ഥ ആർക്കും പറഞ്ഞാൽ മനസിലാകില്ല. പല്ലപ്പോഴും പരിശോധനയ്ക്ക് വിധേയമാകേണ്ടി വന്നെങ്കിലും അടിവസ്ത്രം വരെ ഊരി പരിശോധിക്കുന്നത് ഇതാദ്യമായാണ്', സലീം പറഞ്ഞു.












Click it and Unblock the Notifications