'ഈശോ' എന്ന സിനിമ പേര് ക്രൈസ്തവരെ അവഹേളിക്കുന്നത്, സര്‍ക്കാര്‍ നിരോധിക്കണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ആലപ്പുഴ: ജയസൂര്യയെ നായകനാക്കി നടനും സംവിധായകനുമായ നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന സിനിമയുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാദങ്ങള്‍ ഉയര്‍ന്നത്. ചിത്രം മതവികാരം വ്രണപ്പെടുത്തെന്ന് ആരോപിച്ച് ക്രിസ്തീയ സംഘടകളാണ് ആദ്യം രംഗത്തെത്തിയത്. പിന്നീട് ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജും രംഗത്തെത്തിയിരുന്നു.
കുറുപ്പ് ഡയറക്ട് ഒടിടി റിലീസിന്, റെക്കോര്‍ഡ് തുക? മാലിക്കിനെയും കടത്തിവെട്ടി, പ്രഖ്യാപനം ഉടന്‍
എന്നാല്‍ ചിത്രം മതവികാരം വ്രണപ്പെടുത്തുന്നില്ലെന്നും സിനിമ പുറത്തിറങ്ങി അങ്ങനെ സംഭവിച്ചാല്‍ എന്ത് ശിക്ഷയും സ്വീകരിക്കുമെന്നും നാദിര്‍ഷ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ നാദിര്‍ഷയുടെ ചിത്രം ക്രൈസ്തവ വിരുദ്ധമാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. വിശദാംശങ്ങളിലേക്ക്...
ഓണം വരവായി; സാരിയിൽ നാടൻ ലുക്കിൽ പ്രിയ വാര്യർ
ഇശോ എന്ന പേരും നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ യേശുവിനേയും ക്രിസ്ത്യാനികളേയും അപമാനിക്കുന്നതാണെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. ചിത്രത്തിന്റെ പേരിന് അങ്ങനെ ഒരു ടാഗ് ലൈന്‍ പോലും ആവശ്യം ഇല്ലായിരുന്നുവെന്നാണ് കാത്തലിക് വൈദികനായ ഫാ. സെബാസ്റ്റിയന്‍ ജോണ്‍ കിഴക്കേതില്‍ അഭിപ്രായപ്പെടുന്നത്. ഇങ്ങനെ ഒരു ആരോപണം ഉയര്‍ന്നതിന് പിന്നാലെ നോട്ട് ഫ്രം ദ് ബൈബിള്‍ എന്ന ടാഗ് ലൈന്‍ അണിയറ പ്രവര്‍ത്തകര്‍ എടുത്തുമാറ്റിയിരുന്നു.
സോഷ്യല്‍ മീഡിയയിലാണ് ചിത്രത്തിനെതിരെ വിമര്‍ശനം ഉയരുന്നത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി നാദിര്‍ഷ രംഗത്തെത്തിയത്. ഫേസ്ബുക്കിലാണ് നാദിര്‍ഷയുടെ പ്രതികരണം. ഈശോ എന്ന ടൈറ്റിലും, കേശു ഈ വീടിന്റെ നാഥന്‍ എന്ന ടൈറ്റിലും മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.
എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കളുള്ള എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാന്‍ മനസ്സുള്ള ഒരു കലാകാരന്‍ എന്ന നിലക്ക് ആരുടേയും മനസ്സ് വേദനിപ്പിക്കാനും വ്രണപ്പെടുത്താനും തക്ക സംസ്‌കാര ശൂന്യനല്ല ഞാന്‍. കേശു ഈ വീടിന്റെ നാഥന്‍ ഈശോ എന്നീ സിനിമകള്‍ ഇറങ്ങിയ ശേഷം ആ സിനിമയില്‍ ഏതെങ്കിലും തരത്തില്‍ മത വികാരം വ്രണപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ പറയുന്ന ഏതു ശിക്ഷക്കും ഞാന്‍ തയ്യാറാണെന്ന് നാദിര്‍ഷ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയായിരുന്നു നാദിര്‍ഷയ്‌ക്കെതിരെ പിസി ജോര്‍ജ് രംഗത്തെത്തിയത്. ഭീഷണിയുടെ സ്വരത്തിലായിരുന്നു പിസി ജോര്‍ജിന്റെ വിമര്‍ശനം. മലയാള സിനിമയില്‍ ക്രൈസ്തവരെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ ചില നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും കുറച്ചുകാലമായി ഇറങ്ങുന്ന സിനിമകളില്‍ മിക്ക ഗുണ്ടകളും ക്രിസ്ത്യാനികള്‍ ആണെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.
നാദിര്‍ഷയെയും കൂട്ടരെയും ഞാന്‍ വിടില്ല. ഒരു സമൂഹത്തെയും അപമാനിക്കരുത്. അപമാനിച്ചാല്‍ ഞാന്‍ ഇടപെടുമെന്നാണ് പിസി ജോര്‍ജ് വ്യക്തമാക്കിയത്. ഇവരെയൊക്കെ നന്നാക്കിയിട്ടേ ഞാന്‍ പോകൂ. നാദിര്‍ഷയെ പോലൊരാള്‍ ഇങ്ങനെ ചെയ്തല്ലോ എന്നതില്‍ വിഷമമുണ്ട്. ഈ പേരില്‍ സിനിമ ഇറക്കാന്‍ സമ്മതിക്കില്ല. ഒരു തിയ്യറ്ററിലും പ്രദര്‍ശിപ്പിക്കില്ല. കേരളം മുഴുവന്‍ ഞാനിറങ്ങുമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.
പിസി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് നേരത്തെ നാദിര്‍ഷ രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു നാദിര്‍ഷയുടെ പ്രതികരണം. പിസി ജോര്‍ജ് എന്റെ തലവെട്ടുമെന്നാണ് പറഞ്ഞത്, അതിനോടൊന്നും മറുപടി പറയുന്നില്ലെന്നും സിനിമ കണ്ട് കഴിയുമ്പോള്‍ ഇത്രയും മുറവിളി വേണ്ടായിരുന്നെന്ന് അദ്ദേഹത്തിന് തോന്നുമെന്നും നാദിര്‍ഷ പറഞ്ഞു. മതവിശ്വാസികളായ മൂന്നാലുപേരെ സിനിമ കാണിച്ചിരുന്നെന്നും അവര്‍ സിനിമ കണ്ട ശേഷം പരസ്പരം മുഖത്തേക്ക് നോക്കി കെട്ടിപ്പിടിക്കുകയായിരുന്നെന്ന് നാദിര്‍ഷ വ്യക്തമാക്കി.
ഞാന്‍ മതം നോക്കിയല്ല സിനിമ ചെയ്യുന്നതെന്നും ആരെയും വിശ്വാസത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും നാദിര്‍ഷ പറഞ്ഞു. കൂടെ ജോലി ചെയ്യുന്നവരുടെ ജാതിയോ മതമോ ചോദിക്കാറില്ല, ഒന്നിച്ച് ഒരു പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നവരാണ് ഞങ്ങള്‍. ഈശോ എന്ന സിനിമ പേര് കഥാപാത്രത്തിന്റെ മാത്രമാണ്. സിനിമയ്ക്ക് പേരിട്ടത് ഞാനല്ല, ഇതുമായി ബന്ധപ്പെട്ട് ഫെഫ്കയുമായി സംസാരിച്ചിട്ടുണ്ടെന്നും ഫെഫ്ക് ആവശ്യപ്പെട്ടാല്‍ പേരുമാറ്റുമെന്നും നാദിര്‍ഷ വ്യക്തമാക്കി.
എന്നാല്‍ ഇപ്പോള്‍ ഈശോ സിനിമ വിവാദവുമായി ബന്ധപ്പെട്ട് നാദിര്‍ഷയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ഈശോ, കേശു ഈ വീടിന്റെ ഐശ്വര്യം എന്നീ ചിത്രങ്ങള്‍ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്നും ഇവ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രസ്താവനയില്‍ അറിയിച്ചു.
സമാധാനത്തിന്റെ വക്താവായി ലോകം മുഴുവന്‍ അംഗീകരിക്കപ്പെടുന്ന യേശുദേവനെ അവഹേളിക്കുന്ന രീതിയില്‍ നടന്ന ഈ കുടില നീക്കം അത്യന്തം അപലനീയമാണ്. വിദ്യാഭ്യാസ രംഗത്തും സമൂഹ്യ രംഗത്തും ക്രൈസ്തവ സഭ നല്‍കിയ മഹത്തായ സംഭാവനകള്‍ വിസ്മരിക്കാന്‍ കഴിയാത്തതാണ്. യേശുദേവനെ അവഹേളിക്കുന്ന ഇത്തരം പ്രവണതകള്‍ ചെറുത്തു തോല്‍പ്പിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യകതയാണെന്നും ക്രൈസ്തവരെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് നാമകരണമെന്ന് സംശയിക്കുന്നതായും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.
സമൂഹത്തില്‍ ഭിന്നതയും വിഭജനവും ഉണ്ടാക്കാന്‍ മാത്രമേ ഇത്തരം നീക്കം ഉപകരീക്കൂ. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതവികാരം വ്രണപ്പെടുത്തുന്ന ഇത്തരം നീക്കങ്ങള്‍ ചെറുത്തുതോല്‍പ്പിക്കാന്‍ ബിഡിജെഎസ് മുന്നിലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ലൗ ജിഹാദ് പോലെയുള്ള സാമൂഹിക വിപത്തിനെതിരെയും വിശ്വാസികളെ അവഹേളിക്കുന്ന ഇത്തരം ചലച്ചിത്രങ്ങള്‍ക്കെതിരെയും നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നിവേദനം നല്‍കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. വിശ്വാസ പ്രമാണങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ ബിഡിജെഎസ് സംഘടിപ്പിക്കുമെന്ന് തുഷാര്‍ വ്യക്തമാക്കി.
ഇതിനിടെ വിവാദത്തില്‍ പ്രതികരിച്ച് സംവിധായകന്‍ വിനയന്‍ രംഗത്തെത്തിയിരുന്നു. താന്‍ സംവിധാനം ചെയ്ത രാക്ഷസരാജാവ് എന്ന ചിത്രത്തിന്റെ ആദ്യത്തെ പേര് രാക്ഷസരാമന്‍ എന്നായിരുന്നെന്ന് വിനയന്‍ പറയുന്നു. രാക്ഷസരാമന്‍ എന്നു കേള്‍ക്കുമ്പോള്‍ ശ്രീരാമ ഭക്തര്‍ക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാന്‍ ഞങ്ങള്‍ തയ്യാറായതെന്ന് വിനയന്‍ വ്യക്തമാക്കുന്നു. നാദിര്‍ഷ ഈശോ എന്ന പേര് മാറ്റുമെന്നും വിനയന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
നാദിര്‍ഷയെ ഞാന്‍ വിടില്ല; ഇപ്പോള്‍ ഇഷ്ടംപോലെ സമയമുണ്ട്, നന്നാക്കിയിട്ടേ പോകൂ എന്ന് പിസി ജോര്‍ജ്
Recommended Video