Get Updates
Get notified of breaking news, exclusive insights, and must-see stories!

അരമന നിരങ്ങാന്‍ പോകുന്ന രാഷ്ട്രീയ നേതൃത്വം, വര്‍ഗീയക്കയത്തിലേക്കാണ് തള്ളിയിടുന്നത്: പ്രമോദ് പുഴങ്കര

കോട്ടയം: പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നപ്പോഴും ഒരു വിഭാഗം രാഷ്ട്രീയ നേതാക്കള്‍ ബിഷപ്പിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ജോസ് കെ മാണി, മാണി സി കാപ്പന്‍, പിസി ജോര്‍ജ് അടക്കമുള്ള നേതാക്കളാണ് ബിഷപ്പിനെ പിന്തുണച്ച് രംഗത്തെത്തിയത്. കൂടാതെ ബിഷപ്പിനെ പിന്തുണച്ച് പാലായില്‍ വിശ്വാസികള്‍ റാലി നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം സിപിഎം നേതാവും മന്ത്രിയുമായ വിഎന്‍ വാസവന്‍ ബിഷപ്പിനെ സന്ദര്‍ശിക്കാന്‍ എത്തിയത്, മറ്റൊരു ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ബിഷപ്പുമായി സൗഹൃദ കൂടിക്കാഴ്ച മാത്രമാണ് നടത്തിയതെന്നാണ് മന്ത്രി ഇതിന് ശേഷം പ്രതികരിച്ചത്. സര്‍ക്കാര്‍ പ്രതിനിധിയായിട്ടല്ല, നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്.

1

നേരത്തെ നടനും എംപിയുമായ സുരേഷ് ഗോപിയടക്കമുള്ളവര്‍ ബിഷപ്പിന് സന്ദര്‍ശിക്കാന്‍ പാലായില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ മന്ത്രി വിഎന്‍ വാസവന്‍ ബിഷപ്പിനെ സന്ദര്‍ശിച്ചതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ പ്രമോദ് പുഴങ്കര. മതേതര കേരളത്തിന് വേണ്ടി നിലകൊള്ളുന്ന മഹാഭൂരിപക്ഷം വരുന്ന മലയാളികളുടെ സാമൂഹ്യ, രാഷ്ട്രീയ ബോധത്തിന് മുകളിലിരുന്നാണ് ഇവരീ നാറിയ കളി കളിക്കുന്നതെന്ന് പ്രമോദ് പുഴങ്കര ഫേസ്ബുക്കില്‍ കുറിച്ചു.

2

ജോസഫ് കല്ലറങ്ങാട്ടില്‍ എന്നൊരു കൃസ്ത്യന്‍ വര്‍ഗീയവാദി-അയാള്‍ കത്തോലിക്കാ സഭയിലെ ബിഷപ്പാണ്- നാര്‍ക്കോട്ടിക് ജിഹാദ് എന്ന പേരില്‍ മുസ്ലീങ്ങള്‍ കൃസ്ത്യാനികള്‍ക്കെതിരെ ആക്രമണം നടത്തുന്നു എന്ന കൊടിയ വര്‍ഗീയവിഷം പുരട്ടിയ ആരോപണം ഉന്നയിക്കുന്നു. ഇതാകട്ടെ ഒറ്റതിരിഞ്ഞ ഒന്നല്ല, ലവ് ജിഹാദും താമരശ്ശേരി രൂപത കുട്ടികള്‍ക്കായി തയ്യാറാക്കിയ മുസ്ലീങ്ങളോടുള്ള വെറുപ്പ് പടര്‍ത്തുന്ന മതപാഠപുസ്തകവും അടക്കം കേരളത്തിലെ കൃസ്ത്യാനി സഭകള്‍ നടത്തുന്ന പച്ചയ്ക്കുള്ള വര്‍ഗീയ പ്രചാരണത്തിന്റെ ഭാഗമാണ്.

3

സംഘപരിവാറിന്റെ ഹിന്ദുത്വ വര്‍ഗീയ അജണ്ടയുടെ കീഴില്‍ ഇത്തിരി സ്ഥലം ഭിക്ഷ ചോദിച്ചു കഴിയുകയാണ് കൃസ്ത്യന്‍ സഭകള്‍.
സ്വാഭാവികമായും ഈയൊരു അന്തരീക്ഷത്തില്‍ ഒരു ജനാധിപത്യ, മതേതര സമൂഹം പ്രതീക്ഷിക്കുക ഭരണത്തിലും പ്രതിപക്ഷത്തുമുള്ള മതേതര രാഷ്ട്രീയ കക്ഷികള്‍ ഒന്നാകെ പാലാ ബിഷപ്പായ ആ വര്‍ഗീയവാദിയെ അപലപിക്കുകയും എതിര്‍ക്കുകയും ചെയ്യും എന്നാണ്. എന്നാല്‍ നമ്മളെന്താണ് കാണുന്നത്, കോണ്‍ഗ്രസ് അധ്യക്ഷന്‍ സുധാകരന്‍, സി പി എം നേതാവും മന്ത്രിയുമായ വി.എന്‍. വാസവന്‍ എന്നിവര്‍ ബിഷപ്പിനെ സന്ദര്‍ശിച്ചു മടങ്ങുന്നു.

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

4

നാര്‍ക്കോട്ടിക് ജിഹാദ് വിഷയം ചര്‍ച്ചയെ ചെയ്തില്ലെന്ന് പറയുന്നു. ബിഷപ് വര്‍ഗീയത ഉദ്ദേശിച്ചില്ലെന്നു മുഖ്യമന്ത്രിയടക്കം ഭംഗ്യന്തരേണ തലോടുന്നു. മതേതര കേരളത്തിന് വേണ്ടി നിലകൊള്ളുന്ന മഹാഭൂരിപക്ഷം വരുന്ന മലയാളികളുടെ സാമൂഹ്യ,രാഷ്ട്രീയ ബോധത്തിന് മുകളിലിരുന്നാണ് ഇവരീ നാറിയ കളി കളിക്കുന്നത്. വക്കും തെറ്റും പൊട്ടാത്ത അവസരവാദവും വര്‍ഗീയ പ്രീണനവുമല്ലാതെ മറ്റൊന്നുമല്ല ഇത്.
കേരളത്തില്‍ കൃസ്ത്യന്‍ വര്‍ഗീയതയും നസ്രാണി സഭകളും പോലെ കക്ഷി രാഷ്ട്രീയ, മുന്നണി ഭേദമില്ലാതെ ഇത്രയേറെ ആനുകൂല്യങ്ങള്‍ നേടുകയും അനുഭവിക്കുകയും ചെയ്യുന്ന മറ്റൊരു വിഭാഗമില്ല.

5

അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴും നടക്കുന്നത്. എന്നാല്‍ ജോസഫ് കല്ലറങ്ങാട്ടന്റെ അരമന നിരങ്ങാന്‍ പോകുന്ന രാഷ്ട്രീയ നേതൃത്വം മലയാളിയെ നിലയില്ലാത്ത വര്‍ഗീയക്കയത്തിലേക്കാണ് തള്ളിയിടുന്നത്. ഇത്ര പരസ്യവും വ്യക്തവുമായി സാമുദായിക വെറുപ്പ് പ്രചരിപ്പിക്കുന്നവര്‍ക്ക് അതിനു തൊട്ടുപിന്നാലെ അങ്ങോട്ട് ചെന്ന് നല്‍കുന്ന ഈ ആദരവ് കണ്ടാല്‍ മതേതര മലയാളിക്ക് പ്രതീക്ഷയ്ക്കിനി എന്താണുള്ളത് എന്ന് ന്യായമായും തോന്നാം.

6

സംഘപരിവാര്‍ സംരക്ഷണവും പിന്തുണയും നല്‍കുന്ന, അത് താണുവണങ്ങി സ്വീകരിക്കുന്ന, ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ ഒപ്പം നിന്ന് പൊലിപ്പിക്കുന്ന ഒരു വര്‍ഗ്ഗീയക്കോമരത്തിന്റെയും സഭയുടെയും റബര്‍ തോട്ടങ്ങളിലേക്ക് തീര്‍ത്ഥയാത്ര നടത്തുന്ന ഈ രാഷ്ട്രീയനേതൃത്വം മലയാളിയുടെ സാമാന്യ മതേതര ബോധത്തിന്റെ ഒരംശത്തെപ്പോലും പ്രതിനിധീകരിക്കുന്നില്ല. മതവര്‍ഗീയതയുടെ ബോധം എത്ര ആഴത്തിലിറങ്ങാമെന്ന് ശബരിമല ലഹളക്കാലത്ത് നാം കണ്ടതാണ്.

7

നാമജപത്തെറിഘോഷയാത്രകളില്‍ പങ്കെടുത്ത ആയിരക്കണക്കിന് മനുഷ്യര്‍ കേരളത്തിന്റെ ചരിത്രത്തിനു നേരെ നേര്‍ക്കുനേര്‍ നിന്നാണ് കൊഞ്ഞനം കുത്തിയത്. അതിന്റെ എല്ലാ രാഷ്ട്രീയാഘാതങ്ങളേയും തടയാന്‍ മുഷ്ടിചുരുട്ടി മുന്നില്‍ നിന്ന മലയാളിയുടെ രാഷ്ട്രീയ ബോധത്തെയാണ് ഇപ്പോള്‍ ബിഷപ്പിന്റെ അറിവിനെ പ്രണമിക്കാന്‍ പോയ വാസവനും ആ പോക്കിന് അനുമതി നല്‍കിയ അയാളുടെ പാര്‍ടിയും ചെയ്തത്.

8

മുസ്ലീങ്ങള്‍ക്കെതിരെ മതപാഠപുസ്തകത്തില്‍ സാമുദായിക ഭിന്നതയുണ്ടാക്കുന്ന പാഠങ്ങള്‍ ചേര്‍ത്തുവെച്ച താമരശ്ശേരി രൂപതയ്ക്കും നാര്‍ക്കോട്ടിക് ജിഹാദ് എന്ന വര്‍ഗീയ ഭിന്നതയുടെയും വെറുപ്പിന്റെയും കളവ് പ്രചരിപ്പിക്കുന്ന ജോസഫ് കല്ലറങ്ങാട്ടില്‍ എന്ന കൃസ്ത്യന്‍ വര്‍ഗീയതയുടെ പ്രചാരകനായ പാതിരിക്കെതിരെയും നടപടിയെടുക്കാതെ എന്ത് മതേതരത്വത്തെ കുറിച്ചാണ്, എന്ത് നിയമവാഴ്ചയെക്കുറിച്ചാണ് സര്‍ക്കാര്‍ സംസാരിക്കുന്നത്?

9

വര്‍ഗീയതയുമായി ചര്‍ച്ചകളോ അനുരഞ്ജന ശ്രമങ്ങളോ സാധ്യമല്ല. അതിനെ എതിര്‍ത്തു തോല്‍പ്പിക്കല്‍ മാത്രമാണ് മതേതര രാഷ്ട്രീയത്തിന്റെ മുന്നിലുള്ള വഴി. കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം വര്‍ഗീയതയുമായുള്ള സമരത്തില്‍ മലയാളിയെ തോല്പിക്കുകയാണ്. തോറ്റുപോയാല്‍ കേരളം നല്‍കേണ്ടി വരുന്ന വില അതിഭീകരമായിരിക്കും.

10

അതേസമയം, മന്ത്രി വിഎന്‍ വാസവന്‍ പാല ബിഷപ്പിനെ സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ച് സുന്നി മുഖപത്രത്തിന്റെ ലേഖനം. വേട്ടക്കാരന് മന്ത്രി പുംഗവന്‍ ഹല്ലേലൂയ്യ പാടുന്നുവെന്ന് പത്രത്തിന്റെ എഡിറ്റോറിയില്‍ പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് വ്യത്യസ്ത നീതിയെന്നും പരാതിയും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

11

ഇന്നലെ മന്ത്രി വാസവന്‍ പാലാ ബിഷപ്പ് ഹൗസില്‍ പോയി മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ കണ്ടതിന് ശേഷം വിവാദ പ്രസ്താവന അടഞ്ഞ അധ്യായമാണെന്നും അതിനെതിരെ പ്രതികരിക്കുന്നവര്‍ ഭീകരവാദികളാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇത് എല്‍ ഡി എഫ് സര്‍ക്കാറിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാടാണോ എന്നറിയാന്‍ താല്‍പര്യമുണ്ടെന്ന് ലേഖനത്തില്‍ ചോദിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+