മികച്ച ഗായകനുള്ള ദേശീയപുരസ്‌കാരം പിറന്നത് പ്രേംദാസിന്റെ തൂലികയിൽ
ഗുരുവായൂര്‍: മികച്ച ഗായകനുള്ള ദേശീയപുരസ്‌കാരം പിറന്നത് 'ഉദ്യാനപാലക'ന്റെ തൂലികത്തുമ്പില്‍. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ 'പോയ്മറഞ്ഞ കാലം വന്നു ചേരുമോ' എന്ന പാട്ടെഴുതിയത് ഗുരുവായൂര്‍ സ്വദേശി പ്രേംദാസാണ്. ഭക്തിയും പ്രണയവുമൊക്കെയായി ആയിരത്തഞ്ഞൂറിലേറെ ഗാനങ്ങള്‍ ശ്രദ്ധനേടിയെങ്കിലും ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത് ആദ്യമാണ്. ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമെന്നാണു പ്രേംദാസിന്റെ പ്രതികരണം.

പ്രേംദാസിന്റെ 1754-ാമത്തെ പാട്ടാണ് സിനിമയ്ക്കുവേണ്ടി നല്‍കിയത്. ബാക്കിയെല്ലാം ഭക്തിഗാനങ്ങളും പ്രണയഗാനങ്ങളുമായി ആല്‍ബങ്ങള്‍ പുറത്തിറങ്ങി. പ്രശസ്ത പിന്നണിഗായകര്‍ ആലപിച്ച ഗാനങ്ങളേറെയും തരംഗമാണ്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പാട്ടെഴുതിത്തുടങ്ങിയ പ്രേംദാസ്, നാടക സംവിധായകനും നടനുമാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പൂന്തോട്ട പരിപാലന ജോലിയിലേര്‍പ്പെട്ടു.
പാട്ടെഴുത്തിന് പുറമെയുള്ള പ്രധാന വരുമാനമാര്‍ഗവും ഇതാണ്. പൂക്കളെ പരിചരിക്കുന്നതിനിടെ മനസില്‍ വിരിയുന്ന വരികളാണ് കുറിച്ചിടുന്നത്. വരികളുടെ 'സുഗന്ധം' തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും സുഹൃത്തും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദാണ്. പുതിയ ചിത്രത്തിലേക്കു പാട്ടു നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നാലു ദിവസം കൊണ്ടാണു പൂര്‍ത്തിയാക്കിയത്.
ദാരിദ്ര്യത്താല്‍ വേദനയാര്‍ന്ന തന്റെ ബാല്യം ചിത്രത്തിലെ നായകനില്‍ കണ്ടായിരുന്നു പാട്ടെഴുത്ത്. അടുത്തിടെ ധര്‍മരാജ് സംവിധാനം ചെയ്യുന്ന പുതിയ പടത്തിലേക്ക് പാട്ടെഴുതി നല്‍കിയിട്ടുണ്ട്. സന്തോഷ് പനങ്ങാട്ട് സംവിധാനം ചെയ്യുന്ന സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള സിനിമയിലേക്കുള്ള പാട്ടിന്റെ പണിപ്പുരയിലാണിപ്പോള്‍.












Click it and Unblock the Notifications