105 ദിവസത്തെ വിചാരണയ്ക്ക് 105 കതിന; ഫ്രാങ്കോയെ ആഘോഷപൂര്‍വം എതിരേറ്റ് ജന്മനാട്
തൃശൂര്‍: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റവിമുക്തനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജന്മനാടിന്റെ സ്വീകരണം. തൃശൂര്‍ മറ്റത്ത് 105 കതിന പൊട്ടിച്ചായിരുന്നു സ്വീകരണം. 105 ദിവസം നീണ്ടുനിന്ന വിചാരണയുടെ പ്രതീകാത്മകമായാണ് 105 കതിന പൊട്ടിച്ചത്. വിശ്വാസികളും ബന്ധുക്കളും അടങ്ങുന്ന വന്‍ ജനാവലിയാണ് ഫ്രാങ്കോയെ സ്വീകരിക്കാന്‍ എത്തിയത്.
ഫ്രാങ്കോ കാറില്‍ നിന്നിറങ്ങിയ ഉടന്‍ പടക്കം പൊട്ടിക്കലും പൂത്തിരി കത്തിക്കലുമുണ്ടായി. ശേഷം മറ്റം പള്ളിയില്‍ ബന്ധുക്കളുടെ കുഴിമാടത്തിനരികില്‍ ഫ്രാങ്കോ, മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലി. തുടര്‍ന്ന് ആരാധനാ ചടങ്ങില്‍ പങ്കെടുത്തു. ഈ സമയത്തായിരുന്നു പള്ളി മുറ്റത്ത് 105 കതിനകള്‍ പൊട്ടിച്ചത്. വീട്ടില്‍ എത്തിയ ബന്ധുക്കളുമായി സംസാരിച്ച ശേഷമാണ് ഫ്രാങ്കോ മടങ്ങിയത്. ചാലക്കുടി പള്ളിയില്‍ സഹോദരിയുടെ കുഴിമാടത്തിനരികിലെത്തിയ ഫ്രാങ്കോ പിന്നീട് പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു. ആഘോഷപൂര്‍വമാണ് വിശ്വാസികള്‍ ഇവിടേയും അദ്ദേഹത്തെ സ്വീകരിച്ചത്.
നടിയെ ആക്രമിച്ച കേസ്: 'നിയമം നിയമത്തിൻറെ വഴിക്ക് പോകട്ടെ'; 'എല്ലാവരും മുന്നിട്ടിറങ്ങണം': ഇന്നസെൻറ്
അതേസമയം വിധി വന്നതിന് ശേഷം കോട്ടയം കളത്തിപ്പടി ധ്യാന കേന്ദ്രത്തിലെത്തി ഫ്രാങ്കോ പാട്ട് കുര്‍ബാനയില്‍ പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് ഫ്രാങ്കോ തൃശൂരിലെ വീട്ടിലേക്ക് മടങ്ങിയത്. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ 13 തവണ പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ വെളിപ്പെടുത്തിയതാണ് കേസിനാസ്പദമായ സംഭവം. 2018 ലാണ് പരാതിയില്‍ പൊലീസ് കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. വൈക്കം ഡി വൈ എസ് പി കെ സുഭാഷിനായിരുന്നു കേസന്വേഷണ ചുമതല.
2020 സെപ്റ്റംബര്‍ 16 നാണ് വിചാരണ ആരംഭിച്ചത്. 2021 ഡിസംബര്‍ 29 നാണ് കേസിലെ വാദം പൂര്‍ത്തിയായത്. മേലധികാരം ഉപയോഗിച്ച് ലൈംഗിക പീഡനം,ആവര്‍ത്തിച്ചുള്ള ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, അധികാര ദുര്‍വിനിയോഗത്തിലൂടെ ലൈംഗിക ചൂഷണം, അന്യായമായ തടഞ്ഞുവെയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഫ്രാങ്കോയ്ക്ക് മേല്‍ ചുമത്തിയിരുന്നത്. വെള്ളിയാഴ്ചയാണ് ഫ്രാങ്കോയെ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി കേസില്‍ കുറ്റവിമുക്തനാക്കിയത്. ഫ്രാങ്കോയ്‌ക്കെതിരെ തെളിവില്ലെന്നാണ് വിധിന്യായത്തില്‍ കോടതി പറയുന്നത്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട നല്‍കിയ കേസ് വിശ്വാസയോഗ്യമല്ലെന്നാണ് കോടതി പറയുന്നത്. കന്യാസ്ത്രീ ചില സ്ഥാപിത താല്‍പര്യക്കാരുടെ വലയില്‍ വീണുപോയെന്നും വിധി പകര്‍പ്പില്‍ പറയുന്നു. ഉന്നയിച്ചത് വ്യാജ ആരോപണങ്ങളാണെന്നും കോടതി പറയുന്നു. അതുകൊണ്ട് തന്നെ പരാതിയും കേസും നിലനില്‍ക്കുന്നതല്ലെന്നും വിധിയില്‍ പറയുന്നു.
കന്യാസ്ത്രീ മഠത്തില്‍ ബിഷപ്പും പരാതിക്കാരിയുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളുണ്ടായിരുന്നു. രണ്ട് ഗ്രൂപ്പുകളായി അധികാര തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് കേസ് വന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കന്യാസ്ത്രീയുടെയും അവരുടെ ഒപ്പമുള്ളവരുടെയും മൊഴികള്‍ വിശ്വാസയോഗ്യമല്ല. നെല്ലും പതിരും ചേര്‍ന്ന കേസാണിത്. അതിനാല്‍ ഈ കേസ് സത്യസന്ധമാണെന്ന് പ്രോസിക്യൂഷന്‍ അവതരിപ്പിച്ച തെളിവുകള്‍ വെച്ച് സാധിക്കില്ലെന്നാണ് വിധി പ്രസ്താവത്തില്‍ പറയുന്നത്.
Recommended Video
അതേസമയം വിധിയ്ക്കെതിരെ അപ്പീല്‍ പോകാനാണ് കേസിലെ വാദികളായ കന്യാസ്ത്രീകളുടെ തീരുമാനം. വിധിയ്‌ക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷനും പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ ബാബുവും സുബിന്‍ കെ വര്‍ഗീസുമാണ് ഹാജരായത്. പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ രാമന്‍പിള്ളയും സി എസ് അജയനും ഹാജരായി. കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ മാത്രമായിരുന്നു പ്രതി. സമീപകാലത്ത് സമാനതകളില്ലാതെ കേരളം ചര്‍ച്ച ചെയ്ത സംഭവമായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന ആരോപണം.