'രക്ഷാപ്രവർത്തനം' നടത്തിയവർക്ക് ഗുഡ് സർവീസ് എൻട്രി: മർദ്ദിച്ചവർ പെന്‍ഷന്‍ വാങ്ങില്ലെന്ന് യുഡിഎഫ്
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിന് സുരക്ഷയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പുരസ്കാരം നല്‍കാന്‍ തീരുമാനം. സിവിൽ പൊലീസ് ഓഫീസർ മുതൽ ഐ.ജി വരെയുള്ള ഉദ്യോഗസ്ഥർക്ക് പ്രകടനം വിലയിരുത്തി ഗുഡ് സർവീസ് എൻട്രി നൽകാനാണ് സർക്കാർ തീരൂമാനം. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി, എം.ആർ. അജിത് കുമാറാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. പോലീസിന്റേത് മികച്ച പ്രകടനം ആയിരുന്നെന്നാണ് എ ഡി ജി പിയുടെ വിലയിരുത്തല്‍.
പതിവില്‍ നിന്ന് വ്യത്യസ്തമായാണ് ഒരു സർക്കാർ പരിപാടിക്ക് സുരക്ഷ ഒരിക്കിയവർക്ക് ഗുഡ് സർവീസ് എൻട്രി നൽകാന്‍ തീരുമാനിക്കുന്നത്. കുറ്റാന്വേഷണത്തിലെ മികച്ച പ്രകടനം, അസാധാരണ സാഹചര്യങ്ങൾ കാര്യക്ഷമമായി നേരിടൽ എന്നിവക്കാണ് സാധാരണ പൊലീസിൽ ഗുഡ് സർവീസ് എൻട്രി നൽകുന്നത്. ഇതോടൊപ്പം ശബരിമലയില്‍ മികച്ച സേവനങ്ങള്‍ അനുഷ്ഠിച്ചവർക്ക് സീസണ്‍ അവസാനിച്ചതിന് ശേഷം ഗുഡ് സർവീസ് എൻട്രിക്ക് ശുപാർശ നല്‍കാറുണ്ട്.

അതേസമയം, പ്രതിഷേധങ്ങളെ അടിച്ചൊതുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നല്‍കാനുള്ള തീരുമാനത്തില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്ത് വന്നു. മർദക വീരന്മാരായ പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാനുള്ള തീരുമാനത്തെ ശക്തമായി എതിർക്കുമെന്ന് യു ഡി എഫ് കൺവീനർ എം എം ഹസൻ പറഞ്ഞു.
പ്രതിപക്ഷ പ്രവർത്തകരെ ഏറ്റവും കൂടുതല്‍ മർദ്ദിച്ച പൊലീസുകാർക്കാണ് ഗുഡ് സർവ്വീസ് എന്‍ട്രി നല്‍കുന്നത്. സർക്കാറിന്റെ ഈ തീരുമാനത്തിനെതിരെ യു ഡി എഫ് നേതൃത്വം കോടതിയെ സമീപിക്കും. യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകരെ മർദിച്ച പൊലീസുകാർ പെൻഷൻ വാങ്ങില്ല. അതിന് വേണ്ട നിയമപരമായ എല്ലാ പ്രവർത്തികളും ചെയ്യുമെന്നും യു ഡി എഫ് കണ്‍വീനർ കൂട്ടിച്ചേർത്തു.
കാസർകോട് നിന്നും ആരംഭിച്ച നവകേരള സദസ്സിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസുകാരും ഡി വൈ എഫ് ഐ പ്രവർത്തകരും നേരിട്ടു. കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തരെ മർദ്ദിക്കാന്‍ പലയിടത്തും ഡി വൈ എഫ് ഐ - സി പി എം പ്രവർത്തകർക്ക് പൊലീസ് സംരക്ഷണം ഒരുക്കിയെന്നും യു ഡി എഫ് നേതാക്കള്‍ ആരോപിക്കുന്നു.












Click it and Unblock the Notifications