പതിനൊന്നാംനാൾ ജയിൽ മോചിതയായി ദിവ്യ; സ്വീകരിച്ച് സിപിഎം നേതാക്കൾ, 'നിരപരാധിത്വം തെളിയിക്കും'
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായി ഇന്ന് ജാമ്യം ലഭിച്ച കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായി പിപി ദിവ്യ ജയിൽ മോചിതയായി. പതിനൊന്ന് ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് പിപി ദിവ്യ പുറത്തിറങ്ങിയത്. പള്ളിക്കുന്നിലെ വനിതാ ജയിൽ നിന്നാണ് ദിവ്യ പുറത്തിറങ്ങിയത്. സ്വീകരിക്കാനായി സിപിഎം നേതാക്കൾ ഉൾപ്പെടെ എത്തിയിരുന്നു.
ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് അവർ പ്രതികരിക്കുകയും ചെയ്‌തു. തന്റെ നിരപരാധിത്വം തെളിയുക്കുമെന്നായിരുന്നു ദിവ്യയുടെ ആദ്യ വാക്കുകൾ. നവീൻ ബാബുവിന്റെ മരണത്തിൽ വളരെയധികം ദുഖമുണ്ടെന്ന് പറഞ്ഞ പിപി ദിവ്യ തന്റെ വിമർശനം സദുദ്ദേശ്യപരമായിരുന്നു എന്നാണ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

മാധ്യമപ്രവർത്തകരും നാട്ടുകാരും തന്നെ രണ്ട് പതിറ്റാണ്ടായി പൊതുപ്രവർത്തനരംഗത്ത് കാണുന്നുണ്ട്. കഴിഞ്ഞ 14 വർഷം ജില്ലാ പഞ്ചായത്തിൽ ഒരു ജനപ്രതിനിധി എന്ന എന്ന നിലയിൽ എല്ലാവരുമായി സഹകരിച്ചു പോകുന്നയാളാണ് താനെന്നും, ഏത് ഉദ്യോഗസ്ഥരോടും സദുദ്ദേശപരമായി മാത്രമേ താൻ സംസാരിക്കാറുള്ളൂവെന്നും ദിവ്യ പ്രതികരിച്ചു.
കേസിന്റെയോ അതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലോ കൂടുതൽ സംസാരിക്കാൻ പിപി ദിവ്യ തയ്യാറായില്ല. എന്നാൽ താൻ ഇപ്പോഴും നിയമത്തിൽ വിശ്വസിക്കുന്നുണ്ടെന്നും തന്റെ ഭാഗം കോടതിയിൽ പറയുമെന്നും പിപി ദിവ്യ കൂട്ടിച്ചേർത്തു. കേസിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പിപി ദിവ്യക്ക് നേരത്തെ ജാമ്യം അനുവദിച്ചത്. അതിന് പിന്നാലെയാണ് ഇന്ന് വൈകീട്ടോടെ അവർ ജയിൽ മോചിതയായത്.
അതേസമയം, നേരത്തെ ദിവ്യയുടെ ജാമ്യവിധിയുടെ പകർപ്പ് പുറത്തുവന്നിരുന്നു. സ്ത്രീയെന്ന പ്രത്യേക പരിഗണന നൽകിയാണ് പിപി ദിവ്യക്ക് ജാമ്യം നൽകിയിരിക്കുന്നത്. കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെന്നും വിധി പകർപ്പിൽ പറയുന്നുണ്ട്. ഉപാധികളോടെയാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയും രണ്ട് ആൾജാമ്യവും ഇതിനായി നൽകിയിരുന്നു.
ജാമ്യം ലഭിച്ചെങ്കിലും ദിവ്യക്ക് മുൻപിൽ വെല്ലുവിളികൾ ഏറെയാണ്. കടുത്ത നടപടിയാണ് പാർട്ടി ദിവ്യക്കെതിരെ സ്വീകരിച്ചത്. കണ്ണൂർ ജില്ലാ അംഗമായിരുന്നു ഈ വിവാദങ്ങൾക്കും കേസിനും മുൻപ് ഇവർ, എന്നാൽ കേസിൽ അറസ്‌റ്റിലായതിന് പിന്നാലെ ദിവ്യയെ റിമാൻഡ് ചെയ്‌തതോടെ പാർട്ടി അവർക്കെതിരെ നടപടി എടുക്കുകയായിരുന്നു. പ്രാഥമിക അംഗത്വത്തിലേക്ക് ഇവരെ തരംതാഴ്ത്തുകയായിരുന്നു.












Click it and Unblock the Notifications