ജലീലിന്റെ മരണം; ആശുപത്രിയിൽ എത്തിച്ചത് മുഖ്യ സൂത്രധാരൻ? ഏഴ് പേർ കസ്റ്റഡിയിൽ
മലപ്പുറം: വിദേശത്ത് നിന്ന് നെടുമ്പാശ്ശേരിയിലെത്തി വീട്ടിലേക്ക് മടങ്ങവേ മര്‍ദനമേറ്റ് പ്രവാസി മരിച്ച സംഭവത്തില്‍ ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അട്ടപ്പാടി അഗളി സ്വദേശി അബ്ദുള്‍ ജലീലാണ് എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്ക് പോകുംവഴി മര്‍ദ്ദനമേറ്റ് മരിച്ചത്.
സംഭവത്തിന് പിന്നില്‍ കള്ളക്കടത്ത് സംഘമാണെന്ന സംശയം ഉണ്ടായിരുന്നു. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരും.

ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജലീല്‍ കഴിഞ്ഞദിവസമാണ് മരിച്ചത്.ഈ മാസം പതിനഞ്ചിനാണ് ജലീല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. സുഹൃത്തിനൊപ്പമാണെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. പിന്നീട് ജലീലിന്റെ വിവരം ഒന്നുമില്ലാതായി. തുടര്‍ന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് ശേഷം ജലീലിനെ ബന്ധുക്കള്‍ വിളിക്കുകയും പരാതി നല്‍കിയ വിവരം പറയുകയും ചെയ്തു. എന്നാല്‍ താന്‍ ഉടന്‍ തിരിച്ചെത്തുമെന്നും പരാതി പിന്‍വലിക്കണമെന്നും ജലീല്‍ പറഞ്ഞു. ഇത് കഴിഞ്ഞ് നാലു ദിവസത്തിന് ശേഷം ഗുരുതര പരിക്കുകളോടെ ജലീലിനെ ഒരാള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇതിന് ശേഷം ഇയാള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി. മേലാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശി യഹിയയാണ് ജലീലിനെ ആശുപത്രിയില്‍ എത്തിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യാഹിയയാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞില്ല. ഇയാളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ കണ്ണിയെന്നാണ് പൊലീസിന്റെ നിഗമനം.
നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്ന ജലീലിനെ കൂട്ടിക്കൊണ്ടുപോകാന്‍ ബന്ധുക്കള്‍ പുറപ്പെട്ടിരുന്നു. എന്നാല്‍ പാതിവഴിയില്‍ എത്തിയ ബന്ധുക്കളോട് ജലീല്‍ തിരിച്ചുപോയ്‌ക്കോളാന്‍ പറഞ്ഞു. താന്‍ ഒരു കൂട്ടുകാരന്റെ കൂടെയാണെന്നും വീട്ടിലേക്ക് എത്താമെന്നും പറഞ്ഞു. പിന്നീട് ആശുപത്രിയില്‍ നിന്നും ഒരാള്‍ വിളിച്ച് കാര്യം പറയുകയായിരുന്നു.












Click it and Unblock the Notifications