അടുത്ത വർഷം മുതൽ കോളേജുകളിലെ അധ്യയന സമയം മാറിയേക്കും, ക്ലാസുകൾ 8 മുതൽ ഒരു മണിവരെ
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലെ അധ്യയന സമയം മാറ്റുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ. പത്തു മുതൽ നാല് വരെ എന്ന നിലവിലെ രീതിക്ക് പകരം ക്ലാസ് സമയം രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്നു വരെ മാറ്റുന്ന രീതിയാണ് പരിഗണനയിലുള്ളത്. ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ സെമിനാറിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശ സർവകലാശാലകളിലും കോളേജുകളിലുമെല്ലാം രാവിലെ നേരത്തെ ക്ലാസുകൾ തുടങ്ങുന്ന രീതിയാണ് പിന്തുടരുന്നത്. കൂടുതൽ പഠന സമയം ലാഭിക്കാൻ ഈ രീതി സഹായിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പഠനത്തോടൊപ്പം പാർട്ടൈമായി ജോലി ചെയ്യാൻ താൽപര്യമുള്ള വിദ്യാർത്ഥികൾക്കും ഈ രീതി പ്രയോജനപ്പെടുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

വിദ്യാർത്ഥികളുടെ പഠന ചെലവ് അവർക്ക് തന്നെ വഹിക്കാനും പഠിച്ചിറങ്ങുമ്പോൾ തന്നെ സ്വയം പര്യാപ്തത കൈവരിക്കാനും കഴിയുന്ന സാഹചര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഭാവിയിൽ ഗവേഷണങ്ങളിലേക്ക് തിരിയാൻ താൽപര്യപ്പെടുന്ന വിദ്യാർത്ഥികൾക്കും ഈ മാറ്റം ഉപയോഗപ്പെടുമെന്നാണ് വിലയിരുത്തൽ.
അധ്യാപക വിദ്യാർത്ഥി സംഘടനാ ഭാരവാഹികൾ, മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങി എല്ലാവരുടെയും യോഗം വിളിച്ച് ചേർത്ത് സമയക്രമ മാറ്റത്തിൽ അഭിപ്രായം തിരക്കും. ഇത് സംബന്ധിച്ച് ധാരണയിലെത്താനായാൽ അടുത്ത വർഷം മുതൽ തന്നെ പുതിയ സമയക്രമം നടപ്പിൽ വരുത്താനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications