നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും 4 മാസത്തേക്ക് ഇനി പകല്‍ സമയ സര്‍വീസുകള്‍ ഇല്ല
ദില്ലി: റണ്‍വേയില്‍ റീ-കാര്‍പെറ്റിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പകല്‍ സര്‍വീസുകള്‍ റദ്ദാക്കി. നവംബര്‍ 20 മുതല്‍ നാല് മാസത്തേക്ക് പകല്‍ സര്‍വീസുകളുടെ സമയം മാറ്റി നല്‍കാന്‍ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) എല്ലാ എയര്‍ലൈന്‍സ് ഓപ്പറേറ്റര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ബുധനാഴ്ച ആരംഭിക്കുന്ന റീ-കാര്‍പെറ്റിംഗ് പ്രവൃത്തികള്‍ 2020 മാര്‍ച്ച് 28 വരെ തുടരും. ആ കാലയളവില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ വിമാനത്താവളത്തില്‍ നിന്നും സർവീസുകൾ ഉണ്ടാകില്ല. പകല്‍ സര്‍വീസുകള്‍ നടത്തുന്ന ഫ്‌ലൈറ്റുകള്‍ രാത്രിയിലേക്ക് മാറ്റാനാണ് തീരുമാനം.
മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പുതിയ സമയം നല്‍കണമെന്ന് വിമാനക്കമ്പനികളെ സിയാല്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്. നിലവില്‍, ഒരു ദിവസം 240 വിമാന സര്‍വീസുകള്‍ സിയാല്‍ കൈകാര്യം ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര വിമാനങ്ങളില്‍ ഭൂരിഭാഗവും വൈകുന്നേരം 6 മുതല്‍ രാവിലെ 9 വരെ സര്‍വീസ് നടത്തുന്നതിനാല്‍ സമയമാറ്റം അന്താരാഷ്ട്ര ഗതാഗതത്തെ വലിയ തോതില്‍ ബാധിക്കില്ല.

എന്നാല്‍ ആഭ്യന്തര സേവനങ്ങളില്‍ 35 എണ്ണം വീണ്ടും ഷെഡ്യൂള്‍ ചെയ്യേണ്ടതുണ്ട്. റണ്‍വേ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണം 2019 നവംബര്‍ 20 മുതല്‍ കൊച്ചി വിമാനത്താവളം അടച്ചിടുമെന്ന് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതായി വിമാനത്താവള അതോറിറ്റി അറിയിച്ചു. എന്നാല്‍ പകല്‍ സമയത്തെ വിമാനങ്ങളുടെ ഷെഡ്യൂളില്‍ മാത്രമേ മാറ്റമുണ്ടാകൂ. വിമാനത്താവളം യാതൊരു നിയന്ത്രണവുമില്ലാതെ വൈകുന്നേരം 6 മുതല്‍ രാവിലെ 10 വരെ സാധാരണ നിലയിൽ പ്രവര്‍ത്തനം നടത്തും.
വിമാനത്താവളങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം എല്ലാ വിമാനത്താവളങ്ങളും ഏകദേശം 10 വര്‍ഷത്തിലൊരിക്കല്‍ അവരുടെ റണ്‍വേകള്‍ റീ കാര്‍പ്പെറ്റിംഗ് നടത്തണം. കൊച്ചി വിമാനത്താവളം 1999ലാണ് വാണിജ്യ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2009ല്‍ അതിന്റെ റണ്‍വേ ആദ്യമായി റീ കാര്‍പെറ്റിംഗ് നടത്തി. 3400 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള റണ്‍വേയ്ക്കായി നിശ്ചയിച്ച രണ്ടാമത്തെ റീ കാര്‍പെറ്റിംഗ് ജോലിയാണ് ഇപ്പോഴത്തേത്. 151 കോടി രൂപയാണ് ഇതിനായി കണക്കാക്കിയിരിക്കുന്നത്. റണ്‍വേയുടെ മുഴുവന്‍ ഭാഗവും റീ ടാറിംഗ്, മെയിന്റനന്‍സ്, ഓവര്‍ഹോളിംഗ്, ടാക്‌സി വേ എന്നീ പ്രവൃത്തികളാണ് നടക്കുക.












Click it and Unblock the Notifications