News Updates Today Live: ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ അറിയാം
കാലവർഷക്കാറ്റ് ദുർബലമായ സാഹചര്യത്തിൽ വരും ദിവസങ്ങളിലും കേരളത്തിൽ നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത. അഞ്ച് ദിവസത്തേക്ക് പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നും തന്നെ കാലാവസ്ഥാ കേന്ദ്രം നൽകിയിട്ടില്ല. എങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും. നിലമ്പൂരിൽ പോര് മുറുകുകയാണ്. എൽഡിഎഫും യുഡിഎഫും ശക്തമായ രാഷ്ട്രീയം പറയുമ്പോൾ പിവി അൻവറും ബിജെപിയും തണുത്ത പ്രചരണമാണ് നടത്തുന്നത്. രാജ്യത്ത് കോവിഡ് കണക്കുകൾ ഉയരുകയാണ്. ദേശീയ-അന്തർദേശീയ തലങ്ങളിൽ വേറെയും ഒട്ടേറെ സംഭവവികാസങ്ങൾ നടക്കുന്നുണ്ട്. അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ.

മഴ കനക്കും
സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച മുതൽ മഴ കനക്കുമെന്നാണ് പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് ഇല്ല.
യുവതിക്ക് ദാരുണാന്ത്യം
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവതിക്ക് ദാരുണാന്ത്യം. ഇരുചക്രവാഹനം കുഴിയിൽ വീണതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച യുവതിയുടെ ശരീരത്തിന് മുകളിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. പഴനിയാർ പാളയം ലൈബ്രറി സ്ട്രീറ്റിൽ താമസിക്കുന്ന ജയന്തി മാർട്ടിൻ (37) ആണ് മരിച്ചത്. കരുവപ്പാറ സെന്റ് പോൾസ് സ്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം.
അന്വേഷണ ചുമതല ഡിവൈഎസ്പിക്ക്
തിരുവനന്തപുരം കിളിമാനൂരിൽ, കുടിപ്പകയുടെ പേരിൽ വിദ്യാർത്ഥിനിക്കെതിരെ അധ്യാപിക നടത്തിയ വ്യാജ പ്രചരണവുമായി ബന്ധപ്പെട്ട സംഭവത്തിലെ അന്വേഷണ ചുമതല ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് കൈമാറി. കിളിമാനൂർ പോലീസ് ഇന്ന് അധ്യാപികയ്ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതിനെ തുടർന്നാണ് നടപടി. എസ്‌സി-എസ്ടി അതിക്രമ നിരോധന നിയമ വകുപ്പുകൾ ഉൾപ്പെടെ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കത്ത് അയച്ച് പാകിസ്ഥാന്‍

സിന്ധു നദീജല കരാർ (ഐഡബ്ല്യുടി) താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ ഇന്ത്യക്ക് കത്ത് അയച്ചതായി റിപ്പോർട്ട്. നാല് കത്തുകളാണ് പാകിസ്ഥാന്‍ അയച്ചത്. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യ സിന്ധു നദീജല കരാർ നിർത്തിവെക്കുന്നതായി പ്രഖ്യാപിച്ചത്
ബക്രീദ് ആശംസകള്‍ നേർന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്നു. ത്യാഗത്തിന്റേയും സഹനത്തിന്റേയും ആത്മസമർപ്പണത്തിന്റെയും സ്മരണ പുതുക്കിക്കൊണ്ട് നാം ബക്രീദ് ആഘോഷിക്കുകയാണ്. ലോക മുസ്ലീങ്ങളുടെ പരിശുദ്ധ ആഘോഷമായ ബക്രീദ് മലയാളികളുടെ ബലി പെരുന്നാൾ അല്ലെങ്കിൽ വലിയ പെരുന്നാൾ ആണ്. വിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തിയായ ബക്രീദ് മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനം കൂടിയാണെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.
സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകളാണ് ഓരോ ബക്രീദ് ആഘോഷവും. വിശ്വാസികൾ തങ്ങളുടെയത്രയും ശേഷിയില്ലാത്തവരെ ഓർക്കുന്നതും ചേർത്തുപിടിക്കുന്നതും അവരുമായി ഭക്ഷണവും സന്തോഷവും പങ്കുവയ്ക്കുന്നതും അനുകരണീയമാണ്. സ്വന്തം സുഖ സന്തോഷങ്ങളുപേക്ഷിച്ച് മറ്റുള്ളവരുടെ നന്മയ്ക്കായി ആത്മാർപ്പണം ചെയ്യുന്ന മനുഷ്യരാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന ഏറ്റവും മഹത്തായ സന്ദേശമാണ് ഓരോ ബക്രീദ് ദിനവും പകരുന്നത്. ജനങ്ങളിൽ കൂടുതൽ ഐക്യവും സൗഹാർദവും അർപ്പണ മനോഭാവവും ഉണ്ടാകാൻ ഈദിന്റെ സന്ദേശം ഉപകരിക്കട്ടെ.
ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും പരസ്പര സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും വലിയ പെരുന്നാൾ ആശംസകൾ നേരുന്നതായി മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.
മന്ത്രിക്ക് പ്രശ്നം മനസ്സിലാകുന്നില്ല
ദേശീയപാത നിർമ്മാണം സംബന്ധിച്ച് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കെസി വേണുഗോപാല്‍ എംപി. ഈ വിഷയം നേരിട്ട് സന്ദർശനം നടത്തി മനസ്സിലാക്കിയതുമാണ്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ തീരുമാനമാണ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്; അത് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാന്റെ അധികാരമാണ്. എന്നാൽ ദേശീയപാതയുടെ നിർമ്മാണത്തിൽ ഉണ്ടായ വീഴ്ചയെ സംബന്ധിച്ച് പ്രതികരിക്കുന്നതിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് എന്താണ് പ്രശ്നം എന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ഗവർണറെ തിരിച്ചു വിളിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ
കേരള ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട രാഷ്ട്രപതിക്ക് കത്ത് നൽകി സിപിഐ. രാജ്ഭവനിൽ നടന്ന പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് ഗവർണറിൽ നിന്നുണ്ടായത് ഭരണഘടന വിരുദ്ധമായ നടപടിയാണെന്ന് കത്തിൽ പറയുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ സ്വീകരിക്കുന്ന നടപടിയിൽ കടുത്ത ആശങ്കയും സിപിഐ കത്തിലൂടെ അറിയിച്ചു.
കടുത്ത നടപടിയുമായി കർണാടക സർക്കാർ; പൊളിറ്റിക്കൽ സെക്രട്ടറിയെ നീക്കി
ബെംഗളൂരു ദുരന്തത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയേയും നീക്കി സർക്കാർ.കെ ഗോവിന്ദരാജിനെയാണ് സ്ഥാനത്ത് നിന്ന് നീക്കിയത്. കൂടാതെ ഇന്റലിജൻസ് വകുപ്പ് മേധാവി ഹേമന്ത് നിംബാൽക്കറേയും സ്ഥലം മാറ്റി.
പാക്കിസ്ഥാൻ ലക്ഷ്യം വെച്ചത് ജമ്മുവിലെ ടൂറിസം, പക്ഷെ വികസനം തുടരും; പ്രധാനമന്ത്രി
പഹൽഗാം ആക്രമണത്തിലൂടെ പാക്കിസ്ഥാൻ ലക്ഷ്യം വെച്ചത് ജമ്മു കാശ്മീരിലെ വിനോദസഞ്ചാരത്തെ തകർക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാശ്മീരിന്റെ സ്ഥിര വരുമാനത്തെ തകർക്കുകയായിരുന്നു അവരുടെ ഉദ്ദേശം. എന്നാൽ ഓപ്പറേഷൻ സിന്ദൂറിലെ ശക്തമായ മറുപടി അവർക്ക് നൽകാൻ രാജ്യത്തിന് സാധിച്ചു. ഇനി ഓപ്പറേഷൻ സിന്ദൂർ എന്ന് കേൾക്കുമ്പോൾ തന്നെ അവർ ഭയക്കുമെന്നും മോദി.
ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ അപകടം; 4 പേർ അറസ്‌റ്റിൽ
ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ നാല് പേര്‍ അറസ്‌റ്റില്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവിയും, ഇവന്റ് മാനേജ്‌മെന്റ് കമ്പനി പ്രതിനിധികളും ഉൾപ്പെടെയാണ് അറസ്‌റ്റിലായത്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഒളിവില്‍ ആണെന്നും പോലീസ് അറിയിച്ചു.
ചെനാബിൽ പുതിയ റെയിൽവേ പാലം ഉദ്‌ഘാടനം ചെയ്‌ത് പ്രധാനമന്ത്രി
ചെനാബ് നദിക്ക് കുറുകെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ഉദ്‌ഘാടനം ചെയ്‌ത് പ്രധാനമന്ത്രി മോദി. ഉദംപൂരിലെ വ്യോമസേനാ സ്‌റ്റേഷനിൽ വിമാനമിറങ്ങിയ ശേഷം അവിടെ നിന്ന് ചെനാബ് പാലം ഉദ്‌ഘാടനത്തിനായി പോവുകയായിരുന്നു അദ്ദേഹം. പഹൽഗാം ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി ആദ്യമായാണ് ജമ്മു കശ്‌മീർ സന്ദർശനം നടത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
തിരുവനന്തപുരത്ത് 9 ക്ലാസുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ
തിരുവനന്തപുരത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നേമം പോലീസ് സ്‌റ്റേഷൻ പരിധിയിലെ ശാന്തിവിള സ്വദേശിയായ ശ്യാമിന്റെയും ലേഖയുടെയും മകൾ അഹല്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ അമ്മ വഴക്കുപറഞ്ഞിരുന്നുവെന്നും അതിലുള്ള മനോവിഷമത്തിൽ ജീവനൊടുക്കിയതാകാം എന്നുമാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.
ദേശീയപാതാ വികസനം; ചുമതല എൻഎച്ച്എഐക്കെന്ന് കെവി തോമസ്
ദേശീയപാതയുടെ വികസനത്തിന് പാർലമെന്റ് പബ്ലിക് അക്കൌണ്ട്സ് കമ്മറ്റി ഉടക്ക് വെയ്ക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താവില്ലെന്ന് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ കെവി തോമസ്. ദേശീയപാതയുടെ നിർമ്മാണവും അതിലെ പിഴവുകൾ തിരുത്തലും നടത്തേണ്ട ചുമതല എൻഎച്ച്എഐയ്ക്കാണെന്നും ഈ യാഥാർത്ഥ്യമാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വെളിപ്പെടുത്തിയതെന്നും കെവി തോമസ് പറഞ്ഞു.
ബക്രീദ് അവധി വിവാദം; സർക്കാരിനെതിരെ പിഎംഎ സലാം
ബക്രീദ് അവധിയുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെതിരെ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. എന്തിനാണ്, ആര്‍ക്കു വേണ്ടിയാണ് ഈ ഉത്തരവ് ഇറക്കിയത്? ഉത്തരവ് തന്നെ പിന്‍വലിക്കണം എന്നാണ് ലീഗിന്റെ നിലപാട്. സര്‍ക്കാര്‍ അതിന് തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാരില്‍ നിന്നും ഇത്തരം വികലമായ നിലപാടുകള്‍ തുടരുന്നുവെന്നും പിഎംഎ സലാം ആരോപിച്ചു.
രാജ്യത്തെ കോവിഡ് ബാധ 5000 കടന്നു; മുന്നിൽ കേരളം
രാജ്യത്തുടനീളം കോവിഡ് കേസുകളിൽ വീണ്ടും വലിയ വർധനവ്. നിലവിൽ, രാജ്യത്ത് സജീവമായ കോവിഡ് കേസുകളുടെ എണ്ണം 5364 ആണ്. അതേസമയം, വിവിധ സംസ്ഥാനങ്ങളിലായി 4,724 പേർ രോഗമുക്തരായി ആശുപത്രികളിൽ നിന്നും ഹോം ഐസൊലേഷനിൽ നിന്നും ഡിസ്‌ചാർജ് ചെയ്യപ്പെട്ടിട്ടുമുണ്ട്. 1679 കേസുകളുമായി കേരളം പട്ടികയിൽ മുന്നിലാണ്, തൊട്ടുപിന്നിൽ ഗുജറാത്ത് (615), പശ്ചിമ ബംഗാൾ (596), ഡൽഹി (562) എന്നീ സംസ്ഥാനങ്ങളുമുണ്ട്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പ്രചാരണത്തിന് പ്രിയങ്ക ഗാന്ധിയും
പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്ന് റിപ്പോർട്ട്. ജൂൺ 14-16 തീയതികൾക്കിടയിൽ ഏതെങ്കിലും രണ്ട് ദിവസമാകും പ്രചാരണത്തിന് എത്തുകയെന്നാണ് വിവരം. ഇവിടെ റോഡ് ഷോയിലും പൊതുയോഗത്തിലും ഉൾപ്പെടെ അവർ പങ്കെടുക്കും. സ്വന്തം മണ്ഡലത്തിലെ സീറ്റ് എന്ന പരിഗണയിലാണ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക എത്തുന്നത്.
മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്‌ണപിള്ള അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്‌ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം. മുന്‍ കെപിസിസി അധ്യക്ഷനും രാജ്യസഭാംഗവുമായി പ്രവർത്തിച്ച നേതാവാണ് തെന്നല ബാലകൃഷ്‌ണപിള്ള.
തനിക്കെതിരായ ഭീഷണി സന്ദേശത്തിൽ നടപടി എടുത്തില്ലെന്ന് സാന്ദ്ര തോമസ്
പ്രൊഡക്ഷൻ കൺട്രോളർമാർ തനിക്ക് എതിരെ ഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതികരിച്ച് സാന്ദ്ര തോമസ്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്‌ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പോലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ് ഇതെല്ലാമെന്നും തന്റെ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നും സാന്ദ്ര പറഞ്ഞു.
എൽഡിഎഫിന് തിരിച്ചടി; ഇടത് കൗൺസിലർ തൃണമൂലിൽ
നിലമ്പൂർ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൽഡിഎഫിനെ പ്രതിസന്ധിയിലാക്കി ഇടത് നഗരസഭ കൗൺസിലർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ജെഡിഎസ് ദേശീയ കൗൺസിലർ കൂടിയായ എരത്തിക്കൽ ഇസ്‌മയിലാണ് ടിഎംസിയിൽ ചേരുന്നത്. എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്കെതിരെയുള്ള പിവി അൻവറിന്റെ പേരാട്ടത്തിൽ ഒപ്പം ചേരുകയാണെന്ന് ഇസ്‌മയിൽ പ്രതികരിച്ചു.
റിസർവ് ബാങ്ക് റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ച് 5.5 ശതമാനമാക്കി
തുടർച്ചയായ മൂന്നാം തവണയും റിപ്പോ നിരക്കിൽ കുറവ് വരുത്തി റിസർവ് ബാങ്ക്. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് എംപിസി യോഗത്തിന് ശേഷം തീരുമാനം പ്രഖ്യാപിക്കുന്നത്. ഇതോടെ രാജ്യത്ത് വായ്‌പകൾ എടുത്തവർക്ക് വലിയ നേട്ടമാണ് തേടി എത്തുക. നിരക്കുകളിൽ സ്വാഭാവികമായും ബാങ്കുകളും കുറവ് വരുത്തേണ്ടി വരും.
വിഷക്കൂൺ പാചകം ചെയ്‌തു കഴിച്ചു; താമരശ്ശേരിയിൽ 6 പേർ ചികിത്സയിൽ
കോഴിക്കോട് താമരശ്ശേരിയില്‍ വിഷ കൂണ്‍ പാചകം ചെയ്‌തു കഴിച്ച 6 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പൂനൂര്‍ അത്തായക്കുന്നുമ്മല്‍ അബൂബക്കര്‍, ഷബ്‌ന, സൈദ, ഫിറോസ്, ദിയ ഫെബിന്‍, മുഹമ്മദ് റസാന്‍ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ക്ഷേമ പെൻഷൻ നിർത്തും; എംവി ഗോവിന്ദൻ
ക്ഷേമ പെൻഷൻ വിഷയത്തിൽ യുഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ക്ഷേമപെന്‍ഷന്‍ നിര്‍ത്തുമെന്നാണ് സൂചനയെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ കൈക്കൂലിയാണെന്ന് കെസി വേണുഗോപാല്‍ പറയുന്നതിനെ അങ്ങനെ കാണണമെന്ന് എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ഇടിമിന്നലിൽ ജാഗ്രത; കള്ളക്കടൽ പ്രതിഭാസം ഉണ്ടാവുമെന്ന് മുന്നറിയിപ്പ്
മഴ കുറയുമെങ്കിലും സംസ്ഥാനത്ത് ഇടിമിന്നലില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കേരളത്തിലെ കൊല്ലം (ആലപ്പാട് മുതല്‍ ഇടവ വരെ), തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) ജില്ലകളിലെ തീരപ്രദേശങ്ങളിലും കള്ളക്കടൽ പ്രതിഭാസത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജെഫ്രി എപ്സ്റ്റീൻ ലൈംഗികാരോപണ ഫയലുകളിൽ ട്രംപിന്റെ പേരും; മസ്‌ക്
ജെഫ്രി എപ്സ്റ്റീൻ ലൈംഗികാരോപണ ഫയലുകളിൽ ട്രംപിന്റെ പേരുമുണ്ടെന്ന ഗുരുതര ആരോപണവുമായി ഇലോൺ മസ്‌ക്. അമേരിക്കൻ പ്രസിന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും പകരം വൈസ് പ്രസിഡന്റ് ജെഡി വാൻസ് അദ്ദേഹത്തിന് പകരം വരണമെന്നുമാണ് മസ്‌ക് ആവശ്യപ്പെടുന്നത്. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവരാത്തത് ട്രംപിന്റെ പേരുള്ളതിനാലാണെന്ന് മസ്‌ക് പറഞ്ഞു . സത്യം ഒരുനാൾ പുറത്തുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പ്രചാരണത്തിൽ വർഗീയ വിഷം കലക്കുന്നുവെന്ന് എം സ്വരാജ്
പെരുന്നാൾ അവധി വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. പ്രചാരണത്തിൽ വർഗീയ വിഷം കലക്കാൻ ശ്രമിക്കുന്നുവെന്നാണ് സ്വരാജ് ആരോപിച്ചത്. അതാണ് ഇത്തരം വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിന് പിന്നിലെ കാരണം. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതെന്നും സ്വരാജ് പറഞ്ഞു.
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായി കൂടിക്കാഴ്‌ച നടത്തി ഇന്ത്യൻ പ്രതിനിധി സംഘം
കോൺഗ്രസ് എംപി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള ബഹുകക്ഷി പാർലമെന്റേറിയൻമാരുടെ പ്രതിനിധി സംഘം യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായി കൂടിക്കാഴ്‌ച നടത്തി. വാൻസിനൊപ്പമുള്ള ചിത്രങ്ങൾ സഹിതം ശശി തരൂർ എക്‌സ് പോസ്‌റ്റ് പങ്കുവച്ചു. നല്ല കൂടിക്കാഴ്‌ചയാണ് നടന്നതെന്ന് തരൂർ പറഞ്ഞു.
ജൂൺ മാസത്തെ റേഷൻ വിതരണം ഇന്ന് ഉച്ചയ്ക്ക് ശേഷം ആരംഭിക്കും
ജൂൺ മാസത്തെ റേഷൻ വിതരണം ഇന്ന് ഉച്ചയ്ക്ക് ശേഷം ആരംഭിക്കും. ഭക്ഷ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മഴക്കെടുതി കാരണം കണയന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിൽ മെയ് മാസത്തെ റേഷൻ വിതരണം പൂർത്തിയാകാൻ ഒരു ദിവസം കൂടി നീട്ടി നൽകിയിരുന്നത് ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പൂർത്തിയായത്. ഈ സാഹചര്യത്തിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷത്തേക്ക് വിതരണം നീളുന്നത്.
READ MORE
More From
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ













Click it and Unblock the Notifications