യുഡിഎഫിലേക്ക് ഇല്ലെന്ന് പിവി അന്‍വർ: നിലമ്പൂരില്‍ മത്സരിക്കാനുമില്ല; സതീശനെതിരെ വീണ്ടും വിമർശനം
നാളുകളായി തുടരുന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് പിവി അന്‍വർ. വിശ്വാസ വഞ്ചനകാട്ടിയ യു ഡി എഫിലേക്ക് ഇല്ലെന്നും ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും തന്റെ കയ്യില്‍ പണമില്ല. തന്നെ മുന്നണിയില്‍ എത്തിക്കാന്‍ ലീഗ് ഉള്‍പ്പെടേയുള്ള ഘടകക്ഷികള്‍ക്കും കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം നേതാക്കള്‍ക്കും ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് വിഡി സതീശനും അദ്ദേഹത്തിന് പിന്നുള്ള ഒരു വിഭാഗവും തടസ്സം നില്‍ക്കുകയാണെന്നും പിവി അന്‍വർ പറഞ്ഞു. ഒതായിയിലെ വീട്ടില്‍ വിളിച്ച് നടത്തിയ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായിസത്തിന് എതിരേയും നാട്ടിലെ ജനങ്ങള്‍ക്കും വേണ്ടി സംസാരിക്കുന്ന അധിക പ്രസംഗമാണെങ്കില്‍ അത് ഇനിയും തുടരും. യു ഡി എഫിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവർത്തിച്ചു. ആരേയും മുന്നില്‍ കണ്ടല്ല ഞാന്‍ എം എല്‍ എ സ്ഥാനം രാജിവെച്ചത്. യു ഡി എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ആര്യാടന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ട്. എന്നിട്ടും തന്നെ സഹകരിപ്പിക്കുകയാണെങ്കില്‍ യു ഡി എഫ് നിർത്തുന്ന ഏത് സ്ഥാനാർത്ഥിയേയും പിന്തുണയ്ക്കുമെന്ന് പറഞ്ഞു.

ഇനി എന്തായാലും സതീശന്‍ നയിക്കുന്ന യു ഡി എഫിലേക്ക് ഇല്ല. ഒരു നേതാക്കളും എന്നെ ഇനി ചർച്ചയ്ക്കായി വിളിക്കേണ്ടതില്ല. അന്‍വറിന്റെ പിന്തുണ ഇല്ലെങ്കിലും നിലമ്പൂരില്‍ ജയിക്കാമെന്ന ഒരു തെറ്റിദ്ധാരണ പ്രതിപക്ഷ നേതാവില്‍ ആരൊക്കെയോ ഉണ്ടാക്കിയിട്ടുണ്ട്. അന്‍വര്‍ ഇല്ലാതെ നിലമ്പൂരില്‍ യു ഡി എഫ് ജയിക്കില്ല സതീശന്റെ വാശിക്ക് യു ഡി എഫ് കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിണറായിസത്തിനെതിരായ പോരാട്ടം ആരംഭിച്ചുകൊണ്ടാണ് ഞാന്‍ സി പി എം ബന്ധം ഉപേക്ഷിച്ചത്. എന്നാല്‍ ആ പോരാട്ടത്തില്‍ യു ഡി എഫ് നേതൃത്വത്തിലെ ചില വ്യക്തികള്‍ തന്നെ സഹായിക്കാന്‍ തയ്യാറായില്ല. അവർക്ക് പല താല്‍പര്യങ്ങളും ഉണ്ടാകും. മറ്റു ചില ശക്തികളുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ട് അന്‍വറിലെ പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യമാണ് അവർ ഉയർത്തുന്നത്. ദൈവത്തേയും ഈ നാട്ടിലെ ജനങ്ങളേയും കണ്ടിട്ടാണ് ഞാന്‍ ഇറങ്ങി വന്നത്. അല്ലാതെ മറ്റാരേയും കണ്ടിട്ടല്ല. ഭൂരിപക്ഷം കൊണ്ട് ഭയപ്പെടാതെ നീതിക്ക് വേണ്ടി നിലകൊള്ളണമെന്നാണ് മതഗ്രന്ഥങ്ങളിലെല്ലാം പറയുന്നത്.
ശത്രുവിന്റെ മിത്രമാണ് ഇപ്പുറത്തുമുള്ളത് എന്ന് ജനങ്ങള്‍ക്ക് ബോധ്യമായിക്കൊള്ളും. ഞാന്‍ യു ഡി എഫിനെ അങ്ങോട്ട് സമീപിക്കുകയായിരുന്നില്ല. അതിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയാണ് അതിന് മുന്‍കൈ എടുത്തത്. അദ്ദേഹം അതിനായി അവസാന നിമിഷം വരേയും പണിയെടുത്തു. എന്നാല്‍ പാണക്കാട് തങ്ങള്‍ വരെ ശ്രമിച്ചിട്ടും സംഗതി നടന്നില്ല. ദയവായി എനിക്ക് വേണ്ടി ഇനി നിങ്ങള്‍ കാലുപിടിക്കരുതെന്നാണ് എനിക്ക് അവരോട് പറയാനുള്ളതെന്നും പിവി അന്‍വർ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇടത് സ്ഥാനാർത്ഥി എം സ്വരാജിനെതിരേയും പിവി അന്‍വർ രൂക്ഷമായ ഭാഷയില്‍ വിമർശനം ഉയർത്തി. സ്വരാജ് തന്റെ അടുത്ത സുഹൃത്താണ്. എന്നാല്‍ അദ്ദേഹം പിണറായിസത്തിന്റെ ഏറ്റവും വലിയ വക്താവാണെന്നും പിണറായിസത്തെ താലോലിക്കുന്നതിൽ മുൻനിരയിലാണെന്നും പിവി അന്‍വർ കുറ്റപ്പെടുത്തി. നിലമ്പൂർ സ്വദേശിയാണെന്ന് അവകാശപ്പെടുന്ന സ്വരാജ്, വന്യജീവ് പ്രശ്നം രൂക്ഷമായിട്ടും നിലമ്പൂരിലെത്തി സർക്കാരിന്റെ പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ പോലും തയ്യാറായില്ലെന്നും അൻവർ ആരോപിച്ചു.
തന്നെ സ്നേഹിക്കുന്ന ആളുകള്‍ക്കും പ്രവർത്തകർക്കും മനഃസാക്ഷി വോട്ട് ചെയ്യാം. ഇനി ഞാന്‍ എന്ത് ചെയ്യും എന്ന് ചോദിച്ചാല്‍ വീട്ടിലും അടുത്തുള്ള അങ്ങാടിയിലും ചെന്നിരിക്കാന്‍ പോക്കുകയാണെന്നും അന്‍വർ കൂട്ടിച്ചേർത്തു. അതേസമയം അന്‍വർ മത്സരിക്കില്ലെന്ന് പറഞ്ഞെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിലെ മറ്റ് നേതാക്കള്‍ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.












Click it and Unblock the Notifications