കോഴിക്കോട് ആദ്യം മരിച്ചയാൾക്കും നിപ സ്ഥിരീകരിച്ചു; സമ്പർക്കപ്പട്ടികയിൽ 1080 പേർ
കോഴിക്കോട്: ആദ്യം മരിച്ച മരുതോങ്കര സ്വദേശിക്കും നിപ സ്ഥിരീകരിച്ചു. കള്ളാട് എടവലത്ത് മുഹമ്മദിനാണ് നിപ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ തൊണ്ടയിൽ നിന്നുളള ശ്രവം ആശുപത്രിയിൽ ശേഖരിച്ച് വെച്ചിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവായത്. ഇദ്ദേഹത്തിൽ നിന്നാണ് മറ്റുള്ളവർക്ക് രോഗം പകർന്നത്.
രണ്ടാമത് മരിച്ച വടകര സ്വദേശി ഹാരിസിനായിരുന്നു ആദ്യം നിപ സ്ഥിരീകരിച്ചിരുന്നത്. മുഹമ്മദ് മരിച്ച് ദിവസങ്ങൾക്ക് ശേഷമായിരുന്നു സമാന ലക്ഷണങ്ങളോടെ ഹാരിസും മരിച്ചത്. ഇതിന് പിന്നാലെയായിരുന്നു നിപയാണെന്ന സംശയം ബലപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു ഹാരിസിന് രോഗം സ്ഥിരീകരിച്ചത്. അതേസമയം മുഹമ്മദിന് കൂടി നിപ സ്ഥിരീകരിച്ചതോടെ ഇപ്പോൾ 6 പേർക്കാണ് നിപ സ്ഥിരീകരിച്ചത്.

അതിനിടെ ഹാരിസിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ 60 ആരോഗ്യപ്രവർത്തകരുടെ ഫലം നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ സമ്പർക്കപ്പട്ടികയിൽ ഉള്ളവരുടെ എണ്ണം 1080 ആയി. ഇതിൽ 327 പേർ ആരോഗ്യപ്രവർത്തകരാണ് ഉള്ളത്. മറ്റ് ജില്ലയിൽ നിന്നുള്ളവരും സമ്പർക്കപ്പടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മലപ്പുറം- 22, കണ്ണൂർ -3, വയനാട് -1, തൃശൂർ -3. എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സമ്പർക്ക പട്ടിക.
നിപ: ആഗസ്റ്റ് 29ന് ഇഖ്‌റ ആശുപത്രി സന്ദർശിച്ചവർ കണ്‍ട്രോള്‍ റൂമിൽ ബന്ധപ്പെടണം
കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആഗസ്റ്റ് 29ന് പുലർച്ചെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ സന്ദർശനം നടത്തിയിട്ടുള്ളവർ ഗസ്റ്റ് ഹൗസിൽ സജ്ജീകരിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടെണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
സ്ഥലവും സമയവും താഴെ
കാഷ്വാലിറ്റി എമർജൻസി പ്രയോറിറ്റി- 1; 29ന് വെളുപ്പിന് 2 മുതൽ 4 മണി വരെ
കാഷ്വാലിറ്റി എമർജൻസി പ്രയോറിറ്റി- 1നും 2നും പൊതുവായ ഇടനാഴി;
29ന് വെളുപ്പിന് 3 മുതൽ 4 വരെ എം ഐ സി യു- 2ന് പുറത്തുള്ള കാത്തിരിപ്പ് കേന്ദ്രം;
29ന് വെളുപ്പിന് 3.45 മുതൽ 4.45 വരെ എം ഐ സി യു- 2ൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾ;
29ന് വെളുപ്പിന് 3.45ന് ശേഷം അഡ്മിറ്റായ എല്ലാ രോഗികളും
കണ്‍ട്രോള്‍ റൂം നമ്പറുകൾ: 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100.












Click it and Unblock the Notifications