നിപ്പാ വൈറസ്: കോഴിക്കോട് കടുത്ത ഭീതിയിലേക്ക്... ജില്ലാ കോടതിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന്
കോഴിക്കോട്: നിപ്പാ വൈറസ് ബാധ കോഴിക്കോട് കടുത്ത പ്രതിസന്ധികള്‍ക്ക് വഴിവയ്ക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്‌കൂള്‍, കോളേജുകള്‍ തുറക്കുന്നത് നേരത്തെ തന്നെ ജൂണ്‍ നാലിലേക്ക് മാറ്റി വച്ചിരുന്നു. ഇപ്പോള്‍ കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം പത്ത് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ആണ് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ട് നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആണ് ജില്ലാ കോടതി പ്രവര്‍ത്തനം പത്ത് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ ഹൈക്കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം ഇപ്പോള്‍ 16 ആയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ നടുവണ്ണൂര്‍ സ്വദേശിയ രസിന്‍ എന്ന 25 കാരന്‍ ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ആയിരുന്നു മരണം.
ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ട് ആയിരുന്ന ടിപി മധുസൂദനന്‍ രണ്ട് ദിവസം മുമ്പായിരുന്നു ചികിത്സയ്ക്കിടെ മരിച്ചത്. കേരളത്തില്‍ പടരുന്ന നിപ്പ വൈറസ് ബംഗ്ലാദേശ് സ്‌ട്രെയിന്‍ ആണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
ഇതിനിടെ നിപ്പാ വൈറസ്സുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ ഒരു സുപ്രധാന അറിയിപ്പും പുറത്ത് വന്നിട്ടുണ്ട്. ഇക്കഴിഞ്ഞ അഞ്ച്, പതിനാല് തിയതികളിൽ കോഴിക്കോട് മെഡിക്കൽ കോളെജ് കാഷ്വാലിറ്റിയിലും, സിടി സ്കാൻ റൂമിലും വെയിറ്റിംഗ് റൂമിലും പതിനെട്ട്, പത്തൊമ്പത് തിയതികളിൽ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും സന്ദർശനം നടത്തിയിട്ടുള്ളവർ സ്റ്റേറ്റ് നിപ്പാ സെല്ലിൽ ബന്ധപ്പെടേണ്ടതാണ്.
നിപ്പാ രോഗം ബാധിച്ചിരുന്നവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുന്നു. അതിന്റെ ഭാഗമായി അഖിൽ (28 വയസ്സ്), റസിൽ (25 വയസ്) എന്നിവരുമായി അടുത്ത സമ്പർക്കത്തിൽ ആയിരുന്നവർ നിപ്പ സെല്ലിൽ വിളിച്ച് അറിയിക്കേണ്ടതാണ്.
സ്റ്റേറ്റ് നിപ്പാ സെൽ നമ്പർ - 04952381000
Recommended Video

വിളിക്കുന്നവരുടെ വിവരങ്ങൾ യാതൊരു കാരണവശാലും പുറത്ത് പറയുന്നതല്ലെന്നും ആരോഗ്യ വകുപ്പ് ഉറപ്പ് നൽകുന്നുണ്ട്.












Click it and Unblock the Notifications