'പട്ടി പരാമർശം തിരിച്ചടിച്ചു, മുന്നറിയിപ്പ് നൽകിയിട്ടും കൃഷ്ണദാസ് തിരുത്താൻ തയ്യാറായില്ല'
പാലക്കാട്: സി പി എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുതിർന്ന നേതാവും മുൻ എംപിയുമായ എൻ എൻ കൃഷ്ണദാസിന് രൂക്ഷവിമർശനം. പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൃഷ്ണദാസ് നടത്തിയ പ്രതികരണങ്ങൾ തിരിച്ചടിയായെന്നാണ് യോഗത്തിലെ വിമർശനം. പെട്ടി വിവാദത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മുന്നറിയിപ്പ് നൽകിയിട്ട് കൂടി കൃഷ്ണദാസ് തിരുത്താൻ തയ്യാറായില്ലെന്ന് യോഗം വിമർശിച്ചു.
ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാധ്യമങ്ങൾക്കെതിരെ കൃഷ്ണദാസ് കടുത്ത വിമർശനം ഉയർത്തിയിരുന്നു. സി പി എം അംഗം അബ്ദുൾ ഷുക്കൂർ പാർട്ടിയോട് ഇടഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുമ്പോഴാണ് കൃഷ്ണദാസ് മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞത്. ഇറച്ചിക്കടയുടെ മുന്നിൽ നിൽക്കുന്ന പട്ടിയെപ്പോലെയാണ് അബ്ദുൾ ഷുക്കൂറിൻറെ വീടിനു മുന്നിൽ മാധ്യമങ്ങൾ കാവൽ നിന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. വിഷയത്തിൽ മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ നിങ്ങളോടൊക്കെ ഇത് പറയേണ്ട കാര്യമുണ്ടോയന്നും നിങ്ങൾ കഴുകൻമാരെ പോലെ നടക്കുകയല്ലേയെന്നും കൃഷ്ദാസ് അധിക്ഷേപിച്ചു. ഇത്തരത്തിൽ നടത്തിയ പരാമർശങ്ങളെല്ലാം തന്നെ മാധ്യമങ്ങളെ ഒന്നടങ്കം പാർട്ടിക്ക് എതിരാക്കിയെന്ന് യോഗത്തിൽ വിമർശനം ഉയർന്നു.

പെട്ടി ദൂരേക്ക് വലിച്ചെറിയണമെന്ന കൃഷ്ണദാസിന്റെ നിലപാട് പാർട്ടി അംഗങ്ങൾക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടാക്കിയെന്നും യോഗം വിമർശിച്ചു. ട്രോളി ബാഗിൽ കള്ളപ്പണം കടത്തിയെന്ന ആക്ഷേപത്തെ തിരഞ്ഞെടുപ്പിൽ വോട്ടായി മാറ്റുക എന്ന ലക്ഷ്യവുമായി സി പി എം ജില്ലാ നേതൃത്വം അരയും തലയും മുറുക്കി ഇറങ്ങിയിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറി തന്നെ സി സി ടി വി ദൃശ്യങ്ങൾ അടക്കം പുറത്തുവിട്ട് മാധ്യമങ്ങളിലൂടെ കോൺഗ്രസിനെതിരെ തുറഞ്ഞടിച്ചു. ഈ സമയത്താണ് നേതൃത്വത്തെ വെട്ടിലാക്കി പെട്ടിവിവാദം തള്ളി കൃഷ്ണദാസ് രംഗത്തെത്തിയത്. തിരഞ്ഞെടുപ്പിൽ പണപ്പെട്ടി ചർച്ചയാക്കേണ്ട കാര്യമില്ലെന്നും വികസനമാണ് ചർച്ചചെയ്യേണ്ടതെന്നും കൃഷ്ണദാസ് പറഞ്ഞു. പണപ്പെട്ടി വിവാദം യഥാർത്ഥത്തിലൊരു കെണിയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഇതിനെ സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തന്നെ തള്ളി. തിരഞ്ഞെടുപ്പിൽ പെട്ടി വിവാദം വിഷയമാണെന്നും വികസനത്തിനൊപ്പം വിഷയവും സജീവമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പിൽ പി സരിനെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം രാഷ്ട്രീയമായി ഗുണം ചെയ്തെന്ന അഭിപ്രായവും യോഗം പങ്കുവെച്ചു. സി കൃഷ്ണദാസിനെ ഇരുത്തക്കൊണ്ട് തന്നെയായിരുന്നു വിമർശനങ്ങൾ.












Click it and Unblock the Notifications