"അരിവാൾ താമര നക്ഷത്രം അതാണ് നമ്മുടെ അടയാളം ": സിപിഎമ്മിനെ പരിഹസിച്ച് കെ സുധാകരന്‍
കോട്ടയം: ബിജെപി പിന്തുണയോടെ കോട്ടയം നഗരസഭയിലെ യുഡിഎഫ് ഭരണ സമിതിക്കെതിരായ അവിശ്വാസ പ്രമേയം പാസാക്കിയ എല്‍ഡിഎഫ് നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് യുഡിഎഫ് നേതാക്കള്‍ നടത്തുന്നത്. ചർച്ചയിൽ നിന്നു വിട്ടുനിന്ന് ക്വോറം തികയാത്ത സാഹചര്യമൊരുക്കുകയായിരുന്നു യുഡിഎഫിന്റെ തന്ത്രം. കഴിഞ്ഞ ദിവസം തൃക്കാക്കര നഗരസഭയില്‍ ഈ നീക്കം വിജയിക്കുകയും ചെയ്തു.
എന്നാല്‍ എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് പിന്തുണയുമായി ബിജെപി എത്തിയതോടെ യുഡിഎഫ് തന്ത്രം പാളുകയും നഗരസഭ ഭരണം താഴെ വീഴുകയും ചെയ്തു. തങ്ങള്‍ ബിജെപിയുടെ പിന്തുണ തേടിയിട്ടില്ല, അവിശ്വാസ പ്രമേയത്തിനായി മുന്നോട്ടു വച്ച കാരണങ്ങൾക്കാണ് ബിജെപി വോട്ട് ചെയ്തതെന്നുമാണ് എല്‍ഡിഎഫ് വാദിക്കുന്നത്.

എന്നാല്‍ മറുവശത്ത് യുഡിഎഫും കോണ്‍ഗ്രസുമാവട്ടെ ബിജെപി-എല്‍ഡിഎഫ് കൂട്ടുകെട്ടിനെതിരെ വലിയ വിമര്‍ശനമാണ് നടത്തുന്നത്. എൽഡിഎഫ് അവിശ്വാസം വിജയിപ്പിച്ചത് വർഗീയ ഫാഷിസ്റ്റുകളുമായുള്ള സിപിഎമ്മിന്റെ തരംതാണ ഒത്തുകളിയാണ്. ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ട് എല്ലാ കാര്യത്തിലും ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
എന്തൊരു നോട്ടമാണിത് നസ്രിയ നസ്റിന്‍; സാരിയില്‍ തിളങ്ങിയ പുത്തന്‍ ചിത്രവുമായി താര സുന്ദരി

അധികാരത്തിൻ്റെ അപ്പക്കഷണങ്ങൾക്ക് വേണ്ടി ഏത് വർഗ്ഗീയ വാദികളോടും കൂട്ടുകൂടാൻ സിപിഎമ്മിന് മടിയില്ല എന്ന് കോട്ടയം നഗരസഭയിലെ അവിശ്വാസ പ്രമേയം വ്യക്തമാക്കുന്നു. യുഡിഎഫിൻ്റെ നഗരസഭാ ഭരണം അട്ടിമറിക്കാൻ സിപിഎമ്മും ബിജെപിയും പരസ്യസഖ്യത്തിൽ ഏർപ്പെട്ടത് പ്രബുദ്ധ കേരളത്തിന് അപമാനകരമാണെന്നും കെ സുധാകരന്‍ പറഞ്ഞു

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം - ആര്‍എസ്എസ് രഹസ്യ സഖ്യം ഉണ്ടായിരുന്നുവെന്ന സത്യം കൂടുതൽ വെളിവാകുന്നു. ജീർണ്ണിച്ച രാഷ്ട്രീയമാണ് സിപിഎമ്മിൻ്റെ അധികാര ദുർമോഹത്തിലൂടെ പുറത്ത് വരുന്നത്. ഈരാറ്റുപേട്ടയിൽ തീവ്ര വർഗ്ഗീയവാദികളായ എസ്ഡിപിഐയ്ക്കൊപ്പം ചേർന്ന് അഭിമന്യുവിൻ്റെ ഓർമ്മകളെ പരിഹസിച്ച നാണം കെട്ട പാർട്ടിയാണ് സിപിഎം. യാതൊരു വിധ നയങ്ങളും നിലപാടുകളും ഇല്ലാതെ അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്ന പാർട്ടിയായി സി പി എം മാറിയിരിക്കുന്നു.

"അരിവാൾ താമര നക്ഷത്രം അതാണ് നമ്മുടെ അടയാളം " എന്ന മുദ്രാവാക്യം കേരളത്തിൻ്റെ തെരുവോരങ്ങളിൽ മുഴങ്ങുന്ന കാലം അതിവിദൂരമല്ല. എങ്കിലും ബി ജെ പിയുമായുള്ള അവിഹിത ബന്ധത്തിലൂടെ കോൺഗ്രസിനെയും കേരളത്തെയും തകർക്കാമെന്ന് സിപിഎം വ്യാമോഹിക്കേണ്ട. ഈ അവിഹിത കൂട്ടുകെട്ട് കോൺഗ്രസിൻ്റെ മാത്രമല്ല, രാജ്യത്തിൻ്റെ കൂടി ശത്രുവാണ്.ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും തോളോടുതോൾ നിൽക്കുന്ന ഈ മണ്ണിൽ രാഷ്ട്രീയ സഖ്യത്തിനൊപ്പം വർഗ്ഗീയ വിഷവിത്ത് കൂടി ഇവർ വിതയ്ക്കുകയാണ്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത്, ഈ മഹാരാജ്യത്തെ മതേതരത്വം ഇത്രയും കാലം കാത്തു സൂക്ഷിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ തുടർന്നും അത് സംരക്ഷിച്ചുകൊണ്ടുപോകാൻ ഞങ്ങൾക്കറിയാം. ഒന്നു മാത്രം ഉറപ്പിച്ചു പറയാം, ദുർഗന്ധം വമിപ്പിക്കുന്ന വർഗ്ഗീയ രാഷ്ട്രീയവുമായി കേരളത്തെ തകർക്കാൻ സിപിഎമ്മും ബിജെപിയും ഒന്നു ചേർന്നാലും ഈ നാടിന് കാവലായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇവിടെയുണ്ടാകുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുഡിഎഫ് ഭരണസമിതിയെ പുറത്താക്കാന്‍ ബിജെപിയുടെ പിന്തുണ ലഭിച്ചെങ്കിലും ഭരണം പിടിക്കാന്‍ എല്‍ഡിഎഫിന് അവരുടെ പിന്തുണ തേടാന്‍ സാധിക്കില്ല. ബിജെപി പിന്തുണ തേടാതെ നറുക്കെടുപ്പിലൂടെയുള്ള ഭാഗ്യപരീക്ഷണത്തിലാണ് എല്‍ഡിഎഫ് അംഗങ്ങൾ പ്രതീക്ഷ വെക്കുന്നത്. അല്ലെങ്കില്‍ മറുപക്ഷത്ത് നിന്നും ആരെയെങ്കിലും മറുകണ്ടം ചാടിക്കണം. ആകെ 52 അംഗങ്ങളുള്ള നഗരസഭയില് എല്‍ഡിഎഫിനും യുഡിഎഫിനും 22 വീതം ബിജെപിക്ക് എട്ട് അംഗങ്ങളുമാണ് ഉള്ളത്.












Click it and Unblock the Notifications